കല്‍പ്പറ്റ: വയനാട് സര്‍വ്വനാശത്തിന്റെ നെല്ലിപ്പടിയിലാണെന്ന് പ്രകൃതി സംരക്ഷണ സമിതി. ജനസംഖ്യയില്‍ മഹാഭൂരിഭാഗം വരുന്ന കര്‍ഷകര്‍ കാര്‍ഷികത്തകര്‍ച്ചയുടെ ദുരിതത്തിലാണ്. വരള്‍ച്ചയും ജലക്ഷാമവും പ്രളയവും ഉരുള്‍പൊട്ടലും മാറി മാറി വയനാടിനെ ആക്രമിക്കുകയാണ്. വയനാടിന്റെ കാര്‍ഷിക പുനരുത്ഥാനത്തിന്നും പരിസ്ഥിതി പുനരുജ്ജീവനത്തിനുമാണ് പുതിയ പഞ്ചായത്തുകള്‍ പ്രഥമ പരിഗണന നല്‍കേണ്ടത്.
വികസനത്തെ വളച്ചൊടിക്കുകയാണിവിടെ. സംഘടിത പ്രസ്ഥാനങ്ങള്‍ കൊട്ടിഘോഷിക്കുന്ന വികസനപദ്ധതികള്‍ മിക്കതും വികസനമല്ല. വിനാശമാണ്. ചുരം ബദല്‍ റോഡും. തുരങ്ക പാദയും. വിമാനത്താവളവും. റെയില്‍വേയും ആള്‍ക്കൂട്ടത്തെ തെറ്റിദ്ധരിപ്പിക്കാനുള്ളതാണ്. വയനാടിന്റെ യഥാര്‍ത്ഥ വികസനം സാധ്യമാക്കുക എന്നതാണ് തദ്ദേശം ഭരണാധികാരികളുടെ മുഖ്യ ധര്‍മ്മം. അതിനുള്ള തന്റേടവും ഇച്ഛാശക്തിയും പഞ്ചായത്തകള്‍ കാണിക്കണം. ജൈവവൈവിദ്ധ്യത്തില്‍ വയനാടിന്ന് അനുപമമായ സ്ഥാനമാണുള്ളത്. യൂനസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം പിടച്ച നാടാണ് ഇത്. ഭൂമിയില്‍ മറ്റെവിടെയുമില്ലാത്തതുമായ സസ്യ ജന്തുജാലങ്ങളുടെ കലവറയാണ് വയനാട്.
ഏറെ അധികാരമുള്ള ബിഎംസികളെ ശാക്തീകരിക്കല്‍ അടിയന്തരമായി പരിഗണിക്കണം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി വന്യജീവികളും മനുഷ്യരും പരസ്പരം പോരടിക്കുകയാണ്. കേരളം മാറി മാറി ഭരിച്ച സര്‍ക്കാറുകളും അതിന്നു നേതൃത്വം കൊടുത്ത പാര്‍ട്ടികളും എംഎല്‍എമാരും എംപിമാരും ജനപ്രതിനിധികളുമാണ് ഈ ഗുരുതരാവസ്ഥക്ക് ഉത്തരവാദികള്‍. സംസ്ഥാന ഭരണകൂടങ്ങള്‍ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയാണ്. വയനാടിന്റെ വന വിസ്തൃതിയുടെ മൂന്നിലൊന്നും ഏകവിളത്തോട്ടങ്ങളായതിന്റെ ഉത്തരവാദികള്‍ ഇക്കൂട്ടരാണ്. വനവും വന്യജീവികളും നമ്മുടെ നാടിന്റെ അഭിമാനമാണെന്നും അമൂല്യമായ സമ്പത്താണെന്നുമുള്ള ബോധത്തോടെയാവണം വികസനം.
വയനാടിനെ ഒരു സമ്പൂര്‍ണ്ണ ജൈവ ജില്ലയായി മാറ്റേണ്ടിയിരിക്കുന്നു. മലബാര്‍ ജില്ലകള്‍ക്കാകെ വിഷ രഹിത പച്ചക്കറികളും കിഴങ്ങുകളും നല്കാന് വയനാടിന്ന് കെല്‍പ്പുണ്ട്. തനത് നെല്ലിനങ്ങളും കാപ്പിയും സുഗന്ധവിളകളും ഭൗമ സൂചികാ പദവി സമ്പാദിച്ച് ലോകമാര്‍ക്കറ്റില്‍ എത്തിച്ചാല്‍ വയനാട് സമ്പന്നതയുടെ ഉത്തുംഗത്തില്‍ എത്തും. മണ്ണിന്റെ മക്കളായ ഗോത്ര ജനതയില്‍ മഹാഭൂരിഭാഗവും ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളും ഭൂരഹിതരും സമൂഹത്തിന്റെ പുറമ്പോക്കില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമാണ്. പതിനായിരക്കണക്കിനേക്കര്‍ ഭൂമി തോട്ടമുടമകളും കമ്പനികളും നിയമവിരുദ്ധമായി കൈവശം വെച്ച ഒരു ജില്ലയിലാണീ വിരോധാഭാസം. രണ്ട് പ്രളയങ്ങളും ഉരുള്‍പൊട്ടലുകളം വയനാടിനെ താറുമാറാക്കിയിട്ടുണ്ട്.
ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന പതിനായിരക്കണക്കിനേക്കര്‍ പുഴപ്പുറമ്പോക്കുകള് വീണ്ടെടുത്ത് പുനരുജ്ജീവിപ്പിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്തുകള്‍ ഏറ്റെടുക്കണം. ഇങ്ങനെ വീണ്ടെടുക്കുന്ന പ്രദേശത്ത് തൊഴിലുറപ്പു പദ്ധതിയില്‍ പ്രതിവര്‍ഷം രണ്ടു ലക്ഷം ടണ്‍ തീറ്റപ്പുല്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുമെന്നും പ്രകൃതി സംരക്ഷണ സമിതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: