ഇന്ന് വ്യാഴാഴ്ച ജന്മഭൂമിയുടെ അച്ചടി വിഭാഗത്തിന്റെ ചുമതല വഹിച്ചിരുന്ന പഴയകാല പ്രചാരക് എം.എസ്. ശിവാനന്ദ് ഫോണില്‍ വിളിച്ച് സംസാരിക്കുകയുണ്ടായി. ജന്മഭൂമിക്കു മറക്കാന്‍ കഴിയാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ഞങ്ങള്‍ക്ക് 1956 മുതല്‍ അടുപ്പമുണ്ട്. പ്രഥമവര്‍ഷത്തിന്റെയും ദ്വിതീയ വര്‍ഷത്തിന്റെയും പരിശീലനം ഞങ്ങള്‍ ഒരുമിച്ചാണ് നേടിയത്. പ്രഥമ വര്‍ഷം 1956 ല്‍ മദിരാശിയിലെ വിവേകാനന്ദ കോളജിലും, ദ്വിതീയ വര്‍ഷം 1957 ല്‍ ചെന്നൈക്കടുത്ത് പല്ലാവരത്തെ എ.എം. ജയിന്‍സ് കോളജിലും. ദിവംഗതനായ പ്രാന്തീയ കാര്യാലയ വ്യവസ്ഥാ പ്രമുഖ് എം. മോഹന്‍ജി തൃതീയ വര്‍ഷത്തിനും
ഒരുമിച്ചുണ്ടായിരുന്നു. സംഘപഥത്തിലൂടെ എന്ന സമാഹൃത കൃതികളുടെ ഒന്നാംഭാഗം വായിക്കാന്‍ അവസരം കിട്ടിയപ്പോള്‍ പഴയ ഓര്‍മകള്‍ പുതുക്കിക്കൊണ്ടദ്ദേഹം സംസാരിച്ചു. ഞങ്ങള്‍ ഒരുമിച്ച് 1961 മുതല്‍ 64 വരെ കണ്ണൂര്‍ ജില്ലയില്‍ പ്രചാരകന്മാരായി പ്രവര്‍ത്തിച്ചു. വായിച്ച കൂട്ടത്തിലെ യാത്രാ വിവരങ്ങള്‍ അദ്ദേഹത്തിന് പഴയ ഓര്‍മകള്‍ പുതുക്കാന്‍ അവസരം നല്കി. പേരാമ്പ്ര മുതല്‍ കുറ്റിയാടിക്കും പേരാവൂര്‍ മണത്തനയ്ക്കും യാത്ര ഒരുമിച്ചായതുപോലെ അനുഭവപ്പെട്ടുവത്രേ.
കൊച്ചിയില്‍ മലയാളി സമൂഹം തീരെയില്ലാത്ത ഒരു ഭാഗത്തുകാരനായ ശിവാനന്ദജിയുടെ (അദ്ദേഹമാകട്ടെ മലയാള സമൂഹക്കാരനല്ലതാനും) മലയാള ഭാഷണത്തിന്റെ ശൈലി വടക്കേ മലബാറിന്റെ ഉള്‍പ്രദേശങ്ങളില്‍ കൗതുകകരമായിരുന്നു. ഗ്രാമംപ്രതി ഭിന്നങ്ങളാണല്ലോ നമ്മുടെ നാട്ടിലെ മൊഴി വിശേഷങ്ങള്‍. വളരെ ശ്രദ്ധാപൂര്‍വം അദ്ദേഹം ആ ഭാഗത്തെ പ്രവര്‍ത്തനത്തിനിടയിലേക്ക് തന്റെ രീതികള്‍ ഇണക്കിയെടുത്തു. സംഘ ജില്ലകളുടെ വിന്യാസം മാറ്റിയപ്പോള്‍ അദ്ദേഹത്തിന് വടകരത്താലൂക്കിന്റെ ഭാഗങ്ങള്‍ ഒഴിവായിയെങ്കിലും, പയ്യന്നൂര്‍ കേന്ദ്രമായി ഹോസ്ദുര്‍ഗ് താലൂക്കടക്കമുള്ള ഭാഗങ്ങളുടെ ചുമതല വന്നു. പയ്യന്നൂര്‍ക്ക് വടക്കുള്ള സ്ഥലങ്ങള്‍ മുന്‍പ് സംഘത്തിന്റെ കര്‍ണാടക പ്രാന്തത്തില്പ്പെട്ടിരുന്നു. അവിടെയും അദ്ദേഹം തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു. പ്രവര്‍ത്തനം നിലച്ചുപോയ ഒട്ടേറെ സ്ഥലങ്ങളില്‍ ശാഖകള്‍ പുനഃസ്ഥാപിച്ചു, ധാരാളം പുതിയ പ്രവര്‍ത്തകരെ സ്വയംസേവകരാക്കി. ഏതാനും ആഴ്ചകള്‍ക്കു മുന്‍പ് അന്തരിച്ച പവിത്ര മോതിര നിര്‍മാതാവായിരുന്ന ബാലകൃഷ്ണനെക്കുറിച്ച് ഈ പംക്തികളിലെഴുതിയത് വായിച്ച് അവിടത്തെ പഴയകാല പ്രവര്ത്തകന് ഭാസ്കരന് വിളിച്ചപ്പോള്‍ ശിവാനന്ദജി എവിടെയാണന്നന്വേഷിച്ചിരുന്നു. ഏറെ വര്‍ഷങ്ങളായി സ്തംഭിച്ചു കിടന്ന സംഘത്തെ അവിടെ വീണ്ടും ഊര്‍ജസ്വലമാക്കിയത് ശിവാനന്ദജിയാണെന്നും പറയുകയുണ്ടായി. സംഘസ്ഥാനത്ത് അസഹ്യമായ വിധം ശല്യം ചെയ്ത തമ്പാനെ മെരുക്കിയെടുത്തതിന്റെ മേന്മ അദ്ദേഹത്തിനാണ് ഭാസ്കരന് കൊടുത്തത്.
പിന്നീട് റാന്നിയിലും മധ്യ കേരളത്തിലെ പല സ്ഥലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ഏതു യന്ത്രപ്പണികള്‍ ചെയ്യാനും സന്നദ്ധനായിരുന്നു. അങ്ങനെയിരിക്കെയാണ് ജന്മഭൂമി പത്രം തുടങ്ങാനുള്ള ചുമതല എനിക്ക് ലഭിച്ചത്. പ്രാരംഭ നടപടികള്‍ക്കുശേഷം അച്ചടിക്കാര്യങ്ങള്‍ ആരെയേല്പ്പിക്കണമന്നാലോചിക്കുമ്പോള് ആദ്യം വന്ന പേര് ശിവാനന്ദജിയുടെതായിരുന്നു. കൊച്ചിയിലെ മുകുന്ദ് ബ്രദേഴ്സ് എന്ന പ്രസ് നേരത്തെ അദ്ദേഹമാണ് കൈകാര്യം ചെയ്തത്. കോതമംഗലത്ത് തന്റെ ബന്ധു നടത്തി വന്ന സിനിമാശാലയുടെ ചുമതലയുമായി കഴിയവേയാണ് ജന്മഭൂമിയിലേക്കു എന്റെ ക്ഷണം. തന്റെ ഭാവി ജീവിത സുരക്ഷിതത്വത്തെ എങ്ങനെ ബാധിക്കുമെന്നു നോക്കാതെ എറണാകുളത്തെത്തി. 1996 ലാണെന്നു തോന്നുന്നു, പിരിയുന്നതുവരെ അതീവശ്രദ്ധാപൂര്വം അതു നിര്‍വഹിച്ചു വന്നു. ഇന്ന് ജന്മഭൂമിയിലുള്ളര് അദ്ദേഹത്തെ ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. കണ്ണൂരിലെ പ്രൗഢ സ്വയംസേവകരുടെ കൂട്ടായ്മയില്‍ രണ്ടുതവണ ഞാന്‍ പങ്കെടുത്തിരുന്നു. മൂന്നുതവണ ശിവാനന്ദജിയാണ് പോയത്. എനിക്ക് ശാരീരികമായ പ്രയാസമുണ്ടായിരുന്നതിനാല്‍ പോയില്ല.
ഇന്ന് ഫോണില്‍ പഴയ കാര്യങ്ങള്‍ പറയുന്നതിനിടെ ജന്മഭൂമിയില് നിന്ന് മോഹന്‍ദാസ് വിരമിച്ച വിവരവും പറഞ്ഞു. ഞാന്‍ ആ ചടങ്ങില്‍ വീഡിയോ വഴി പങ്കെടുത്ത വിവരവും പറഞ്ഞു. മോഹന്‍ദാസിനെക്കാള്‍ അദ്ദേഹത്തിന്റെ അച്ഛനും മുതിര്‍ന്ന പ്രചാരകനുമായിരുന്ന പി. വാസുദേവനെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഞാന്‍ പേരാമ്പ്ര കൂടി നോക്കുന്ന പ്രചാരകനായിരുന്നു. വാസുവേട്ടനുമായി അടുത്തു പരിചയമായിരുന്നു. അവിടെ സമീപഗ്രാമങ്ങളിലുണ്ടായിരുന്ന പല ശാഖകളിലും അദ്ദേഹമാണ് കൊണ്ടുപോയത്. പില്ക്കാലത്ത് മോഹന്‍ദാസുമായി അടുപ്പമുണ്ടായത് കോളജില്‍ ചേരാന്‍ അദ്ദേഹം പ്രാന്തകാര്യാലയത്തില്‍ വന്നശേഷമാണ്. മഹാരാജാസ് കോളജിലെ പഠിത്തകാലത്ത് മലയാളം ഐഛികമായെടുത്താണ് ബിരുദം നേടിയത്. കേരളത്തിന്റെ അക്കാദമിക രംഗത്തെ യശസ്തംഭമായി ഒരു ശതകത്തിലേറെക്കാലം വിലസിയ ആ കലാലയത്തിലെ അന്തരീക്ഷം അക്കാലത്ത് എറണാകുളം മാര്‍ക്കറ്റിലെ നോക്കുകൂലിത്തൊഴിലാളി സംഘടനകള്‍ കൈവശപ്പെടുത്തിയിരുന്നില്ല. ലീലാവതി ടീച്ചര്‍, ഗുപ്തന് നായര്‍ സാര്‍, ഒഎന്‍വി, സാനു മാസ്റ്റര്‍ മുതലായവരുടെ കീഴിലായിരുന്നു മലയാള വിഭാഗം.വിശ്വംഭരന് മാസ്റ്ററുടെ കാര്യം പറയേണ്ടതില്ലല്ലൊ.
പ്രാന്തകാര്യാലയത്തിലും അക്കാലത്തു പ്രഗത്ഭരായ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്നു. ഇന്ന് പ്രജ്ഞാപ്രവാഹിന്റെ ദേശീയ സംയോജകന്‍ നന്ദകുമാര്‍, ന്യായാധിപന് നഗരേശും ജ്യേഷ്ഠനും, ചെങ്ങന്നൂര്‍ നിന്നും ആലപ്പുഴയില്‍നിന്നും പാലക്കാട് ചിറ്റൂരില്നിന്നുമുള്ള ഒരാള്‍ ഇവരൊക്കെയുണ്ടായിരുന്നു. എന്റെ സാന്നിധ്യം കാര്യാലയത്തില്‍ കുറവായിരുന്നു. ഞാന്‍ രാവിലെ മുതല്‍ രാത്രി 12 മണിവരെയും ജന്മഭൂമിയില്തന്നെ. വിദ്യാര്ഥിസുഹൃത്തുക്കളുടെ സാഹിത്യ, പത്രപ്രവര്‍ത്തന കൃതികള്‍, അല്ലെങ്കില്‍ വികൃതികള്‍ എല്ലാ രാത്രികളിലും എന്നെ കാത്തിരുന്നു. എല്ലാ മുതിര്‍ന്നവര്‍ക്കും രസകരമായിരുന്നെങ്കിലും കുറേ കഴിഞ്ഞപ്പോള്‍ അതിനു വിലക്കുവീണു. അവരുടെ നൈസര്‍ഗിക പ്രതിഭകളെ വളര്‍ത്തിയെടുക്കാന്‍ പരമേശ്വര്‍ജിയുടെയും മറ്റും മാര്‍ഗദര്‍ശനം ഉണ്ടായി.
ഡിഗ്രി കഴിഞ്ഞശേഷം 1987 ലാണെന്നു ഓര്‍ക്കുന്നു മോഹന്‍ദാസിനെ ജന്മഭൂമിക്കു പ്രയോജനപ്പെടുത്തുന്ന കാര്യം ഭാസ്കര്‍റാവുജിയുമായി സംസാരിക്കുകയും, അനുമതി ലഭിക്കുകയും ചെയ്തിരുന്നു. പിന്നീട് അതിനു വേണ്ടതായ ഔപചാരികതകള്‍ പൂര്‍ത്തിയാക്കി. പ്രഗല്ഭരായ രണ്ട് പത്രപ്രവര്‍ത്തകരുടെ മാര്‍ഗദര്‍ശനത്തിലാണ് ആ രംഗത്ത് അദ്ദേഹത്തിന്റെ ഏണുകളും കോണുകളും നേരെയായി വന്നത്. മുഖ്യപത്രാധിപസ്ഥാനം വഹിച്ച വി.എം. കൊറാത്തും കുമ്മനം രാജശേഖരനും. സാധാരണയായി അക്കാദമിക രീതിയില്‍ ജേര്‍ണലിസം പഠിച്ചവര്‍ സ്വന്തം ശൈലി രൂപപ്പെട്ടുവരുമ്പോള്‍ വഴിതിരിഞ്ഞു പോകുമല്ലോ. മോഹന്‍ദാസിന്റെ രാഷ്ട്രീയ ലേഖനങ്ങളും വാര്‍ത്തകളുടെ കോപ്പികളും അതത് ധര്‍മ്മം നിറവേറ്റുന്നതില്‍ തീര്‍ത്തും വിജയിച്ചതായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭാഷയുടെ ഉചിതമായ ഉപയോഗം, അര്ഥസംപുഷ്ടി, വ്യംഗപ്രയോഗങ്ങള്, പരിഹാസം, ലക്ഷ്യത്തില്‍ തറയ്ക്കുന്ന മൂര്‍ച്ച മുതലായവ ശ്രദ്ധേയമാണ്. താനുദ്ദേശിച്ച അര്‍ഥം എന്റെ വാക്കുകള്ക്കുണ്ടാവാന് പാര്‍വതീപരമേശ്വരന്മാര്‍ക്ക് വരം നല്കിയ വിശ്വകവിയെ ഓര്മിപ്പിക്കുംവണ്ണമാണ് കവിതകളും ലേഖനങ്ങളും നമ്മെ രസിപ്പിക്കുന്നത്. ജന്മഭൂമിയുടെ വൃത്തത്തിന് പുറത്ത് വിപുലമായ ഒരാസ്വാദകവൃത്തം അദ്ദേഹത്തിനുണ്ട് എന്നതിന് സംശയമില്ല. വിടവാങ്ങല്‍ പരിപാടിയില്‍ പങ്കെടുത്ത പി.എസ്. ശ്രീധരന്‍പിള്ളയും കുമ്മനവും മറ്റു സഹപ്രവര്‍ത്തകരും താന്താങ്ങളുടെ മനസ്സു തുറന്നത് ഹൃദയത്തില്‍ സ്പര്‍ശിച്ചുകൊണ്ടായിരുന്നു.
അതിനോട് പ്രതികരിച്ച മോഹന്‍ദാസിന്റെ വികാരാധീനത സ്വാഭാവികമാണ്. ജന്മഭൂമി ആരംഭിക്കുന്നതായി കമ്പനി രൂപീകരിക്കുന്നതു മുതല്‍ ഓരോ ഘട്ടത്തിലും അതിന്റെ എല്ലാ വിഭാഗങ്ങളുമായി ബന്ധപ്പെട്ടിരുന്ന ഈയുള്ളവന് അതു അനുഭവിച്ചിരുന്നുവല്ലോ. മോഹന്‍ദാസിനും അതു സ്വാഭാവികമാണ്. അദ്ദേഹത്തെ വിളിച്ചപ്പോള്‍ ആ വികാരവായ്പ് കോരിച്ചൊരിയുകയും ചെയ്തു. ഈ പന്ഥാവിലെ ഒരു നാഴികക്കല്ലു കഴിഞ്ഞുവെന്നു മാത്രമേ ഈ വിടവാങ്ങലിനര്ത്ഥമുള്ളൂ എന്നുതന്നെ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: