കേരളീയസംഗീത ശാഖകളില്‍ കഥകളി സംഗീതത്തിന് പ്രബലമായ സ്ഥാനമുണ്ട്. ശക്തമായ ആട്ടകഥാസാഹിത്യത്തെ സംഗീതത്താല്‍ തരളിതമാക്കിയ പേരെടുത്ത ഭാഗവതന്മാര്‍ ഇവിടെ വളര്‍ന്നു. കഥകളിപ്പദങ്ങള്‍ തിരുവാതിരകളിയില്വരെ സ്ഥാനംപിടിച്ചു. അതിനാല്‍ കഥകളിയെ സ്ത്രീകള്‍വരെ സ്നേഹിച്ചിരുന്നു. പല പദങ്ങളും ഇവര്‍ക്കെല്ലാം ഹൃദിസ്ഥവുമായിരുന്നു.
അതിനാല്‍ കേരളത്തില്‍ കഥകളിസംഗീതം പരിപോഷിക്കുവാന്‍ നിരവധി അവസരങ്ങള്‍ നിലനിന്നിരുന്നു. സൗഹൃദവേദികളില്‍ വട്ടംകൂടിയിരുന്നു കഥകളിപ്പദങ്ങള്‍ ചൊല്ലലും സാധാരണമാണ്. കഥകളിസംഗീതം കര്‍ണ്ണാടകസംഗീതവുമായി ചേര്‍ന്നത് മുണ്ടായ വെങ്കിടകൃഷ്ണ ഭാഗവതരുടെ കാലംമുതല്ക്കാണ്. ആ വഴിയില്‍ നീലകണ്ഠന് നമ്പീശനും, തൊട്ടടുത്ത കൂട്ടുകാരനായി വാസു നെടുങ്ങാടിയും സ്ഥാനംപിടിച്ചു. ഇവര്‍ നിറഞ്ഞുനിന്നിരുന്ന അരങ്ങുകള്‍ കേരളത്തില്‍ പ്രസിദ്ധമായിരുന്നു. എവിടെയും ഈ കുട്ടുകെട്ട് നിലനിന്നു.
വാസു നെടുങ്ങാടി ആശാന് കോട്ടയ്ക്കല്‍ പിഎസ്വി നാട്യസംഘത്തിലെ മുഖ്യഭാഗവതരായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യനായി വളര്‍ന്ന കോട്ടയ്ക്കല്നാരായണന് ഈ രംഗത്തെ നിറദീപമാണ്. സംഗീത വര്‍ണ്ണവിസ്മയങ്ങള്‍ വിരിയിപ്പിക്കുന്ന ഇദ്ദേഹം ഇപ്പോള്‍ നാട്യസംഘത്തിലെ പ്രധാനാധ്യാപകനാണ്. ഒരനക്കവും കുലുക്കവുമില്ലാതെ അരങ്ങുകളില്‍ നിന്നു പാടുന്ന ഈ ഗായകന് പലരില്‍നിന്നും വേറിട്ടുനില്ക്കുന്നു.
കഥകളികളിക്ക് വേണ്ടതെല്ലാം കൈയില്‍കരുതിയ നീണ്ടയാത്രയിലാണ് നാരായണന്. കാലംമാറിയതിന്റെ നിറവും മണവും കഥകളിയിലും അറിയാതെ കൂടുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള മാറ്റം ഇദ്ദേഹവും സമ്മതിക്കുന്നുണ്ട്. അല്ലെങ്കില്‍ ഈ രംഗത്ത് ഒറ്റപ്പെട്ടുപോകും. ഇതാണ് അവസ്ഥ. കാറ്റിനനുസരിച്ച് തുഴയണം. അതെല്ലാം നന്നായി മനസ്സിലാക്കിയ ആളാണ് നാരായണനും.
പട്ടാമ്പിക്കടുത്ത നെല്ലായയിലെ പട്ടാഴിമന നാരായണന്റെ നിത്യജീവിതത്തിലെന്നും ഓര്‍മ്മിക്കുന്ന ഗൃഹമാണ്. കുട്ടിക്കാലം മുഴുവന്‍ അവിടെയായിരുന്നു. അച്ഛന് അവിടുത്തെ കുട്ടികളെ റ്റിയൂഷന് പഠിപ്പിക്കുന്ന മാഷായിരുന്നു. മനയില്‍ത്തന്നെ താമസമാക്കി അവിടുത്തെ എല്ലാമായിത്തീര്‍ന്നു. നാരായണനും വളര്‍ന്നത് മനയില്നിന്നായിരുന്നു. ആ അന്തരീക്ഷവും സംഗീതവുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവിടത്തെ ഒരുനമ്പൂതിരി കഥകളിപ്പാട്ടുകാരനായിരുന്നു. വൈകുന്നേരം കീര്ത്തനംചൊല്ലലും അഷ്ടപദിയും നിത്യമാണ്. ശ്ലോകം ചൊല്ലലും അവിടുന്നുശീലിച്ചു.അച്ഛനും മുത്തച്ഛനും അഷ്ടപദി പാടിയിരുന്നു. അച്ഛന്റെ സഹോദരീപുത്രനാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ അഷ്ടപദിഗായകന് ജനാര്ദ്ദനന് നെടുങ്ങാടി.
അമ്മയുംസംഗീതത്തെ അടുത്തറിഞ്ഞിട്ടുണ്ട്. അവര്‍ക്ക് ആസ്മ കൂടപ്പിറപ്പായതോടെ സംഗീതം നിലച്ചു. അങ്ങനെ എല്ലാവഴിയും ചെന്നെത്തുന്നത് നാരായണനെ സംബന്ധിച്ചിടത്തോളം സംഗീതത്തിലായിരുന്നു. ഏഴാംക്ലാസുവരെയാണ് പട്ടാഴിമനയുടെ അടുത്ത് താമസിക്കേണ്ടിവന്നത്. മനയിലെ കുട്ടികള്‍ പഠനാര്‍ത്ഥം പുറംനാട്ടിലേക്കുപോയപ്പോള് ചെര്‍പ്പുളശ്ശേരിയിലെ അച്ഛന്റെ വീട്ടിലേക്കെത്തി. നാരായണന്, അവിടെ സ്ക്കൂളില്ചേരാന് ശ്രമം നടത്തുന്നതിനിടെയാണ് കോട്ടക്കല്‍ പിഎസ്വി നാട്യസംഘത്തില്‍ വിദ്യാര്‍ഥികളെ എടുക്കുന്നുണ്ട് എന്നറിയുന്നത്.
വേഷത്തിനാണ് ലക്ഷ്യം വച്ചത് എങ്കിലും അച്ഛന്റെ ബന്ധു പറഞ്ഞ് പാട്ടിനും ശ്രമിച്ചുനോക്കി. മങ്ങാട് നാരായണന് നായര്‍ ആശാന് അച്ഛന്റെ പരിചയക്കാരനാണ്. അദ്ദേഹത്തിന്റെ റൂമില്ചെന്നു. നാരായണീയത്തിലെ അഗ്രേപശ്യാമി മുതലുള്ള ശ്ലോകം മുഴുവനുംചൊല്ലി. അത് ഇന്റര്‍വ്യൂ അല്ലായിരുന്നു. അതിനാല്‍ ശ്ലോകംകേട്ട് സന്തോഷത്തോടെ രണ്ടുപൈസ സമ്മാനം കിട്ടി. അതായിരുന്നു ആദ്യസമ്മാനം.
കോട്ടയ്ക്കലില്‍ നിന്ന് പ്രവേശനാനുമതിവന്നു. വേഷത്തിനല്ല, കാരണം വേഷത്തിന് ആവശ്യത്തിനാളുണ്ട്. പാട്ടിന് കുട്ടികളില്ല. അങ്ങനെ പാട്ടുകാരനായി. വാസു നെടുങ്ങാടി, പരമേശ്വരന് നമ്പൂതിരി, ഗോപാലപ്പിഷാരടി എന്നിവരാണ് ആശാന്മാര്. സീനിയര്‍ വിദ്യാര്‍ത്ഥിയായി പി.ഡി. നമ്പൂതിരി; പിന്നെ പ്രകാശന് എന്നയാളും. അയാള്‍ ഇടയ്ക്കുവച്ച് നിര്‍ത്തിപോയി. സംഗീതത്തിന്റെ പൂര്ണ്ണഭാവവും നാരായണനു കൈവന്നു. മുപ്പതോളം വര്‍ണ്ണങ്ങള്‍ ഹൃദിസ്ഥമായി. നെടുങ്ങാടി ആശാന് വിരമിച്ച ഒഴിവില്‍ ഉണ്ണികൃഷ്ണക്കുറുപ്പ് വന്നു. അദ്ദേഹം വന്നപ്പോള്‍ പഠനരീതിക്ക് മാറ്റംവന്നു. സാധകം അദ്ദേഹത്തിന്റെ റൂമില്‍ നാലുമുതല്‍ പുലരുംവരെ.
ട്രൂപ്പിനൊപ്പമല്ലാതെ അദ്ദേഹത്തിനുവരുന്ന കളിക്കും കൂടെപോകാന്‍ അവസരം ലഭിച്ചു. ആശാന് കുറച്ചുകാലം കഴിഞ്ഞപ്പോള്‍ നാട്യസംഘത്തില്നിന്നും വിട്ടു. പിന്നെ ആ ഒഴിവിലേക്ക് കലാമണ്ഡലം നീലകണ്ഠന് നമ്പീശന് വന്നു. അദ്ദേഹത്തിന്റെ ശൈലിയും നടപ്പില്‍വന്നു. അക്കാലത്തും പുറത്ത് കഥകളിക്ക് പേരക്കുട്ടിയേപ്പോലെ നാരായണനെയും ആശാന് കൂട്ടി. ആശാന്റെ പാട്ടിന് ഹാര്‍മോണിയം പിടിക്കുമ്പോള്‍ പലതും ശ്രദ്ധിക്കാനുണ്ട്. ശ്ലോകം വരുമ്പോള്‍ മൂന്നാമത്തെവരി ചൊല്ലണം. മൈക്കിനുമുന്നില്‍നിന്ന് ആശാന് മാറിനില്‍ക്കും. രണ്ടടി പിന്നില്‍നിന്ന് പഴയകാലത്തെ മൈക്കിന് പിടിക്കാവുന്നവിധം ഉച്ചത്തില്‍ പാടണം.
ഭാവം മാറാനും പാടില്ല. അത് കനത്ത അഭ്യാസമായിരുന്നു. തന്നെയുമല്ല ആവര്ത്തിച്ചുപാടുന്ന വരികള്‍ ആശാനുപകരം പാടേണ്ടതായും വരും. അവിടെയും വിട്ടുവീഴ്ച്ചയില്ല. അതുപോലുള്ള പഠനശൈലികളായിരുന്നു. അരങ്ങില്‍നിന്നുള്ള പഠിപ്പിക്കല്‍ ഇങ്ങനെയാണെങ്കില്‍ ക്ലാസുറൂമില്‍ ഇതുപോലല്ല. അരങ്ങത്തെ ഭാവം എന്തെന്നു പറയണം. ചുമ്മാ പറഞ്ഞാല്‍ പോരാ എഴുതുംപോലെ വേണം. ഇതൊന്നും അറിയാന്‍ വയ്യാത്ത ആള്‍ക്ക് മനസ്സിലാവുംവിധം എഴുതണം. അങ്ങനെപോവുന്നു. നല്ല വിദ്യാര്‍ത്ഥിക്ക് ഇതില്പരം ഒന്നും കിട്ടാനില്ല. അതുപോലെ നല്ല നിരവധി ആശാന്മാര് നാരായണനുണ്ടായി. പരമേശ്വന് നമ്പൂതിരി ഓരോ വരിയും കൂറേതവണ പാടിപ്പിക്കും.വിരസത തോന്നിപ്പിക്കുന്ന ക്ലാസായിരുന്നു. പിന്നീടാണ് അതിന്റെ ഗുണം മനസ്സിലായത്. ഗോപാല പിഷാരടിയുടെ രസികനായുള്ള ക്ലാസാണ്. കഥതോന്നിപ്പിക്കുന്നത് പീഡി എന്ന അനിയേട്ടനായിരുന്നു. ഗുരുസ്ഥാനീയനായ ഏട്ടന്.
നാരായണന് നാല്‍പ്പതുവയസ്സില്‍ നാട്യസംഘത്തിലെ സംഗീത മേധാവിയായി. പൊന്നാനിയായി നില്ക്കാന് തുടങ്ങിയിട്ട് ഇരുപതുകൊല്ലമാവുന്നു. കഥകളി ഗായകരായ ചേര്‍ത്തല തങ്കപ്പപണിക്കര്‍, ഗംഗാധരാശാന് മുതല്‍ മിക്കവര്‍ക്കൊപ്പവും ശിങ്കിടി പാടിയിട്ടുണ്ട്. ഇതെല്ലാം നാരായണന് കിട്ടിയ നല്ല അനുഭവമായിരുന്നു. നാരായണനുനേരേ ആരോപിക്കുവാന്‍ ഒരുകുറവ് കണ്ടെത്തിയ ആസ്വാദകരുണ്ട്. പാട്ടില്‍ ഭൃഗ കൂടുതലാണെന്ന്. ഇതേപ്പറ്റി നാരായണന് പറയും. ആവര്ത്തിച്ചുപാടേണ്ടിവരുമ്പോഴാണ് ഭൃഗ പ്രയോഗിക്കുക. മനോധര്മ്മസമയത്തുമാത്രമേ പഠിച്ച സംഗതി പാഴാക്കാതെ പ്രയോഗിക്കുകയുള്ളൂ. അതും അറിയാതെ ഇങ്ങനെവരും.
ഗോപിയാശാന്റെ അരങ്ങുകളില്‍ നിബന്ധനകള്‍ കുറച്ചൊന്നുമല്ല. പക്ഷേ നാരായണനെ സമ്മതമാണ്. തൃശ്ശൂരിലെ വേദിക കോട്ടയം കഥകള്‍ വീഡിയോ എടുത്തു. അന്നു നാരായണനായിരുന്നു പാട്ടിന്. ഇവിടെയാണ് നാരായണന്റെ സംഗീതത്തിന്റെ മിഴിവ് എല്ലാവരും അറിഞ്ഞത്. കഥകളിപ്പാട്ടുകാരില്‍ നാരായണന്റെ സ്ഥാനം പ്രശംസനീയം തന്നെയാണ്. സഹോദരന് നെല്ലായ ഉണ്ണികൃഷ്ണന് മദ്ദളക്കാരനാണ്. ഭാര്യ അമൃതവല്ലി, മക്കള്‍ അനലജ ആയുര്‍വേദ ഡോക്റ്ററാണ്. അദ്രിജ വിദ്യാര്‍ത്ഥി. കഥകളിവേഷവും പഠിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: