×
login
ഗൃഹപ്രവേശം

കെട്ടിടത്തിന്റെ ഡിസൈനും പ്ലാനിങ്ങും പണിയും എല്ലാം വിചാരിച്ചതുപോലെ നടന്നു. അമ്മാവന്‍ വീടുപണി കാണണം എന്ന് സൂചിപ്പിച്ചപ്പോഴൊക്കെ വല്ല സൂത്രമൊക്കെ പറഞ്ഞ് ആളെ ഒഴിവാക്കി. ഒരിക്കല്‍ വീടുപണി കാണാതെ അദ്ദേഹം പോവില്ല എന്ന് തോന്നിയപ്പോള്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന ചില സാധനങ്ങള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി. ''ഇതിനൊന്നും പഴയ സ്റ്റാന്‍ഡേര്‍ഡ് ഇല്ലല്ലോടാ'' എന്ന് പഴിയും കേട്ടു. സാരമില്ല. ഇനി കയ്യില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു സ്വയമ്പന്‍ സ്‌കോച്ച് കുപ്പിയോടെ കൊടുത്താലും പറയും ''നമ്മുടെ രായമംഗലം ഷാപ്പിലെ രാജപ്പന്റെ വാറ്റിന്റെ ഏഴയലത്ത് വര്വോ സായ്പ്പിന്റെ ഈ ചൊറവെള്ളം?'' പക്ഷേ ഇപ്പോള്‍ തറവാട്ടില്‍ നേര്‍ബന്ധുവായി ഇദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹം തലകുലുക്കി സമ്മതിക്കുന്ന തരത്തില്‍ ഒരു വീട്, അതാണ് തന്റെ ലക്ഷ്യം. ആരും കുറ്റം പറയാത്ത ഒരു വീട്.

ഡോ. സുകുമാര്‍  കാനഡ  

ഗള്‍ഫില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ കുറെയേറെ പണവുമായി ഏറെക്കാലം കാത്തിരുന്ന് നരേന്ദ്രമേനോന്‍ നാട്ടിലേയ്ക്ക് തിരിച്ചുവന്നു. നല്ലൊരു വീടുണ്ടാക്കണം. പണ്ട് പ്രതാപത്തോടെ കഴിഞ്ഞിരുന്ന ഒരു വീടിന്റെ നിഴലായി തറവാട് മനസ്സില്‍ എന്നും ഉണ്ടായിരുന്നു. അക്കാലത്ത് അതിന്റെ  വലുപ്പത്തിലും അവിടെ താമസിച്ചിരുന്ന അമ്മാവന്മാരുടെ പ്രൗഢിയിലും ഒട്ടും കുറവുണ്ടായിരുന്നില്ലല്ലോ. ഒരുവിധം കൊള്ളാവുന്ന വലിയൊരു നാലുകെട്ടായിരുന്നു അത്. ഗള്‍ഫില്‍ നിന്നും മേനോന്‍ മടങ്ങിയെത്തിയപ്പോഴേക്ക് തറവാട് ചെറിയൊരു നെടുംപുര മാത്രമായിക്കഴിഞ്ഞിരുന്നു. പ്രതാപം അല്‍പ്പം മങ്ങിയാലും മെലിഞ്ഞ ആനയെ കെട്ടാന്‍ പശുത്തൊഴുത്ത് പോരല്ലോ. അതുകൊണ്ട് എങ്ങനെയും നല്ലൊരു കെട്ടിടമുണ്ടാക്കാന്‍ മേനോന്‍ തീരുമാനിച്ചു. ദൈവം സഹായിച്ച് സ്വപ്രയത്‌നം കൊണ്ട് ജീവിതം മുഴുവനും സൂക്ഷ്മതയോടെ കരുതിവച്ച സമ്പത്തിനു യാതൊരു കുറവുമുണ്ടായിരുന്നില്ല. എല്ലാം കഠിനാദ്ധ്വാനം ചെയ്തു സമ്പാദിച്ചതായതുകൊണ്ട് നല്ല മനസമാധാനവും കൂട്ടുണ്ടായിരുന്നു.

തനിക്ക് വേണ്ട വീടിനെപ്പറ്റി നരേന്ദ്രമേനോന് കൃത്യമായ ഐഡിയകള്‍ ഉണ്ടെങ്കിലും നല്ലൊരു ആര്‍ക്കിടെക്ടിനെ ഏര്‍പ്പാടു ചെയ്താണ് അദ്ദേഹം വീടിന്റെ പ്ലാന്‍ ചെയ്യിപ്പിച്ചത്. അപ്പോഴൊക്കെ മനസ്സില്‍ അദ്ദേഹത്തിന്റൈ വേവലാതി തന്റെ  ഏറ്റവും ഇളയ അമ്മാവനെപ്പറ്റിയായിരുന്നു. അമ്മാവന്‍ എന്ത് പറയും? എന്ത് ചെയ്താലും അതില്‍ കുറ്റവും കുറവും കണ്ടുപിടിച്ച് വീട്ടില്‍ കലഹമുണ്ടാക്കുന്ന അമ്മാവന്‍ ചെറുപ്പത്തില്‍ കാര്യമായി പഠിക്കാനൊന്നും മിനക്കെട്ടില്ല. എങ്കിലും അത്യാവശ്യം സമ്പത്തുള്ള വീട്ടില്‍ നിന്ന് വിവാഹം ചെയ്തതുകൊണ്ട് അല്ലലില്ലാതെ കഴിയുന്നു. പണ്ട് തന്റെ ഗള്‍ഫ് യാത്രക്കായി അല്‍പ്പംപണം കടം ചോദിച്ചപ്പോള്‍ ''ഇനീപ്പോ അതിന്റെ ഒരു കൊഴപ്പേ ഒള്ളൂ. ഇവിടെ വല്ല കൂലിപ്പണിയൊക്കെയായി നിന്നാ പോരേ? ചായ അടിക്കാന്‍ നിക്കാമല്ലോ? സ്‌കൂളവധിക്ക് നീയാ ഗോവിന്ദന്റെ കടയില്‍ ചായയടിക്കാന്‍ നിന്നിട്ടില്ലേ, ഇനിയതങ്ങു തുടര്‍ന്നാല്‍പ്പോരെ? അല്ല, ഇനി ഗള്‍ഫില്‍ പോയി തൊപ്പിയിട്ടു തിരികെ വരാനാണ് പ്ലാനെങ്കില്‍ ഞാന്‍ തറവാട്ടില്‍ കേറ്റില്ല, പറഞ്ഞേക്കാം'' എന്ന് പറഞ്ഞ് ഓടിച്ചുവിട്ടയാളാണ്. അതുപോലെ തന്നെ ഏതു കല്യാണാലോചന വരുമ്പോഴും അതെല്ലാം എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് ഒടക്കിയയാളുമാണ് ഇദ്ദേഹം. എവിടെ വീട് പാല് കാച്ചലിന് ക്ഷണിച്ചാലും എന്തെങ്കിലും കുറ്റം കണ്ടുപിടിച്ച് വീടിന്റെ പോരായ്മ എടുത്തു പറഞ്ഞ് അതിനൊത്ത് ചാടാന്‍ തയ്യാറായ കുറച്ച് അസ്മാദികളെക്കൂടി സംഘടിപ്പിച്ച് അങ്ങേര്‍ അതൊരു വഴിക്കാക്കും. കുറെ റിട്ടയാര്‍ഡ് പ്രൊഫസര്‍മാരാണ് കൂട്ട്. അമ്മാവന് ഒരിക്കലും കുറ്റം പറയാനിട നല്‍കാത്ത വീട്. അതാണ് മേനോന്റെ ലക്ഷ്യം.

കെട്ടിടത്തിന്റെ ഡിസൈനും പ്ലാനിങ്ങും പണിയും എല്ലാം വിചാരിച്ചതുപോലെ നടന്നു. അമ്മാവന്‍ വീടുപണി കാണണം എന്ന് സൂചിപ്പിച്ചപ്പോഴൊക്കെ വല്ല സൂത്രമൊക്കെ പറഞ്ഞ് ആളെ ഒഴിവാക്കി. ഒരിക്കല്‍ വീടുപണി കാണാതെ അദ്ദേഹം പോവില്ല എന്ന് തോന്നിയപ്പോള്‍ ഗള്‍ഫില്‍ നിന്ന് കൊണ്ടുവന്ന ചില സാധനങ്ങള്‍ ഒക്കെ കൊടുത്ത് ഒഴിവാക്കി. ''ഇതിനൊന്നും പഴയ സ്റ്റാന്‍ഡേര്‍ഡ് ഇല്ലല്ലോടാ'' എന്ന് പഴിയും കേട്ടു. സാരമില്ല. ഇനി കയ്യില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ഒരു സ്വയമ്പന്‍ സ്‌കോച്ച് കുപ്പിയോടെ കൊടുത്താലും പറയും ''നമ്മുടെ രായമംഗലം ഷാപ്പിലെ രാജപ്പന്റെ വാറ്റിന്റെ ഏഴയലത്ത് വര്വോ സായ്പ്പിന്റെ ഈ ചൊറവെള്ളം?'' പക്ഷേ ഇപ്പോള്‍ തറവാട്ടില്‍ നേര്‍ബന്ധുവായി ഇദ്ദേഹം മാത്രമേയുള്ളൂ. അദ്ദേഹം തലകുലുക്കി സമ്മതിക്കുന്ന തരത്തില്‍ ഒരു വീട്, അതാണ് തന്റെ ലക്ഷ്യം. ആരും കുറ്റം പറയാത്ത ഒരു വീട്.

ടൗണില്‍ നിന്നും അകലെയല്ലാതെ പുഴയുടെ കരയ്ക്കുള്ള നല്ലൊരു 'കണ്ണായ' സ്ഥലത്താണ് കെട്ടിടം. കുറച്ചുനാള്‍ മുന്‍പേ അരയേക്കര്‍ സ്ഥലം വാങ്ങിയിട്ടിരുന്നു. അവിടെ മുഴുവന്‍ തെങ്ങ് നട്ടു. കാഫലം കണ്ടുതുടങ്ങി. വീടിനു രണ്ടുനിലകളാണ്. അയ്യായിരം സ്‌ക്വയര്‍ ഫീറ്റില്‍ താഴത്തെ നിലയില്‍ നാലുകെട്ടിന്റെ രീതിയില്‍ ഒരകത്തളവും മഴപെയ്താല്‍ അതിരുന്നാസ്വദിക്കാന്‍ പറ്റുന്ന ചാരുപടികളും എല്ലാമായി നരേന്ദ്രന്റെ സ്വപ്നക്കൂടുതന്നെയായിരുന്നു അത്. നിലത്ത് മുഴുവന്‍ മാര്‍ബിള്‍ വിരിച്ചു. കോണ്‍ക്രീറ്റ് പണിക്കും മറ്റും മഹാരാഷ്ട്രയില്‍ നിന്നും ആളെ കൊണ്ടുവന്നു. സാധാരണ ബംഗാളികളാണല്ലോ കേരളത്തിലെ പണിക്കാര്‍. പൂനെയില്‍ നിന്നുള്ള മറാഠികള്‍ നല്ല ഒന്നാന്തരം പണിക്കാരാണ്. പണിയെന്നു വച്ചാല്‍ അവര്‍ക്കവരുടെ ചോറാണ്; ദൈവവും. ഒന്നാന്തരം ഫിനിഷിങ് വര്‍ക്കും മരപ്പണിയും പെയ്ന്റിങ്ങും അവര്‍ തന്നെ ചെയ്തു. അടുക്കളയാണെങ്കില്‍ മോസ്റ്റ് മോഡേണ്‍. എല്ലാ മുറിയിലും ഒന്നാന്തരം ഫര്‍ണ്ണി ച്ചര്‍ വാങ്ങിയിട്ടു. ജനാലകളില്‍ നല്ല കര്‍ട്ടനുകള്‍ ചാര്‍ത്തി  അലങ്കരിച്ചു. നരേന്ദ്രമേനോന്‍ എല്ലാടവും ഒന്നുകൂടി കണ്ട് ഉറപ്പിച്ചു. ഇത് തന്റെ മനസ്സിലുള്ള വീട് തന്നെ. ''ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും  ഇഷ്ടമാവും. മക്കളൊന്നും ഇല്ലാത്തതുകൊണ്ട് മരണശേഷം ഇത് നാട്ടുകാര്‍ക്കായി എഴുതി വയ്ക്കാം. അവരിതൊരു പഞ്ചായത്ത് വായനശാലയോ റെസ്റ്റ്ഹൗസോ ആക്കട്ടെ.''

വീടിന്റെ പാലുകാച്ചിന് ക്ഷണിക്കാനുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ ആദ്യത്തെ പേര് അമ്മാവന്റെ തന്നെയാണ്. അതങ്ങനെയാവണമല്ലോ! തന്റെഉയര്‍ച്ചയ്‌ക്കെല്ലാം കാരണമായത് അമ്മാവന്റെ സ്വഭാവവിശേഷങ്ങളാണ്. അച്ഛനില്ലാതെ വളര്‍ന്ന തന്നെ അമ്മാവന്‍ ഓരോരോ കാര്യങ്ങളിലും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമ്പോഴും തന്റെ വാശി കൂടിക്കൂടി വന്നു. അന്നൊക്കെ അദ്ദേഹം എന്തെങ്കിലും നക്കാപ്പിച്ചയും തന്ന് വല്ല ചായക്കടയും ഇട്ടുതന്നിരുന്നെങ്കില്‍ താനിപ്പോഴും അതും നോക്കി നടന്നേനെ.


അമ്മാവനെ പാലുകാച്ചിന്റെ തലേദിവസം പുതിയ വീട്ടില്‍ വരാനായി വീട്ടില്‍പ്പോയി ക്ഷണിച്ചു. ''അമ്മാവന്‍ നേരത്തേ വന്നു നോക്കി അനുഗ്രഹിക്കണം. ഞാന്‍ കാറ് പറഞ്ഞയക്കാം.'' തലേ ദിവസംതന്നെ നോക്കി കുറ്റമെന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞിട്ട് പോവട്ടെ. പിറ്റേദിവസം നാട്ടുകാര്‍ എല്ലാം കൂടുമ്പോള്‍ മറ്റൊരു കശപിശ വേണ്ടല്ലോ.

രാവിലെതന്നെ അമ്മാവനും കൂട്ടുകാരായ രണ്ടു റിട്ടയാര്‍ഡ്  പ്രഫസര്‍മാരും വന്നു. അതിലൊരാള്‍ അറിയപ്പെടുന്ന കവിയുമാണ്. നരേന്ദ്രമേനോന്‍ അവരെ വീടെല്ലാം ചുറ്റിനടന്നു കാണിച്ചുകൊടുത്തു. പണിതുവച്ച ഓരോ ഐറ്റവും എവിടെ നിന്നും വാങ്ങിച്ചു, എങ്ങനെ പണിതു എന്നെല്ലാം അവര്‍ ചോദിച്ചു മനസ്സിലാക്കി. ചുമരിലും വാതിലിലും ഫര്‍ണ്ണിച്ചറുകളിലും എല്ലാം കൈയോടിച്ചു നോക്കി. മുകളിലും താഴെയും എല്ലാടവും നോക്കിയിട്ടും അമ്മാവന് ആ വീട്ടില്‍ ഒരു കുറവും കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പ്രഫസര്‍മാരും ആകെയൊരു സംത്രാസത്തിലാണ്. ഇങ്ങനെയൊരു പരാജയം ആദ്യമായാണ്. കുറ്റം കണ്ടുപിടിച്ച് കൂട്ടുകാരോടെങ്കിലും പറഞ്ഞ് രസിക്കാന്‍ പറ്റിയില്ലെങ്കില്‍ പാലുകാച്ചിനും കല്യാണത്തിനും അടിയന്തിരത്തിനും പോകുന്ന സമയം വ്യര്‍ത്ഥമാണെന്നവര്‍ക്കറിയാമായിരുന്നു.

''ഒന്നും ആയില്ല അല്ലേ?'' പ്രഫസര്‍, കവിയോടു ചോദിച്ചു. ചിന്താമഗ്‌നനായി ഒരല്‍പ്പം മാറി നിന്ന അമ്മാവന്‍ പെട്ടെന്നു മുഖപ്രസാദം വീണ്ടെടുത്ത് കൂട്ടുകാരോട് പറഞ്ഞു. ''കിട്ടിപ്പോയി''!

''എന്താ, എന്താ?''

''അതവനോടു തന്നെ നേരിട്ട് പറയാം. അല്ലെങ്കിലും ഈയിടെയായി അവനല്‍പ്പം  അഹങ്കാരമുണ്ടോ എന്ന് സംശയം. നമ്മുടെ അടുത്തു കാണിക്കുന്ന ഈ വിനയമൊക്കെ കപടമല്ലേ മാഷേ, നമ്മള്‍ ഇതൊക്കെ എത്ര കണ്ടിരിക്കുന്നു?''

മൂന്നാളും കൂടി ഉമ്മറത്ത് സെല്‍ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന മേനോന്റെയടുത്ത് ചെന്നു. നരേന്ദ്രമേനോന്‍ ഫോണ്‍ കട്ട് ചെയ്ത് ആകാംഷയോടെ ചോദിച്ചു. ''അമ്മാവാ, എന്ത് പറയുന്നു? എല്ലാവരുടെയും അനുഗ്രഹം വേണം. എന്തെങ്കിലും കുറവുണ്ടെങ്കില്‍ പറയൂ. ആവുന്നതുപോലെ ഞാന്‍ അത് ശരിയാക്കാം''

''എടാ, നിന്റെ പുതിയ വീടൊക്കെ തരക്കേടില്ല. ഡിസൈന്‍ കണ്ടാല്‍ മറ്റുള്ളവര്‍ക്ക് കൊതി തോന്നും. കെട്ടിടത്തിന്റെ നിലവും പെയ്ന്റിങ്ങും എല്ലാം ഒരുവിധം നന്നായി എന്ന് തന്നെ പറയേണ്ടി വരും. ഇന്ത്യയില്‍ത്തന്നെ നിര്‍മ്മിച്ച സാധനങ്ങള്‍ ആണ് കെട്ടിടമുണ്ടാക്കാനും ഫര്‍ണിഷ് ചെയ്യാനും ഉപയോഗിച്ചതെന്ന് തോന്നില്ല. അത്ര തിളക്കമുണ്ട് എല്ലാറ്റിനും. എങ്കിലും ഒരു കെട്ടിടമാവുമ്പോ ഇത്രയ്ക്ക് ഉറപ്പ് വേണോ? ഇതൊന്നു പൊളിച്ചടക്കണമെങ്കില്‍ എന്താ പാട്? കാശെത്ര ചെലവാകും? നിന്റെ കാലശേഷം അതിനും ഞങ്ങളൊക്കെത്തന്നെ വേണ്ടേ?''

    comment

    LATEST NEWS


    72 ഹൂറെയ്ന്‍ എന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി; 9-11 മുതല്‍ 26-11 വരെയുള്ള ഇസ്ലാമിക തീവ്രവാദത്തിന്‍റെ ഇരുണ്ട മുഖം...


    ജയിച്ച മാര്‍ക്ക് ലിസ്റ്റ് ഗൂഡാലോചനയെന്ന ആര്‍ഷോയുടെ പരാതി; മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു


    സിപിഎം കൊല്ലം ജില്ലാകമ്മിറ്റി ചിന്താ ജെറോമിനെ എവിടെയെങ്കിലും സ്പോക്കണ്‍ ഇംഗ്ലീഷിന് വിടണമെന്ന് അഡ്വ. ജയശങ്കര്‍; വീണ്ടും വിവാദമായി ചിന്തയുടെ പ്രസംഗം


    പ്രിതം കോട്ടാല്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ; താരം മോഹന്‍ ബഗാന്‍ വിടും


    ഗോള്‍കീപ്പര്‍ പ്രഭ്‌സുഖാന്‍ സിംഗ് ഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിടും; ഈസ്റ്റ് ബംഗാളിലേക്ക് പോകും


    എന്‍സിപിയിലും മക്കള്‍ രാഷ്ട്രീയം;അജിത് പവാറിനെ തള്ളി മകള്‍ സുപ്രിയ സുലെയെ പിന്‍ഗാമിയായി വാഴിച്ച് ശരത് പവാര്‍; എന്‍സിപി പിളരുമോ?

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.