മുസാഫര്‍ബാദ്: ചൈനയുടെ പിന്തുണയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പാക് അധിനിവേശ കശ്മീരില്‍ വന്‍ പ്രതിഷേധങ്ങള്‍. ആഗോള തലത്തില്‍ കൊറോണ വ്യാപകമായതോടെ ചൈനയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. അത് കൂടാതെ ലഡാക്കിലെ ചൈനയുടെ പ്രകോപനപരമായ നീക്കങ്ങള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പിഒകെയിലും പ്രതിഷേധം ശക്തമായത്.
പാക് അധീന കശ്മീര്‍ മേഖലയിലെ നീലം, ഝലം നദികളിലാണ് ചൈനയുടെ സഹായത്താല്‍ ഡാം നിര്‍മാണം നടത്തി വരികയാണ്. ഇതിനെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. പ്രദേശത്ത് വന്‍ ജനാവലിയാണ് ഡാമുകളുടെ നിര്‍മ്മാണത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്. ഇതോടൊപ്പം വൈദ്യുതി നിലയത്തിനായി പണിയുന്ന കൊഹ്ലാ പദ്ധതിക്കെതിരേയും ജനരോഷമുയരുകയാണ്. ചൈനയെ അനുകൂലിക്കുന്ന നിലപാടാണ് പാക്കിസ്ഥാന് കൈക്കൊണ്ടിട്ടുള്ളത്. പ്രദേശത്തെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കാന്‍ വേണ്ടിയാണ് ഇമ്രാന് ഖാന് ചൈനയുമായി ചേര്‍ന്ന് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നാണ് ആരോപണം.
1124 മെഗാവാട്ട് വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന പദ്ധതി എന്ന പേരിലാണ് പാക് അധീന കശ്മീരില്‍ പാക്കിസ്ഥാനുമായി ചൈന കരാര്‍ ഒപ്പിട്ടത്. 1000 കോടിരൂപയുടെ പദ്ധതിക്കാണ് ധാരണ. ചൈനയുടെ സാമ്പത്തിക ഇടനാഴി പദ്ധതി പ്രകാരമാണ് ഡാം നിര്‍മിക്കുന്നത് അതിനായി ത്രീ ഗോര്‍ജസ് കോര്പ്പറേഷന് എന്ന ഒരു ഉപസ്ഥാപനവും ചൈന പാക്കിസ്ഥാനില്‍ രൂപീകരിച്ചിരിക്കുകയാണ്.
അതിര്‍ത്തിയില്‍ അനധികൃത ഡാമുകള്‍ പണിത് ജലബോംബ് സംവിധാനം ഒരുക്കുന്ന ചൈനയുടെ കുതന്ത്രമാണെന്നും പ്രതിഷേധിക്കുന്നവരില്‍ ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇത് ഐക്യരാഷ്ട്ര രക്ഷാ സമിതിയുടെ ഡാമുകള്‍ പണിയുന്നതുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ജനങ്ങള്‍ ആരോപിച്ചു. തര്‍ക്കപ്രദേശത്ത് ഡാം പണിയാന്‍ പാക്കിസ്ഥാനും ചൈനയും ധാരണ ഒപ്പിട്ടത് ഏത് നിയമ പ്രകാരമാണെന്ന് അറിയിക്കണമെന്നും പ്രതിഷേധക്കാര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: