ബീജീംഗ്: ശക്തമായ കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സീറോ കോവിഡ് തന്ത്രം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ബീജിംഗില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് മാളുകളും റെസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകളും സര്‍ക്കാര്‍ അടച്ചു. ബീജിംഗിലെ സെന്‍ട്രല്‍ ജില്ലകളായ ചായോങ്, ഹൈഡിയന്‍ എന്നിവിടങ്ങളിലാണ് ആറ് പുതിയ കേസുകള്‍ കണ്ടെത്തിയത്.
കഴിഞ്ഞ മാസത്തെ ആഭ്യന്തര യാത്രയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായ കോവിഡ് വര്‍ദ്ധനവിനെ തുടര്‍ന്ന് അധികൃതര്‍ അതീവ ജാഗ്രതയിലായിരുന്നു. അതിന്റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത്.
തലസ്ഥാനത്തെ പ്രധാന ജില്ല കൂടിയായ ഡോങ്ചെങ്ങില് റാഫിള്‍സ് സിറ്റി മാളില്‍ കോവിഡ് ഉള്ള ഒരു വ്യക്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം മാള്‍ പൂട്ടിയത്. ചായോങ്, ഹൈഡിയന്‍ ജില്ലകളില്‍ 12,000 ത്തോളം ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 280 ലധികം പ്രാഥമിക സമ്പര്‍ക്കമുള്ളവരെ തിരിച്ചറിഞ്ഞതായി ബെയ്ജിംഗ് ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോവിഡ് സ്ഥിതീകരിച്ചതില്‍ നാലു പേര് ഒരേ വീട്ടിലെ അംഗങ്ങളാണ്. മറ്റ് രണ്ട് പേര് ബീജിംഗിലേക്കുള്ള ബിസിനസ്സ് യാത്രയില്‍ അവരുമായി അടുത്ത ബന്ധം പുലര്‍ത്തിയ ജിലിന്‍ നിവാസികളാണന്ന് പ്രാദേശിക ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
അഞ്ച് റസിഡന്‍ഷ്യല്‍ കോമ്പൗണ്ടുകള്‍, ഒരു പ്രൈമറി സ്കൂള്‍, രണ്ട് ഓഫീസ് കോമ്പൗണ്ടുകള്‍ എന്നിവ വ്യാഴാഴ്ച പുലര്‍ച്ചെ സ്നാപ്പ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പതിനായിരക്കണക്കിന് താമസക്കാരെ പുറത്തിറങ്ങുന്നതില്‍ നിന്ന് തടയുകയും കൂട്ട പരിശോധനയ്ക്ക് വിധേയരാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: