ലണ്ടന്‍: ബോറിസ് ജോണ്സണ് ബ്രിട്ടീഷ് പ്രധാനമന്ത്രി പദം രാജിവെച്ചു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും അദേഹം ഒഴിഞ്ഞു. പ്രധാനമന്ത്രിയോട് വിയോജിപ്പ് പ്രകടിപ്പിച്ച് മന്ത്രിമാര്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് ജോണ്സണ് രാജിവെക്കുന്നത്.
ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയനായ ക്രിസ് പിഞ്ചറെ ബോറിസ് ജോണ്സണ് ചീഫ് വിപ്പായി നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്നങ്ങള്‍ ഉടലെടുത്തത്. ക്രിസ് പിഞ്ചര്‍ അനവധി ലൈംഗിക പീഡന പരാതികളില്‍ ആരോപണ വിധേയന് ആണെന്നിരിക്കെയാണ് പ്രധാനമന്ത്രി അദ്ദേഹത്തെ ചീഫ് വിപ്പായി നിയമിച്ചതെന്ന വിവരം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. അതിന് ശേഷം പിഞ്ചറെ പദവിയില്‍ നിന്ന് നീക്കി. ഇക്കാര്യത്തില്‍ പിന്നീട് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് രാജ്യത്തോട് മാപ്പും പറഞ്ഞെങ്കിലും പ്രതിഷേധം കനത്തു.
ഈ സാഹചര്യത്തിലാണ് ബോറിസ് ജോണ്സണ് മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചത്. ജനങ്ങള്‍ സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഉത്തരവാദിത്തവും മാന്യതയും പ്രതീക്ഷിക്കുന്നെന്നാണ് രാജിവെച്ച മന്ത്രിമാര്‍ പറഞ്ഞത്.
ചൊവ്വാഴ്ച പുതുതായി ചുമതലയേറ്റ ആരോഗ്യമന്ത്രി നദിം സഹാവിയും ബോറിസ് ജോണ്സണ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പകര്‍പ്പും അദേഹം ട്വിറ്ററില്‍ കുറിച്ചു.
‘ഇത് സുസ്ഥിരമല്ല, ഇത് കൂടുതല്‍ വഷളാകും: നിങ്ങള്‍ക്കും, നിങ്ങളുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കും. ഏറ്റവും പ്രധാനമായി മറ്റ് രാജ്യങ്ങള്‍ക്കും,നിങ്ങള്‍ ശരിയായ കാര്യം ചെയ്തിട്ട് ഇപ്പോള്‍ തന്നെ പുറത്ത് പോകണം.അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: