ബ്രസ്സല്‍സ്: യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ റഷ്യയില്‍ നിന്നും വാങ്ങുന്ന എണ്ണയ്ക്കും പ്രകൃതി വാതകത്തിനും വിലനിയന്ത്രണം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന് തീരുമാനം. എന്നാല്‍ അങ്ങിനെ ചെയ്താല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ വലിയ വിലകൊടുക്കേണ്ടി വരുമെന്ന താക്കീതുമായി വ്ളാഡിമിര്‍ പുടിന്.
യൂറോപ്പില്‍ എണ്ണ, പ്രകൃതിവാതക വില ആശങ്കജനകമാം വിധം അതിവേഗം മുകളിലേക്ക് കുതിക്കുകയാണ്. പ്രകൃതി വാതക, എണ്ണ വിലകള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മുന്നോട്ട് പോകാനാവില്ലെന്ന സ്ഥിതിയിലേക്ക് യൂറോപ്പ് എത്തിരിയിക്കുകയാണ്. അതിനിടെയാണ് അവര്‍ വില നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. എന്നാല്‍ അതിന് ശ്രമിച്ചാല്‍ യൂറോപ്പിലേക്കുള്ള എണ്ണ, പ്രകൃതിവാതക വിതരണം പൂര്‍ണ്ണമായും നിര്‍ത്തുമെന്ന് താക്കീത് ചെയ്തിരിക്കുകയാണ് റഷ്യ. ഇതോടെ റഷ്യയും യൂറോപ്പും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാവുകയാണ്. ഉക്രൈന് ആക്രമണത്തെതുടര്‍ന്ന് റഷ്യയ്ക്ക് മേല്‍ യൂറോപ്പ് കടുത്ത ഉപരോധമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
യൂറോപ്പിന് ആവശ്യമായ 40 ശതമാനം പ്രകൃതിവാതകവും 30 ശതമാനം എണ്ണയും വരുന്നത് റഷ്യയില്‍ നിന്നാണ്. വ്ളാഡിവോസ്റ്റോക്കില് സാമ്പത്തിക ഫോറം യോഗത്തില്‍ എത്തിയപ്പോഴാണ് പുടിന് കടുത്ത തീരുമാനം അറിയിച്ചിരിക്കുന്നത്. അങ്ങിനെ റഷ്യ പൂര്‍ണ്ണമായും പ്രകൃതിവാതകവും എണ്ണയും വിതരണം ചെയ്യുന്നത് പൊടുന്നനെ നിര്‍ത്തിയാല്‍ അത് യൂറോപ്പില്‍ വന്‍ദുരന്തത്തില്‍ കലാശിക്കും. പ്രത്യേകിച്ചും ശൈത്യകാലമാണ് വരാനിരിക്കുന്നത്. ഇക്കാലയളവില്‍ ഇവയുടെ ഉപഭോഗം വര്‍ധിക്കും. റഷ്യയുടെ എണ്ണവിതരണച്ചുമതലയുള്ള സര്‍ക്കാര്‍ സ്ഥാപനമായ ഗാസ്പ്രോം ജര്‍മ്മനിയിലേക്കുള്ള നോര്‍ഡ് സ്ട്രീം 1 പൈപ്പ്ലൈനിലൂടെയുള്ള ഗ്യാസ് വിതരണം പൂര്‍ണ്ണമായും നിര്‍ത്തിയിരുന്നു. എന്നാല്‍ പൈപ്പ്ലൈനിന്റെ തകരാര്‍ മൂലമാണ് ഗ്യാസ് വിതരണം പ്രശ്നത്തിലായതെന്ന് പുടിന് പറയുന്നു. ഈയൊരു നിയന്ത്രണം തന്നെ ജര്‍മ്മനിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
വില നിയന്ത്രണം കൊണ്ടുവരുന്നതിലൂടെ റഷ്യയുടെ വരുമാനം കുറയ്ക്കുകയാണ് യൂറോപ്പിന്റെ ലക്ഷ്യം. യൂറോപ്പില്‍ നിന്നും പ്രകൃതി വാതകത്തിനും എണ്ണയ്ക്കും ലഭിയ്ക്കുന്ന പണം കൊണ്ടാണ് റഷ്യ ഉക്രൈനെതിരെ യുദ്ധം നടത്തുന്നതെന്നും അതുകൊണ്ട് ഇത് വെട്ടിച്ചുരുക്കുമെന്നും യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റായ ഉര്‍സുല വൊന് ഡെര്‍ ലെയെന്‍ പറഞ്ഞു. അതുകൊണ്ടാണ് വില വെട്ടിച്ചുരുക്കാന്‍ ആലോചിക്കുന്നതെന്നും ഉര്‍സുല പറയുന്നു.
റഷ്യയ്ക്കെതിരെ പൊടുന്നനെ വിലനിയന്ത്രണ നീക്കത്തിന് ശ്രമിക്കുന്നത് ശരിയല്ലെന്ന് തുര്‍ക്കിയുടെ പ്രസിഡന്റ് തയ്യിബ് എര്ദോഗന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: