വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായി ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയുടെ പ്രവര്‍ത്തനം വീണ്ടും തടസ്സപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കൂറോളമാണ് തടസ്സപ്പെട്ടത്. തുടര്‍ന്ന് ഇത് പരിഹരിക്കപ്പെടുകയായിരുന്നു. ഇത് രണ്ടാം തവണയാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നത്.
കഴിഞ്ഞ തിങ്കളാഴ്ചയും ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ് എന്നിവയുടെ സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. കോണ്ഫിഗറേഷന് മാറ്റിയതാണ് പ്രവര്‍ത്തനം തടസപ്പെടാന്‍ കാരണമായത് എന്നാണ് കമ്പനി വ്യക്തമാക്കിയത്. പ്രശ്നങ്ങളെല്ലാം പരിഹരിച്ചതായും ഫേസ്ബുക്ക് അറിയിച്ചു.
‘കുറച്ചു മണിക്കൂറുകള്‍ നിങ്ങള്‍ക്ക് ഞങ്ങളുടെ പ്രൊഡക്റ്റ് കിട്ടാതിരുന്നതില്‍ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവരുമായി ബന്ധപ്പെടാന്‍ നിങ്ങള്‍ ഞങ്ങളെ എത്രത്തോളം ആശ്രയിക്കുന്നുണ്ടെന്ന് അറിയാം. ഞങ്ങള്‍ പ്രശ്നം പരിഹരിച്ചു. നിങ്ങളുടെ ക്ഷമയ്ക്ക് നന്ദി’ പറയുന്നതായും ഫേസ്ബുക്ക് ട്വിറ്ററിലൂടെ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഏഴ് മണിക്കൂറോളമാണ് ഈ പ്രമുഖ സോഷ്യല്‍ മീഡിയകള്‍ പണിമുടക്കിയത്. ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടതില്‍ തുടര്‍ന്ന് ക്ഷമാപണവുമായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര് ബര്‍ഗ് രംഗത്ത് എത്തുകയും ഉപയോക്താക്കളോട് ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ ഫേസ്ബുക്ക് ഓഹരിമൂല്യം 5.5 ശതമാനം ഇടിഞ്ഞിരുന്നു. കമ്പനി ഉടമ മാര്‍ക്ക് സക്കര് ബര്‍ഗിന്റെ ആസ്തിയില്‍ വന്‍ ഇടിവും രേഖപ്പെടുത്തിയിരുന്നു. 2019ല്‍ സാങ്കേതിക തടസം കാരണം 14 മണിക്കൂര്‍ ഫേസ്ബുക്ക് സേവനങ്ങള്‍ തടസപ്പെട്ടിരുന്നു. ഇന്ത്യയില്‍ മാത്രം ഫേസ്ബുക്കിന് 41 കോടിയും ഇന്‍സ്റ്റാഗ്രാമിന് 21 കോടിയും ഉപഭോക്താക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: