മൂന്നാര്‍: തെക്കിന്റെ കശ്മീരെന്നറിയപ്പെടുന്ന മൂന്നാറിന്റെ ടൂറിസത്തെ മഴവില്ലഴകില്‍ വര്‍ണ്ണാഭമാക്കാനൊരുങ്ങി വിബ്ജിയോര്‍ ആപ്ലിക്കേഷന്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിലാണ് ‘മൂന്നാര്‍ വിബ്ജിയോര്‍ ടൂറിസം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഒരുങ്ങുന്നത്. മൂന്നാറിലേക്കെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മൂന്നാറിലെ വിവരങ്ങളും വിശേഷങ്ങളും വിരല്‍ത്തുമ്പിലറിയാന്‍ ഈ ആപ്ലിക്കേഷന്‍ വഴി സാധിക്കും.
ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഏഴ് ദിശകളായി തിരിച്ച് ഓരോന്നിനും മഴവില്ലിന്റെ നിറങ്ങള്‍ നല്കി സഞ്ചാര സൗഹൃദമായ അന്തരീക്ഷം മൂന്നാറില്‍ ഒരുക്കുക എന്നതാണ് ലക്ഷ്യം. പദ്ധതിയുടെ ലോഗോ കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് ഫേസ്ബുക്ക് വഴി പ്രകാശനം ചെയ്തു.
പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങള്‍, അവയുടെ പ്രാധാന്യം, സമീപത്തെ താമസ സൗകര്യങ്ങള്‍, ആശുപത്രികള്‍, ഭക്ഷണശാലകള്‍, പെട്രോള്‍ പമ്പുകള്‍, ശൗചാലയങ്ങള്‍, പോലീസ് സഹായം, വാഹന ലഭ്യത, ഓരോ സ്ഥലവും സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം തുടങ്ങി ഒരു സഞ്ചാരിക്ക് വേണ്ട എല്ലാ വിവരങ്ങളും ആപ്പ് വഴി ലഭ്യമാകും.
ഓരോ സ്ഥലത്തെയും പ്രധാനപ്പെട്ട ജീവജാലങ്ങളെ കുറിച്ചും സസ്യലതാദികളെ കുറിച്ചും വിവരങ്ങള്‍ ലഭ്യമാകും. നെറ്റ്വര്‍ക്ക് ലഭ്യമായില്ലെങ്കിലും പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന രീതിയില്‍ പ്രോഗ്രസീവ് വെബ് ആപ്പ് ആയിട്ടാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ഒരേസമയം വെബ്സൈറ്റ് മാതൃകയിലും മൊബൈല്‍ ഉപയോഗിക്കുന്നവര്‍ക്ക് ആപ്ലിക്കേഷന്‍ എന്ന രീതിയിലും ഇത് പ്രവര്‍ത്തിക്കും.
മൊബൈല്‍ ഫോണില്‍ ക്യുആര്‍ കോഡ് സ്കാന്‍ ചെയ്താലും വിവരങ്ങള്‍ ലഭ്യമാകും. ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെയും മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ വെബ്സൈറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൈറ്റ്സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐടി മേഖലകളിലെ പ്രൊഫഷണല്‍സ് ഉള്‍പ്പെടെ 50 അംഗ സംഘമാണ് ആപ്പ് തയാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: