×
login
എ.വി. ഭാസ്‌കര്‍ജി എന്ന കല്‍പ്പവൃക്ഷം

ഭാരതീയ വിദ്യാനികേതന്റെ പ്രാരംഭമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സരസ്വതി വിദ്യാലയങ്ങള്‍ ആരംഭിച്ചിരുന്നു. ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും അവയ്ക്കു നല്ല ജനവിശ്വാസം നേടാനും കഴിഞ്ഞു. 1967 ല്‍ പല സംസ്ഥാനങ്ങളിലും ജനസംഘം ഭരണത്തില്‍ പങ്കാളികളായതും അതിന് സഹായകമായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍ അതിന് കേരളം പക്വമായോ എന്ന ആശങ്കയുയര്‍ന്നു. പൊതുവിദ്യാഭ്യാസരംഗത്ത് മുന്‍നിരയിലുള്ള കേരളത്തില്‍ സംഘം പിന്നിലാവരുത് എന്നതിനാല്‍ പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജി ഭാസ്‌കര്‍ജിയോട് അടിയന്തരമായി ബാംഗ്ലൂരില്‍ പോയി പരിപാടിയില്‍ പങ്കെടുത്ത് വരാന്‍ നിര്‍ദേശിച്ചു. ആ നിര്‍ദേശം സ്വീകരിച്ചതോടെ ഭാരതീയ വിദ്യാനികേതന്റെ കേരളാധ്യായത്തിനു തുടക്കമായി.

അറുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  സംഘപ്രചാരകനും അന്നത്തെ എറണാകുളം സംഘജില്ലയുടെ പ്രചാരകനായി അടിയന്തരാവസ്ഥക്കാലത്തും അതിനു ശേഷവും പ്രവര്‍ത്തിക്കുകയും ചെയ്ത 'അപ്പു'വെന്നറിയപ്പെട്ടിരുന്ന എം.മോഹനന്‍ ഇപ്പോള്‍ കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധ്യക്ഷനാണ്. ഒരു വ്യാഴവട്ടക്കാലത്തോളം ജന്മഭൂമിയുടെയും അയോധ്യാ പ്രിന്റേഴ്‌സിന്റെയും നടത്തിപ്പും അദ്ദേഹം കയ്യാളിയിരുന്നു. ക്രൈസിസ് മാനേജ്‌മെന്റില്‍ അദ്ദേഹം കൈവരിച്ച അസാമാന്യമായ വൈദഗ്ദ്ധ്യത്തിന് ഞാന്‍ അനുഭവസ്ഥനാണ്. ആലുവായിലെ വിദ്യാധിരാജ വിദ്യാലയം എന്ന സ്ഥാപനം പ്രസിദ്ധമാണല്ലോ. മുതിര്‍ന്ന സംഘപ്രചാരകനും ഭാരതീയ വിദ്യാനികേതന്റെ കേരളത്തിലെ പ്രാരംഭകനും, അതിനെ ഇന്നത്തെ നിലയിലേക്ക് കൈപിടിച്ചുയര്‍ത്തിയ പ്രതിഭയുമായിരുന്ന എ.വി. ഭാസ്‌കര്‍ജിയെ അനുസ്മരിച്ചുകൊണ്ട് മോഹനന്‍ ജന്മഭൂമിയില്‍ എഴുതിയ ചെറുകുറിപ്പ് അദ്ദേഹത്തിന്റെ  ലഘുപരിചയമായി. വിദ്യാധിരാജ വിദ്യാലയത്തെ വിജയകരമായി നയിക്കുന്നതില്‍ മോഹനന്‍ പ്രദര്‍ശിപ്പിച്ച കുശലത അവിടത്തെ മുന്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും പറഞ്ഞ് അറിയാന്‍ സാധിച്ചു. അദ്ദേഹത്തെ അഭിനന്ദിക്കാനായി വിളിച്ചപ്പോള്‍ നല്‍കിയ പ്രേരണയാണ് ഇത്തവണത്തെ സംഘപഥമായത്. എറണാകുളത്തെ സംഘശാഖയ്ക്ക് പലപ്പോഴും താങ്ങായി പ്രവര്‍ത്തിച്ച കൊച്ചിക്കാരന്‍ ബാലചന്ദ്ര പണ്ഡിറ്റിനെ അതില്‍ പരാമര്‍ശിച്ചിട്ടുണ്ട്.  അദ്ദേഹം ഫാലചന്ദ്രപണ്ഡിറ്റാണ് എന്ന എന്റെ ധാരണ മോഹനനെ അറിയിക്കാനും ആ ലഘുസംഭാഷണം ഞാന്‍ ഉപയോഗിച്ചു. ബാലചന്ദ്രനെന്നത് കറുത്തവാവു കഴിഞ്ഞുവരുന്ന ദിവസങ്ങളിലെ ചന്ദ്രനും, ഫാലചന്ദ്രന്‍ നെറ്റിയില്‍ ചന്ദ്രനെ ധരിക്കുന്ന പരമശിവനും ആണല്ലൊ. കേരളത്തില്‍ ബാലചന്ദ്രന്‍ സാധാരണമാണ്, വടക്കന്‍ സംസ്ഥാനങ്ങളില്‍ ഫാലചന്ദ്രനും.

1954 ലെ തിരുവനന്തപുരം വിദ്യാഭ്യാസകാലത്ത് പ്രചാരകന്‍ മാധവജിയോടൊപ്പം വഞ്ചിയൂരിലെ കാര്യാലയത്തില്‍ കഴിയുമ്പോള്‍ അവിടെയാണ് ഭാസ്‌കര്‍ജിയുമായുള്ള ആദ്യ സമാഗമം. അന്ന് ഭാസ്‌കര്‍ ഷേണായി കൊല്ലത്ത് പ്രചാരകനാണ്. കൊല്ലവും നാഗര്‍കോവിലും മാധവജിയുടെ മേല്‍നോട്ടത്തിലായിരുന്നു. സംസ്ഥാന പുനര്‍ വിഭജനം കഴിയുന്നതിനു മുമ്പായിരുന്നതിനാല്‍ ഇന്നത്തെ കന്യാകുമാരി ജില്ല തിരുവനന്തപുരത്തിന്റെ ഭാഗമായിരുന്നു. പൂജനീയ ഗുരുജിയുടെയും മറ്റും പരിപാ ടികളില്‍ അവരും വരുമായിരുന്നു.

എറണാകുളത്തെ പ്രശസ്തമായ കൊങ്കണി കുടുംബത്തിലെ അംഗമായിരുന്നു ഭാസ്‌കര്‍ജി. ഇന്നത്തെ ബാനര്‍ജി റോഡു മുതല്‍ തെക്കോട്ട് ജൂഡ് സ്ട്രീറ്റ് വരെയുള്ള സ്ഥലം ഭൂരിഭാഗവും ആ കുടുംബത്തിന്റേതായിരുന്നു; അതുപോലെ പ്രധാന സിനിമാശാലകളും. ആ കുടുംബത്തിന്റെ ഭരണച്ചുമതലയില്‍ തന്റെ പങ്കുനിര്‍വഹിക്കുമെന്ന മുതിര്‍ന്നവരുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ടാണ് ഭാസ്‌കര്‍ജി സംഘപ്രചാരകനായത്. മദിരാശിയില്‍ ഉന്നതവിദ്യാഭ്യാസത്തിനു പോയതും നിര്‍ബാധം ശാഖാ പ്രവര്‍ത്തനം സാധ്യമാകണമെന്ന ആഗ്രഹത്തോടെയായിരുന്നു. അവിടെ ശാഖാ പ്രവര്‍ത്തനവും പഠിത്തവും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴും ബിസിനസ്സില്‍ ഏര്‍പ്പെട്ടില്ല. അധ്യാപകനായാല്‍ സംഘപ്രവര്‍ത്തനവും ജോലിയുമാവുമെന്ന് വന്നു. കോട്ടയം ജില്ലയില്‍ രാ. വേണുഗോപാലും മറ്റും പ്രവര്‍ത്തനത്തിനു വേരുപിടിപ്പിച്ചിരുന്നു. അവിടെ വാഴൂരില്‍ ശ്രീവിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ ആശ്രമം വക സ്‌കൂളില്‍ അധ്യാപകനായി നിയമിതനായാല്‍ സംഘത്തിന് പ്രയോജനമാവും എന്നതിനാല്‍ മഹോപാധ്യായ പാസ്സായ എം.എ. കൃഷ്ണന്‍ അവിടെ ചേര്‍ന്നു. ഭാസ്‌കര്‍ജിയും അവിടെയെത്തി. തുടര്‍ന്നു പൊന്‍കുന്നത്തെ മഞ്ഞപ്പിള്ളില്‍ സ്‌കൂളിലും ഭാസ്‌കര്‍ജി അധ്യാപകനായി. തുടര്‍ന്ന് കൊല്ലത്തേയ്ക്കു പ്രചാരകനായി നിയോഗിക്കപ്പെട്ടു. മാധവജിയുമായി മാര്‍ഗനിര്‍ദേശം തേടിയാണ് തിരുവനന്തപുരത്തെത്തിയത്. അവിടെ ആരംഭിച്ച അടുപ്പമാണെനിക്ക്. കേരള സംസ്ഥാനം രൂപീകൃതമായ ശേഷം ഭാസ്‌കര്‍ജി അവിടെ വളര്‍ത്തിയെടുത്ത സമ്പര്‍ക്കവും സുദൃഢമായിരുന്നുവെന്നതിന് ദൃഷ്ടാന്തമായി ഒരു സംഭവം എടുത്തുകാട്ടിയാല്‍ മതിയാകും. തിരുവനന്തപുരത്തെ ധൈഷണികരംഗത്തെ പ്രമുഖരെ അദ്ദേഹം പരിചയപ്പെട്ടു. യൂണിവേഴ്‌സിറ്റി കോളജ് പ്രിന്‍സിപ്പാള്‍ ആയിരുന്ന ഡാ. കെ. ഭാസ്‌കരന്‍ നായരുടെ പ്രൗഢമായ ലേഖനങ്ങള്‍ ആ രംഗത്തെ പ്രചോദിപ്പിക്കുന്നവയായിരുന്നു. ഭാരതീയതയുടെ ഹിന്ദു അടിവേരുകളില്‍ ഊന്നിയുള്ളവയായിരുന്നു അവ. സംസ്‌കാര ലോചനം എന്ന ശീര്‍ഷകത്തില്‍ അത് പുസ്തകമായി പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ സാഹിത്യ, രാഷ്ട്രീയ മേഖലയില്‍ പ്രകമ്പനം തന്നെയുണ്ടായി. അങ്ങനെയിരിക്കെയാണ് തലസ്ഥാനത്തെ യൂണിവേഴ്‌സിറ്റി കോളജ് ചത്വരത്തില്‍ ശ്രീഗുരുജിയുടെ പരിപാടി നടത്തപ്പെട്ടത്. അതിന് അധികൃതരുടെ അനുമതി നേടാന്‍ ഭാസ്‌കര്‍ജിയുടെ സമ്പര്‍ക്ക ബന്ധം ഉപകരിച്ചു. തിരുവനന്തപുരം കണ്ട ഏറ്റവും ശ്രദ്ധേയമായ സംഘപരിപാടിയായിരുന്നു അത്. ശ്രീഗുരുജി അവിടെ ചെയ്ത പ്രസംഗം ചെമ്പൈ വൈദ്യനാഥരുടെ കച്ചേരിപോലെ ആസ്വദിച്ചുവെന്നൊരു പ്രമുഖന്‍ ഭാസ്‌കര്‍ജിയോടു പറയുകയുണ്ടായി.

ഭാരതീയ വിദ്യാനികേതന്റെ പ്രാരംഭമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും സരസ്വതി വിദ്യാലയങ്ങള്‍ ആരംഭിച്ചിരുന്നു. ഉത്തരഭാരതത്തിലെ പല സംസ്ഥാനങ്ങളിലും അവയ്ക്കു നല്ല ജനവിശ്വാസം നേടാനും കഴിഞ്ഞു. 1967 ല്‍ പല സംസ്ഥാനങ്ങളിലും ജനസംഘം ഭരണത്തില്‍ പങ്കാളികളായതും അതിന് സഹായകമായി. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ എല്ലാ സംസ്ഥാനങ്ങളിലും വ്യാപിപ്പിക്കണമെന്ന നിര്‍ദേശം വന്നപ്പോള്‍ അതിന് കേരളം പക്വമായോ എന്ന ആശങ്കയുയര്‍ന്നു. പൊതുവിദ്യാഭ്യാസരംഗത്ത് മുന്‍നിരയിലുള്ള കേരളത്തില്‍ സംഘം പിന്നിലാവരുത് എന്നതിനാല്‍ പ്രാന്തപ്രചാരക് ഭാസ്‌കര്‍ റാവുജി ഭാസ്‌കര്‍ജിയോട് അടിയന്തരമായി ബാംഗ്ലൂരില്‍ പോയി പരിപാടിയില്‍ പങ്കെടുത്ത് വരാന്‍ നിര്‍ദേശിച്ചു. ആ നിര്‍ദേശം സ്വീകരിച്ചതോടെ ഭാരതീയ വിദ്യാനികേതന്റെ കേരളാധ്യായത്തിനു തുടക്കമായി. ഭാരതീയതയില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിന്റെ സത്ത ഉള്‍ക്കൊണ്ടുവന്ന അദ്ദേഹം, ആദ്യമായി തിരുവനന്തപുരത്ത് അധ്യാപികമാരെ തയാറാക്കാനുള്ള ഒരു ശിബിരമാരംഭിച്ചു. മിക്കവാറും സ്വയംസേവകരുടെ സഹോദരിമാര്‍ ഉള്‍ക്കൊള്ളുന്ന ആ സംരംഭമാണ് തുടക്കം.

1949 ലെ ഹിന്ദു മഹാമണ്ഡലക്കാലത്ത് അതിന്റെ സജീവപ്രവര്‍ത്തകനായിരുന്നു.  പിന്നീട് മാധവ്ജിയുടെയുടെയും മറ്റും സമ്പര്‍ക്കത്തിലൂടെ സംഘത്തോടടുത്തുവന്ന എന്‍.ഐ. നാരായണന്‍ സര്‍, കൊല്ലത്തെ ശ്രീനാരായണ കോളജില്‍ ഹിന്ദി വിഭാഗം തലവനായി. അദ്ദേഹം വിദ്യാനികേതന്‍ പ്രവര്‍ത്തനത്തില്‍ ഭാസ്‌കര്‍ജിക്കു സഹായിയായി. അതുപോലെ തിരുവനന്തപുരത്തെ ഹിന്ദി പ്രേമി സംഘത്തിന്റെ പ്രവര്‍ത്തകന്‍ വിശ്വനാഥന്‍ സാറും.


ഭാസ്‌കര്‍ജി വളരെ വര്‍ഷങ്ങള്‍ പാലക്കാട് പ്രചാരകനായിരുന്നതിനാല്‍ വിദ്യാഭാരതി പ്രവര്‍ത്തനങ്ങള്‍ക്ക് അവിടം കേന്ദ്രമായി. ചിറ്റൂരില്‍, ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്‍ സ്ഥാപിച്ച തുഞ്ചന്‍ മഠത്തില്‍ ഡാ. നാരായണന്‍ ഏതാനും കുട്ടികളെ എഴുത്തിനിരുത്തിയാണ് വിദ്യാനികേതന്‍ ആരംഭിച്ചത്. പാലക്കാട്ടിനടുത്ത്, കല്ലേക്കാട് 25 ഏക്കര്‍ സ്ഥലം ലഭ്യമാണെന്നറിഞ്ഞ് അതു വാങ്ങാന്‍ തീരുമാനിക്കപ്പെട്ടു. അഞ്ചുവര്‍ഷംകൊണ്ട് തിരിയെ നല്‍കാമെന്ന വ്യവസ്ഥയില്‍ സംസ്ഥാനമെങ്ങും നിന്ന് സ്വയംസേവകരുടെയും അനുഭാവികളുടെയും വായ്പകള്‍ സമാഹരിച്ചാണാ സ്ഥലം കൈവശമാക്കിയത്. അതു കൈയിലായെങ്കിലും അടിയന്തരാവസ്ഥ വന്നതിനാല്‍ രണ്ടു കൊല്ലത്തെ മുടക്കമുണ്ടായി. വീണ്ടും സ്ഥലം പ്രയോജനപ്പെടുത്താനുള്ള ഭാസ്‌കര്‍ജിയുടെ ഭഗീരഥ പ്രയത്‌നമാണ് ഇന്നത്തെ കല്ലേക്കാട് വിദ്യാലയ സാകല്യം.

അടിയന്തരാവസ്ഥയ്ക്കുശേഷം കടമായി ലഭിച്ച തുക തിരിച്ചുനല്‍കാനായി സമീപിച്ചപ്പോള്‍ എല്ലാവരും തന്നെ അതു സമര്‍പ്പണമായി കരുതാന്‍ തയ്യാറായി.  

വിദ്യാഭ്യാസത്തിന്റെ സമഗ്രമായ ഉദ്ദേശ, മാര്‍ഗ, ലക്ഷ്യങ്ങളെക്കുറിച്ച് ഭാസ്‌കര്‍ജി ഈ തിരക്കുകള്‍ക്കിടയിലും ചിന്തിച്ചു. വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരുമായി ഒറ്റയ്ക്കും കൂട്ടായും സംവദിക്കുമ്പോള്‍, അക്കാര്യത്തില്‍ അദ്ദേഹം കൈവരിച്ച ഗഹനവും പ്രായോഗികവുമായ ജ്ഞാനം നമുക്ക് ബോധ്യപ്പെടുമായിരുന്നു. അധ്യാപകാധ്യാപികാ സമൂഹത്തിന് സിലബസിനകത്തെ വിജ്ഞാനം മാത്രം പോര, സാമൂഹ്യ, സാമ്പത്തിക, സാംസ്‌കാരിക, പാരമ്പര്യരംഗങ്ങളെക്കുറിച്ചു ശരിയായ കാഴ്ചപ്പാടുണ്ടാകത്തക്കവിധത്തിലായിരുന്നു അദ്ദേഹം ആവിഷ്‌കരിച്ച പ്രശിക്ഷണ പരിപാടി. രണ്ടോ മൂന്നോ മാസങ്ങള്‍ ഒരുമിച്ച് താമസിച്ചുള്ള  പ്രശിക്ഷണ ശിബിരങ്ങളായിരുന്നു അവ. ഭാസ്‌കര്‍ജി കൂടെ പ്രവര്‍ത്തിച്ചവരുടെ സുഖക്ഷേമാദി കാര്യങ്ങള്‍ ഉറപ്പുവരുത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിന്റെ സംരക്ഷണം അവര്‍ക്ക് സദാകാലവും ലഭിക്കുന്നുമുണ്ട്.

മോഹനന്റെ ജന്മഭൂമിക്കുറിപ്പ് വായിച്ചപ്പോള്‍ മനസ്സില്‍ തികട്ടിവന്ന ചിന്തകള്‍ കുറിക്കുകയാണിവിടെ ചെയ്തത്.

 

 

    comment

    LATEST NEWS


    പോലീസ് സ്റ്റേഷനുകള്‍ മര്‍ദന കേന്ദ്രങ്ങളായി മാറി; പിണറായി ഭരണത്തില്‍ കേരളത്തിലുണ്ടാകുന്നത് മനോഹരന്റേത് പോലുള്ള കുടുംബങ്ങള്‍: സി.കെ. പത്മനാഭന്‍


    വാവ സുരേഷിന് പാമ്പുപിടിക്കണമെങ്കില്‍ വനംവകുപ്പിന്‍റെ സര്‍ട്ടിഫിക്കറ്റ് വേണം; സര്‍ട്ടിഫിക്കറ്റുള്ളവര്‍ പാമ്പു പിടിക്കുന്നത് അപകടരമായ രീതിയില്‍


    പുഴ മുതല്‍ പുഴ വരെ ജനങ്ങള്‍ പ്രതികരിക്കുന്നു 'ഒരു തുള്ളി കണ്ണീര് പോകാതെ കാണാന്‍ പറ്റില്ല. നടന്നത് ഹിന്ദു ഉന്മൂലനം'


    'ഒറ്റ നയപൈസ തരില്ല, മാപ്പും പറയില്ല'; എം.വി.ഗോവിന്ദന്‍ നല്‍കിയ മാനനഷ്ടകേസില്‍ വിശദമായ മറുപടി കത്ത് നല്‍കി സ്വപ്ന സുരേഷ്


    യാത്രക്കാരെ ചൂഷണം ചെയ്യുന്ന പരാതികള്‍ വര്‍ധിക്കുന്നു; ഉത്സവ സീസണില്‍ അമിതനിരക്ക് ഈടാക്കുന്ന ബസുകള്‍ക്കെതിരെ നടപടി എടുക്കുമെന്ന് മന്ത്രി ആന്റണി രാജു


    നാവികസേനയ്ക്ക് കരുത്താകാന്‍ മിസൈല്‍ വാഹിനികള്‍ ഉള്‍പ്പെടെ 17നെക്‌സ്റ്റ് ജനറേഷന്‍ കപ്പലുകള്‍; 19600 കോടിരൂപയുടെ കരാറില്‍ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.