നഭഃ സ്പൃശം ദീപ്തമനേകവര്‍ണം
വ്യാത്താനനം ദീപ്തവിശാല നേത്രം
ദൃഷ്ട്വാഹി ത്വാം പ്രവ്യഥിതാന്തരാത്മാ
ധൃതിം ന വിന്ദാമി ശമം ച വിഷ്ണോ !
(ഭഗവദ്ഗീത 11 ാം അധ്യായം)
ഹേ, വിശ്വവ്യാപിയായ ഭഗവാനെ, ആകാശംമുട്ടി നില്ക്കുന്ന രൂപത്തോടും തേജസോടും പല വര്‍ണങ്ങളോടും തുറന്നിരിക്കുന്ന വായകളോടും ജ്വലിക്കുന്ന വലിയ കണ്ണുകളോടും കൂടിയവനായി അങ്ങയെ കണ്ടിട്ട് ഞാന്‍ ചകിതമനസ്കനായിരിക്കുന്നു. എനിക്ക് ധൈര്യവും സമാധാനവും ഉണ്ടാകുന്നില്ല…
ലോകത്തെ ഏറ്റവും വലിയ നാലാമത്തെ വായുസേനയായ ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തിനു പിന്നിലും കുരുക്ഷേത്രത്തിലെ മഹാഭാരത യുദ്ധഭൂമിയില്‍ പതറി നില്ക്കുന്ന അര്‍ജുനനു മുന്നില്‍ ഭഗവാന് കൃഷ്ണന് അവതരിപ്പിച്ച വിശ്വരൂപദര്‍ശനം ആകുന്നു. പതറി നില്ക്കുന്ന ശത്രുവിന് മുന്നില്‍ കരുത്തിന്റെ മൂര്‍ത്തീഭാവമായ ഇന്ത്യന്‍ വ്യോമസേന, ഉയര്‍ന്നു പറക്കാന്‍ ചിറകുകള് സ്വപ്നം കാണുന്ന യുവതയ്ക്ക് എന്നും പ്രചോദനവും ആവേശവുമാണ്.
എറണാകുളം ജില്ലയിലെ പുത്തന്‍കുരിശിനടുത്ത് കാണിനാട് എന്ന നാട്ടിന്പുറത്തു നിന്ന് സ്വപ്നങ്ങളെ ചിറകുകളാക്കി പറന്നുയര്‍ന്ന ഒരു സാധാരണക്കാരിയാണ് വ്യോമസേനയില്‍ അടുത്തിടെ കമ്മീഷന് ചെയ്ത കീര്‍ത്തന എന്‍. ബി. എന്ന പെണ്‍കുട്ടി.
ജന്മം നല്കിയ രാഷ്ട്രത്തിന്റെ അതിരുകളും പരമാധികാരവും കാത്തുസൂക്ഷിക്കുകയെന്ന വലിയ ഉത്തരവാദിത്വവും ദൗത്യ ബോധവും നന്നേ ചെറുപ്പം മുതല്‍ ഈ പെണ്‍കുട്ടിയില്‍ വളര്‍ന്നുവന്നു. ദേശീയ ചിന്തകളും ആധ്യാത്മിക, സാംസ്കാരിക പശ്ചാത്തലങ്ങള്‍ ഏറെയുള്ളതുമായ വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തിലെ പഠനവും കീര്ത്തനയിലെ ദേശസ്നേഹത്തിന് ഊതിക്കാച്ചിയ പൊന്നിന്റെ നിറം പകര്‍ന്നു. രാജ്യത്തിന്റെ അതിരുകള്‍ കാക്കുന്ന വ്യോമസേനയില്‍ പൈലറ്റ് ആകണമെന്ന സ്വപ്നം എട്ടാം ക്ലാസ് മുതല്‍ മനസില്‍ കൊണ്ടുനടന്ന ഈ പെണ്‍കുട്ടി വിദ്യാലയത്തിലെ ഹെഡ് ഗേളും സീനിയര്‍ ഹെഡ് ഗേളുമായിരുന്നു. ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റെന്ന സ്വപ്നം വളര്‍ത്തിയെടുക്കുന്നതില്‍ ഈ നേതൃത്വകാലം നിര്‍ണായക പങ്കുവഹിച്ചതായി കീര്‍ത്തന സാക്ഷ്യപ്പെടുത്തുന്നു.
കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ സബ് കോണ്‍ട്രാക്ടറായ അച്ഛന് കാണിനാട് നെടിയാപ്പിള്ളി വീട്ടില്‍ എന്‍.സി. ബാബുവും വീട്ടമ്മയായ അമ്മ ശ്രീകലയും ചെറുപ്പം മുതല്‍ നല്കിയ പിന്തുണയും സ്കൂള്‍, കോളേജ് തലങ്ങളില്‍ അധ്യാപകരും കൂട്ടുകാരും നല്കിയ പ്രചോദനവും സ്വപ്നസാഫല്യത്തിലേക്ക് നയിച്ചു. അയല്‍നാടായ വടവുകോട് സ്വദേശിയും വ്യോമസേനയില്‍ സ്ക്വാഡ്രന്‍ ലീഡറുമായ മുതായിക്കര വീട്ടില്‍ ആനന്ദ് ജി. കൃഷ്ണന് നല്കിയ ആത്മവിശ്വാസവും എടുത്തുപറയുന്നു കീര്‍ത്തന.
വടയമ്പാടി പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ നിന്ന് പത്താം ക്ലാസ് കഴിഞ്ഞ് കോലഞ്ചേരി സെ. പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പ്ലസ് ടു പാസായി. തുടര്‍ന്ന് പാലക്കാട് എന്‍എസ്എസ് എന്‍ജിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് പാസായി. ഹൈദരാബാദിലെ ദുണ്ടിഗല്‍ എയര്‍ഫോഴ്സ് അക്കാദമിയില്‍ ഒന്നര വര്‍ഷത്തെ പരിശീലനം ഡിസം. 17ന് പൂര്‍ത്തിയാക്കി. കമ്പൈന്‍ഡ് ഗ്രാജുവേഷന് പരേഡില്‍ ~ൈയിങ് ഓഫീസറായി പാസിംഗ് ഔട്ട്. രണ്ട് ഘട്ടങ്ങളിലായി ആറു മാസം നീണ്ട ഗ്രൗണ്ട് ട്രെയിനിങ്ങും പിലാറ്റസ് പി സി 7 മാര്‍ക്ക് 2 വിമാനത്തില്‍ പ്രായോഗിക പരിശീലനവും വിജയകരമായി പൂര്‍ത്തിയാക്കി. ബെംഗളൂരുവിലെ യെലഹങ്ക വ്യോമതാവളത്തില്‍ ഡോര്‍ണിയര്‍ ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റില്‍ ഒരു വര്‍ഷം നീളുന്ന പരിശീലനത്തിനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍. തുടര്‍ന്ന് വിവിധ മേഖലകളില്‍ പോസ്റ്റിംഗ്.
ഗുരുക്കന്മാര് പറയുന്നു
കുട്ടികള്‍ അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കുകയെന്നത് വളരെ സന്തോഷം പകരുന്ന ഒന്നാണ്. അവരുടെ സ്വപ്നങ്ങളും നേട്ടങ്ങളും രാഷ്ട്രതാല്പ്പര്യത്തിനൊപ്പം നില്ക്കുന്നതായാല് ഏറെ അഭിമാനകരവുമാണെന്ന് പിബികെവി പ്രിന്‍സിപ്പല്‍ മനോജ് മോഹന്‍ സാക്ഷ്യപ്പെടുത്തുന്നു. വ്യോമസേനയില്‍ പൈലറ്റ് എന്ന സ്വപ്നസാക്ഷാത്കാരത്തിന് പിന്നിലുള്ള കീര്‍ത്തനയുടെ നിശ്ചയദാര്‍ഢ്യവും പ്രയത്നവും അഭിമാനാര്‍ഹവും ഉയര്‍ന്നു പറക്കാന്‍ ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും മാതൃകയും പ്രചോദനവുമാണ്.
പൈലറ്റ് എന്ന സ്വപ്നം സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ പങ്കുവെക്കുകയും, അതിലേക്കുള്ള വഴികള്‍ അന്വേഷിച്ചു കണ്ടെത്താനുള്ള ത്വരയും പ്രകടിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിയായ കീര്‍ത്തനയുടെ നേട്ടം മാതൃകാപരമാണെന്ന് വൈസ് പ്രിന്‍സിപ്പല്‍ ശ്രീജ ടി. ജി. പറയുന്നു. കീര്‍ത്തനയുടെ സ്വപ്ന സാക്ഷാത്കാരം അധ്യാപകര്‍ക്ക് അഭിമാനകരമായ നിമിഷങ്ങളാണ് സമ്മാനിച്ചിരിക്കുന്നത്.
ശ്രീമദ് ചട്ടമ്പിസ്വാമികളുടെ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി സ്വാമി ഭാഗ്യാനന്ദ തീര്‍ത്ഥപാദര്‍ ആരംഭിച്ച പരമഭട്ടാര കേന്ദ്രീയ വിദ്യാലയത്തില്‍ പഞ്ചമയകോശങ്ങളുടെ വികാസത്തെ മുന്‍നിര്‍ത്തി ഭാരതീയ വിദ്യാഭ്യാസ ദര്‍ശനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠന രീതിയാണ് പിന്തുടരുന്നത്. സ്കൂള്‍ നല്കുന്ന സ്വാതന്ത്ര്യവും മാര്ഗദര്ശനങ്ങളും വിദ്യാര്‍ത്ഥികളില്‍ ഗുണകരമായ പരിവര്‍ത്തനം സൃഷ്ടിക്കുമെന്നതിന്റെ പ്രത്യക്ഷ തെളിവാണ് ഇത്തരം അസുലഭ നേട്ടങ്ങളെന്ന് സ്കൂളിലെ വിദ്യാവര്ദ്ധനം പരിപാടിയുടെ സംയോജകന്‍ കെ.ജി. ശ്രീകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഇച്ഛാശക്തിയും ജ്ഞാനശക്തിയും ക്രിയാശക്തിയും സമ്മേളിക്കുന്ന വിദ്യാര്‍ത്ഥികളാണ് രാഷ്ട്രത്തിന് അനിവാര്യം. ഭാരതീയ വ്യോമസേനയില്‍ പൈലറ്റ് എന്ന നിലയില്‍ കീര്‍ത്തന രാഷ്ട്രത്തിന്റെ അതിരുകള്‍ക്ക് കാവലാളാകുമ്പോള്‍ മാളികപ്പുറം സിനിമയുടെ സംവിധായകന് എന്ന നിലയില്‍ പരമഭട്ടാര വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി വിഷ്ണു ശശിശങ്കര്‍ കലയുടെയും സംസ്കാരത്തിന്റെയും സംരക്ഷണം ഉറപ്പാക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നു.
വ്യോമസേനയിലെ വനിതകള്‍
2015 ലാണ് വ്യോമസേന എല്ലാ പോര്മുഖങ്ങളിലും വനിതാ ഓഫീസര്‍മാരെ പരീക്ഷണാര്‍ത്ഥം നിയമിച്ചു തുടങ്ങിയത്. ഇന്ന് നിയന്ത്രണങ്ങള്‍ ഏതുമില്ലാതെ വനിതാ ഓഫീസര്‍മാരുടെ നിയമനം സ്ഥിരം സംവിധാനമായിക്കഴിഞ്ഞു. ഇന്ത്യന്‍ വ്യോമസേനയില്‍ 13.69 ശതമാനം വനിതാ ഓഫീസര്‍മാര്‍ ഇന്നുണ്ട്. നാവികസേനയില്‍ ആറു ശതമാനവും കരസേനയില്‍ 3.97 ശതമാനവും ആണ് വനിതകളുടെ പ്രാതിനിധ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: