ഡോ. ഗോപി പുതുക്കോട്
ആര്‍മി നമ്പര്‍ -2545773.
മദ്രാസ് റെജിമെന്റ്
കെ. രാമചന്ദ്രന്
മങ്ങിത്തുടങ്ങിയ ഓര്‍മകളിലൂടെ ഊളിയിട്ട് അമ്മ ആ കഥ പറയുമ്പോള്‍ അച്ഛനെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ലാത്ത മകന് ബാബുരാജന് കേട്ടറിവുകളുടെ പിന്‍ബലത്തോടെ സ്മരണകളുടെ നൂലുകള്‍ കൂട്ടിയിണക്കാന്‍ അവരെ സഹായിക്കുന്നു.
രാജ്യം മൂന്നാം ഇന്ത്യാ-പാക്ക് യുദ്ധവിജയത്തിന്റെ അമ്പതാം വാര്‍ഷികമാഘോഷിക്കുമ്പോള്‍ വിതുമ്പുന്ന ഹൃദയവുമായി കഴിയുന്ന ഇതുപോലുള്ള കുടുംബങ്ങള്‍ നാടിന്റെ നാനാഭാഗങ്ങളിലുമുണ്ടാവും. ആ യുദ്ധത്തില്‍ പാക്കിസ്ഥാന് 8000 ഭടന്മാരെ നഷ്ടമായപ്പോള്‍ മൂവായിരത്തോളം പേരുടെ ജീവത്യാഗം നമ്മുടെ ഭാഗത്തുമുണ്ടായി. അതില്‍ രാമചന്ദ്രന്റെ കഥ വേറിട്ടതാകുന്നത് അയാള്‍ കുട്ടിക്കാലം മുതല്‍ പട്ടാളവും യുദ്ധവും ശത്രുനാശവുമൊക്കെ സ്വപ്നം കണ്ടിരുന്നു എന്നതിനാലാണ്. പട്ടാളക്കാരനാകാന്‍ മാത്രമായി ഒരു ജന്മം.
ഞാനും ഒരു പട്ടാളക്കാരനാവും
ഭൂവിസ്തൃതിയിലും ആള്‍ബലത്തിലും മുന്നിട്ടുനിന്ന കുടുംബമാണ് കോഴിക്കോടു ജില്ലാതിര്‍ത്തിയായ രാമനാട്ടുകരയിലെ മന്നങ്ങോട്ടു കാനങ്ങോട്ടില്. അവിടെ കര്‍ഷക പ്രമാണിയായിരുന്ന ശങ്കരന്റെയും അമ്മുവിന്റെയും അഞ്ച് ആണ്മക്കളില് ഏറ്റവും ഇളയവനായി രാമചന്ദ്രന് പിറന്നു. മൂന്നു പെണ്മക്കളുമുണ്ട്. തികഞ്ഞ തന്റേടിയും ധൈര്യശാലിയുമായ രാമചന്ദ്രന് സ്കൂളില്‍ ചേരുമ്പോള്‍ സ്വാതന്ത്ര്യസമരം അതിന്റെ അന്തിമഘട്ടത്തിലാണ്.
പിന്നാലെ വന്നതു യുദ്ധമാണ്. അതുവരെ ഒറ്റ രാജ്യമായി നിന്നവര്‍. സ്വന്തം രാജ്യം മുറിച്ചുവാങ്ങി അയല്‍ക്കാരായവര്‍. അവര്‍ നമുക്കെതിരെ യുദ്ധം പ്രഖ്യാപിച്ചു. ഒന്നാം കശ്മീര്‍ യുദ്ധം. 1947 ഒക്ടോബര്‍ 22 നു തുടങ്ങിയ യുദ്ധം 1949 ജനുവരി അഞ്ചിന് അവസാനിക്കുമ്പോള്‍ രാമചന്ദ്രന് യുപി ക്ലാസില്‍ പഠിക്കുകയാണ്. കേള്‍ക്കുന്ന വാര്‍ത്തകളെല്ലാം യുദ്ധത്തെപ്പറ്റി. രാജ്യത്തിനുവേണ്ടി അതിര്‍ത്തിയില്‍ പോരടിക്കുന്ന ദേശാഭിമാനികളായ പട്ടാളക്കാരെക്കുറിച്ചോര്ത്ത് കുട്ടിയായ രാമചന്ദ്രന് ആവേശംകൊണ്ടു. അവന് കൂട്ടുകാരുടെ മുന്പില് നിവര്‍ന്നുനിന്നു പറഞ്ഞു: ഞാനും ഒരു പട്ടാളക്കാരനാവും.
ഓ, ഒരു പട്ടാളക്കാരന്-ചിലര്‍ കളിയാക്കി.പട്ടാളത്തില്‍ പോയിട്ട് എന്തു ചെയ്യാനാണ്?
മറ്റു ചിലര്‍ ഗൗരവം നടിച്ചു ചോദിച്ചു.രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നവരെ വെടിവച്ചു കൊല്ലും-അതും പറഞ്ഞ് നെഞ്ചുവിരിച്ച് അവന് നടന്നകന്നു.
ബാലനായിരിക്കുമ്പോള്‍ തന്നെ ആരോഗ്യവും ശരീരപുഷ്ടിയും മുഖകാന്തിയുമുള്ള രാമചന്ദ്രന് പഠനശേഷം കൃഷിപ്പണികളില്‍ അച്ഛനെ സഹായിക്കാന്‍ കൂടി. കുറച്ചുകൂടി മുതിര്‍ന്നപ്പോള്‍ ഫറോക്കിലെ ഓട്ടുകമ്പനിയില്‍ വാഗണിലെത്തുന്ന ഓടുകള്‍ തോണിയിലേക്ക് കടത്തുന്ന പണിക്കു പോയി. നടത്ത ദൂരം കുറയ്ക്കാന്‍ വാഗണുകള്‍ പുഴക്കരയിലേക്കു തള്ളിനീക്കുന്നതിന് കരുത്തനായ രാമചന്ദ്രനെ സഹപ്രവര്‍ത്തകര്‍ മുന്നില്‍നിര്‍ത്തി.
അപ്പോഴൊക്കെയും ചിന്ത ഒന്നുമാത്രം. എങ്ങനെ പട്ടാളത്തില്‍ ചേരും? പട്ടാളക്കാരനായേ തീരൂ. ഇനിയും യുദ്ധമുണ്ടാവും. ശത്രുക്കള്‍ രാജ്യത്തെ ആക്രമിക്കും. അവരെ എതിരിടണം. പരിചയപ്പെടുന്നവരോടെല്ലാം അക്കാര്യം പറയും. പട്ടാളത്തില്‍ ചേരാനുള്ള വഴി തിരക്കും. അങ്ങനെ അന്വേഷിച്ചു നടക്കുമ്പോഴാണ് ഫറോക്ക് കോളജിനടുത്ത് വേലായുധന് നായര്‍ എന്നൊരാള്‍ പട്ടാളത്തിലുണ്ടെന്നാണറിയുന്നത്. പിന്നെ അമാന്തിച്ചില്ല. നേരെ ചെന്നു കാര്യം പറഞ്ഞു. ചുറുചുറുക്കുള്ള ആ ചെറുപ്പക്കാരനെ വേലായുധന് നായര്‍ക്ക് നന്നേ പിടിച്ചു. സഹായം വാഗ്ദാനം ചെയ്തു. പ്രായമാകട്ടെ, അതുവരെ കാത്തിരിക്കൂ-എന്നൊരു ഉപദേശവും കൊടുത്തു.
അടുത്തടുത്ത് മൂന്നു യുദ്ധങ്ങള്‍
പ്രതീക്ഷാനിര്‍ഭരമായ കാത്തിരിപ്പായി പിന്നെ. പ്രായം തികയുന്ന ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ്. അങ്ങനെ 1939 ഏപ്രില്‍ ഒന്നിന് ജനിച്ച രാമചന്ദ്രന് പതിനെട്ടു തികഞ്ഞ അതേ മാസത്തില്‍ 1957 ഏപ്രില്‍ ഇരുപതിന് മദ്രാസ് റെജിമെന്റില്‍ സൈനികനായി എന്റോള്‍ ചെയ്തു. ഇന്ത്യന്‍ പട്ടാളത്തില്‍ ശിപായിയായി. സ്വപ്നസാഫല്യം.
അതിര്‍ത്തിയില്‍ ചൈനയുടെ ചൊറിച്ചില്‍ അന്നേ തുടങ്ങിയിട്ടുണ്ട്. ഹിമാലയ സാനുക്കളില്‍ അവര്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചു പോന്നു. അതിനിടയില്‍ 1959 ല്‍ ടിബറ്റില്‍ അധിനിവേശം നടത്തി. അഭയാര്‍ത്ഥികളായെത്തിയ ദലൈലാമയെയും കൂട്ടരെയും നമ്മുടെ രാജ്യം സ്വീകരിച്ചു. അതില്‍ പ്രകോപിതരായ ചൈന നമുക്കെതിരെ യുദ്ധത്തിനു മുതിര്‍ന്നു. 1962 ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 21 വരെ നീണ്ടുനിന്ന ഏറ്റുമുട്ടല്‍. അടരാടുന്നതില്‍ അത്യുത്സാഹിയായ രാമചന്ദ്രന് യുദ്ധത്തിന്റെ മുന്നണിയില്‍ തന്നെ നിന്നു. യുദ്ധവേളയിലെ വിശിഷ്ടസേവനത്തിന് ‘സൈന്യ സേവ(സര്‍വീസ്) വിത്ത് ക്ലാപ് നേഫ’ മെഡലിന് അര്‍ഹനാവുകയും ചെയ്തു.
മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം പാക്കിസ്ഥാനുമായി വീണ്ടും യുദ്ധം. രണ്ടാം കശ്മീര്‍ യുദ്ധം. 1965 ആഗസ്ത് അഞ്ചിനു തുടങ്ങി സപ്തംബര്‍ 23 ന് അവസാനിച്ച യുദ്ധത്തില്‍ എതിരാളികളുടെ പരാജയം സമ്പൂര്‍ണമായിരുന്നു. വിജയാരവങ്ങള്ക്കൊടുവില് ‘സര്‍വീസ് മെഡല്‍ വിത്ത് ക്ലാപ്’ ബഹുമതികള്‍ക്കര്‍ഹനായി, അതേ വര്‍ഷംതന്നെ നാഗാലാന്റില്‍ നാഗാകലാപകാരികളെ നേരിടാന്‍ നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തിലും രാമചന്ദ്രനുണ്ടായിരുന്നു. സ്തുത്യര്‍ഹമായ സേവനത്തിന് ‘നാഗാ ഹില്‍സ് രക്ഷാ മെഡല്‍ 1965’ രാമചന്ദ്രനെ തേടിയെത്തി.
വര്‍ഷത്തിലൊരിക്കല്‍ രണ്ടുമാസത്തെ അവധി കിട്ടും. നാട്ടിലേക്കും തിരിച്ച് ജോലിസ്ഥലത്തേക്കുമുള്ള യാത്രയടക്കമാണ് അവധി. നാട്ടിലെത്തിയാല്‍ കുടുംബത്തോടൊപ്പം കൃഷിപ്പണികളില്‍ മുഴുകും. അരോഗദൃഢഗാത്രനായ ഒരു പട്ടാളക്കാരന് വെറുതെയിരിക്കാനാവുമോ?
മകനെ കാണാന്‍ കാത്തിരുന്നു
രണ്ടാം കശ്മീര്‍ യുദ്ധവും നാഗാകലാപകാരികളെ അടിച്ചമര്‍ത്തലും കഴിഞ്ഞ് അവധിയില്‍ വന്നപ്പോള്‍ വീട്ടുകാര്‍ വിവാഹത്തിനുള്ള ഒരുക്കങ്ങളിലാണ്. ഇരുപത്തിയാറുകാരനായ വരന് പതിനെട്ടുകാരിയായ വധു. സമീപപ്രദേശമായ കാരാട് സ്വദേശി വനജാക്ഷി. ജനിക്കുമ്പോള്‍ തന്നെ അമ്മയെ നഷ്ടമായ വനജാക്ഷി മുത്തശ്ശിയുടെ സംരക്ഷണയിലാണ് വളര്‍ന്നത്. എടുത്തുപറയാനൊന്നുമില്ലാത്ത സാധാരണ കുടുംബം. അതൊന്നും രാമചന്ദ്രനു പ്രശ്നമായില്ല.
കൂട്ടുകുടുംബമല്ലേ! ചുറ്റുപാടും ധാരാളമാളുകള്‍. എമ്പാടും ജോലിക്കാര്‍. കന്നു പൂട്ടാന്‍ പോത്തുകളും കാളകളുമുണ്ട്. തൊഴുത്തില്‍ കുറെ പശുക്കള്‍. ഭര്‍ത്താവ് അടുത്തില്ലെങ്കിലും വനജാക്ഷി ഏകാന്തത അറിഞ്ഞില്ല. വര്‍ഷത്തിലൊരിക്കല്‍ അദ്ദേഹം നാട്ടിലുള്ള ഏതാനും നാളുകളില്‍ ദാമ്പത്യജീവിതം ആഘോഷമാക്കി അവര്‍ മുന്നോട്ടുപോയി.
അടുത്തവര്‍ഷം മകള്‍ പിറന്നു. അനില. പിന്നീടുള്ള വരവുകള്‍ മകള്‍ക്കുള്ള പ്രത്യേക സമ്മാനങ്ങളുമായാണ്. അതിനിടയില്‍ രാമചന്ദ്രന് ഒരു തീരുമാനമെടുത്തു. പതിനഞ്ചു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി സൈന്യത്തോടു വിട പറയണം. കുടുംബവും കൃഷിയുമായി നാട്ടില്‍ കഴിയണം. 1971 ന്റെ തുടക്കത്തില്‍ അത്തവണത്തെ അവധി കഴിഞ്ഞു മടങ്ങുമ്പോള്‍, ഇനിയുള്ള വരവ് കുടുംബനാഥനായി പൂര്‍ണസമയവും നാട്ടില്‍ നില്ക്കാനായിരിക്കുമെന്ന് ഭാര്യയ്ക്ക് ഉറപ്പുകൊടുക്കാന്‍ രാമചന്ദ്രന് മറന്നില്ല.
മാസങ്ങള്‍ക്കുശേഷം നാട്ടില്‍നിന്ന് അത്യന്തം ആഹ്ലാദകരമായ വാര്‍ത്ത വന്നു. തനിക്കൊരു മകന് പിറന്നിരിക്കുന്നു! അവനെ കാണാന്‍ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പായി പിന്നെ. സേവനം
പൂര്‍ത്തിയാകാന്‍ ഏതാനും മാസങ്ങള്‍ മാത്രം. അതിനിടയില്‍ ഇനിയൊരവധിയില്ല. പട്ടാളക്കാരനല്ലേ! രാജ്യ സേവനമാണ് പ്രധാനം. അതിനിടയില്‍ വ്യക്തി താല്‍പ്പര്യങ്ങള്‍ക്കു സ്ഥാനമില്ലല്ലോ.
യുദ്ധമുഖത്തെ ബലിദാനി
ഡിസംബര്‍ മൂന്നിന് പാക്കിസ്ഥാനുമായുള്ള യുദ്ധം തുടങ്ങി. കിഴക്കന്‍ പാക്കിസ്ഥാന്റെ വിമോചനമായിരുന്നു പ്രശ്നം. മദിരാശി റെജിമെന്റിലെ സൈനികനായ രാമചന്ദ്രന് രാജസ്ഥാന് അതിര്‍ത്തിയിലെ പോര്‍മുഖത്തേക്കു നിയോഗിക്കപ്പെട്ടു. ഓപ്പറേഷന് കാല്റ്റ്സ് ലില്ലി. അഞ്ചു ദിവസത്തെ അതിശക്തമായ ഏറ്റുമുട്ടലോടെ യുദ്ധം അന്ത്യത്തോടടുത്തു. പാക്കിസ്ഥാന് ഏറെക്കുറെ പരാജയം സമ്മതിക്കുന്ന സ്ഥിതിയായി. എന്നാല്‍ ആറാം ദിവസം നടന്ന കനത്ത ഏറ്റുമുട്ടലിനിടയില്‍ ഇന്ത്യന്‍ സേനയുടെ മുന്‍പന്തിയിലുണ്ടായിരുന്ന രാമചന്ദ്രന് ശത്രു സൈന്യത്തിന്റെ വെടിയേറ്റു. ഉടന്‍ മിലിറ്ററി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അങ്ങനെ, പ്രൈമറി ക്ലാസില്‍ പഠിക്കുമ്പോള്‍ ശത്രുസൈന്യത്തെ വകവരുത്തുമെന്നു പറഞ്ഞു സഹപാഠികളെ അമ്പരപ്പിച്ച ആ ധീരസൈനികന് രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ചു.
അതിന്റെ മൂന്നാംനാള്‍ യുദ്ധം അവസാനിച്ചു. ഡിസംബര്‍ 16ന് കിഴക്കന്‍ പാക്കിസ്ഥാന് വിമോചിക്കപ്പെട്ടു. ബംഗ്ലാദേശ് രൂപംകൊണ്ടു.നാലുമാസം കഴിഞ്ഞാല്‍ പട്ടാളം വിട്ടുപോരുമെന്നു പ്രതീക്ഷിച്ചിരുന്ന പ്രിയതമന്റെ ചേതനയറ്റ ശരീരത്തിനു മുന്പില് വിറങ്ങലിച്ചു നില്ക്കുമ്പോള് വനജാക്ഷിയുടെ കയ്യില്‍ ഒന്നുമറിയാതെ, മൂന്നുമാസം മാത്രം പ്രായമായ മകനുണ്ടായിരുന്നു.
ജീവിതം തന്നെ കൈവിട്ടുപോയ ആ ഇരുപത്തിനാലുകാരി തകര്‍ന്നുപോയി. മാനസികനില തെറ്റി. ദിവസങ്ങള്‍ കഴിഞ്ഞിട്ടും സാധാരണനിലയിലേക്കു മടങ്ങിവരാതായപ്പോള്‍ ചികിത്സയ്ക്കു വിധേയയാക്കി. അച്ഛന് കണ്ടിട്ടില്ലാത്ത, അച്ഛനെ കണ്ടിട്ടില്ലാത്ത കൊച്ചുകുഞ്ഞിന് അമ്മയും അന്യയായി. മുലപ്പാല്‍ പോലും നിഷേധിക്കപ്പെട്ടു. ബാബുരാജന് എന്നു വിളിക്കപ്പെട്ട അവന് കുപ്പിപ്പാല് കുടിച്ചു വളര്‍ന്ന കുഞ്ഞ് എന്നും വിശേഷിപ്പിക്കപ്പെട്ടു.
രാമചന്ദ്രന്റെ കുടുംബം ആ കുഞ്ഞുങ്ങളെ കണ്ണിലെ കൃഷ്ണമണികള്‍ പോലെ സംരക്ഷിച്ചു. വനജാക്ഷിയെ സാധാരണ നിലയിലേക്കെത്തിച്ചു. അധികൃതരുമായി നിരന്തരമായി ബന്ധപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കുഞ്ഞുങ്ങള്‍ പ്രായപൂര്‍ത്തിയായാല്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. അതുപ്രകാരം അനിലയ്ക്ക് രജിസ്ട്രേഷന് വകുപ്പില്‍ ജോലി കിട്ടി. അതിനു മുമ്പുതന്നെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് മണ്ണെണ്ണ ഡീലര്‍ഷിപ്പ് ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ അതിന്റെ ചുമതല ബാബുരാജനാണ്. തുടക്കത്തില്‍ നാമമാത്രമായിരുന്ന വിധവാ പെന്ഷന് പിന്നീട് കാലാനുസൃതമായി വര്‍ധിപ്പിച്ചു നല്കി.
അച്ഛനാണ് ഹീറോ
രാജ്യത്തിനായി ജീവന് ത്യജിച്ച ആ ധീരസൈനികന്റെ രണ്ടു മക്കളും ഇന്നു സന്തുഷ്ടമായ കുടുംബജീവിതം നയിക്കുന്നു. 55 വയസ്സായ മകള്‍ അനില ഇപ്പോള്‍ ജില്ലാ രജിസ്ട്രാറാണ്. ബാങ്കില്‍നിന്ന് സോണല്‍ ഓഫീസറായി വിരമിച്ച ഭര്‍ത്താവിനൊപ്പം സുഖമായി കഴിയുന്നു. രണ്ടു പെണ്മക്കളില് ഒരാള്‍ ഡോക്ടറാണ്. മറ്റെയാള്‍ കാനഡയില്‍ കഴിയുന്നു. അമ്പതുകാരനായ മകന് ബാബുരാജന് തറവാട്ടുവീട്ടില്‍ അമ്മയോടും കുടുംബത്തോടുമൊപ്പമുണ്ട്. മകനും മകളും വിദ്യാര്‍ത്ഥികള്‍. എഴുപത്തിനാലുകാരിയായ വനജാക്ഷിക്ക് അടുത്ത കാലത്ത് ഗുരുതരമായ രോഗബാധയുണ്ടായി. തലയില്‍ ശസ്ത്രക്രിയ വേണ്ടിവന്നു. ജീവന് തിരിച്ചുകിട്ടിയെങ്കിലും ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ കഠിനമായി തുടരുന്നു.
മദ്രാസ് റെജിമെന്റിന്റെ ആസ്ഥാനമായ നീലഗിരിയില്‍നിന്ന് എല്ലാ വര്‍ഷവും ഒരു പട്ടാളക്കാരന് മന്നങ്ങോട്ടു കാനങ്ങാട്ടു വീട്ടിലെത്തുന്നു. കഴിഞ്ഞ ഓണത്തിനും ഒരു യുവസൈനികന് വന്നു. വനജാക്ഷിക്ക് ഓണപ്പുടവ നല്കി. വിശേഷങ്ങള്‍ തിരക്കി. രാജ്യത്തിനുവേണ്ടി പ്രണാമങ്ങളര്‍പ്പിച്ചു തിരിച്ചുപോയി. പട്ടാളത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിശിഷ്ട പരിപാടികള്‍ക്കെല്ലാം ഇവരെ ക്ഷണിക്കാറുണ്ട്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കും പ്രത്യേക ക്ഷണിതാവായിരുന്നു വനജാക്ഷി.
സേവനമനുഷ്ഠിച്ച പട്ടാളം ധീരസൈനികന്റെ സ്മരണക്കായി ഇതെല്ലാം ചെയ്യുമ്പോഴും ജന്മനാട് കാര്യമായി ഒന്നും ചെയ്തില്ലെന്ന പരിഭവം കുടുംബത്തിനുണ്ട്. കാര്‍ഗില്‍ യുദ്ധത്തിലും പുല്‍വാമ ഭീകരാക്രമണത്തിലുമെല്ലാം പങ്കെടുത്തു വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഉചിതമായ സ്മാരകങ്ങളുയര്ന്നതായി കേട്ടു. എന്നിട്ടും രാജ്യം അഭിമുഖീകരിച്ച മൂന്നു യുദ്ധങ്ങളിലും മുന്നില്‍നിന്നു പോരാടുകയും ആ പോ
രാട്ടത്തിനിടയില് രാജ്യത്തിനുവേണ്ടി ജീവന് വെടിയുകയും ചെയ്ത ഈ ധീരസൈനികന്റെ സ്മരണക്കായി ഒന്നുമുണ്ടായിട്ടില്ല.
എങ്കിലും വനജാക്ഷിക്കു പരാതിയില്ല. സംതൃപ്തരായി കഴിയുന്ന മക്കള്‍ക്കും പേരക്കുട്ടികള്‍ക്കുമിടയില്‍, യൗവ്വനാരംഭത്തിലേ അവസാനിച്ചുപോയ ദാമ്പത്യജീവിതത്തിന്റെയും തകര്‍ന്നുപോയ വ്യക്തിജീവിതത്തിന്റെയും കൊടുംവേദനകള്‍ അവര്‍ മറക്കാന്‍ ശ്രമിക്കുന്നു. കുലീനമായ മന്ദഹാസത്തോടെ അന്വേഷിച്ചെത്തുന്നവര്‍ക്കു മുമ്പില്‍ ധീരനായ തന്റെ ജീവിതപങ്കാളിയെ നിറക്കൂട്ടുകളില്ലാതെ അവതരിപ്പിക്കുന്നു. ആ വേര്പാടിന് അമ്പതാണ്ടു തികയുമ്പോള്‍ പ്രിയതമന്റെ ഛായാചിത്രം നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നു.
പിരിയുമ്പോള്‍ ബാബുരാജന് പറഞ്ഞു: അച്ഛന് ഇപ്പോഴും കുടുംബത്തിലെ ഹീറോയാണ്. ആ ജീവിതത്തില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ട് മൂന്നുപേര്‍ ഇപ്പോഴും സൈനിക സേവനത്തിലുണ്ട്. ദാസനും വിജയനും ആര്‍മിയിലും വാസുദേവന്‍ നേവിയിലും.
ഒരു സൈനികന്റെ സ്മരണപോലും അനേകര്‍ക്ക് ആവേശമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: