പോര്‍ട്ട് ഓ പ്രിന്‍സ്:ഹെയ്തി പ്രസിഡന്റ് ജോവെനല്‍ മോയ്സിനെ അക്രമിസംഘം വീട്ടിലെത്തി വെടിവെച്ച് കൊന്നു. അദ്ദേഹത്തിന്റെ സ്വകാര്യ വസതിയിലേക്കാണ് അക്രമിസംഘം അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഭാര്യ മോര്‍ട്ടിനെ മെയ്സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജ്ഞാതരായ അക്രമിസംഘത്തില്‍ ചിലര്‍ സ്പാനിഷ് ഭാഷ സംസാരിച്ചിരുന്നതായി പറയുന്നു. എങ്കിലും അക്രമികള്‍ ആരാണെന്ന് സ്ഥിരീക്കപ്പെട്ടിട്ടില്ല.
ഗുരുതരമായ ദാരിദ്ര്യം നിലനില്‍ക്കുന്ന ഹെയ്തിയില്‍ വ്യാപകമായ അക്രമങ്ങളുണ്ടായേക്കാമെന്ന് വിലയിരുത്തപ്പെടുന്നു. യുഎസ് ഹെയ്തിയിലെ എംബസി അടച്ചു. അതിര്‍ത്തി രാജ്യമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്ക് ഹെയ്തിയുമായുള്ള അതിര്‍ത്തി അടച്ചതായി പ്രഖ്യാപിച്ചു.
രാജ്യത്ത് സാമ്പത്തികവും രാഷ്ട്രീയവുമായ സ്ഥിരത നഷ്ടമാകുകയിട്ട് നാളുകളായി. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ അക്രമിസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. തെരുവുകള്‍ കയ്യടക്കാന്‍ ആയുധധാരികളായ അക്രമിസംഘങ്ങള്‍ തമ്മില്‍ തമ്മിലും പൊലീസുമായും ഏറ്റുമുട്ടല്‍ പതിവായിരിക്കുകയാണ്.
വെറുപ്പും പ്രാകൃതത്വവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയെന്നാണ് ഇടക്കാല പ്രധാനമന്ത്രി ക്ലോഡ് ജോസഫ് ഈ ആക്രമണത്തെ വിശേഷിപ്പിച്ചത്. രാജ്യത്ത് സ്ഥിതിഗതികള്‍ നിയന്ത്രണാധീനമാണെന്ന് ഹെയ്തി ദേശീയ പൊലീസ് പറഞ്ഞു.
കരീബിയന്‍ രാഷ്ട്രമായ ഹെയ്തിയില്‍ പഴം കയറ്റുമതി ബിസിനസുകാരനായ മോയ്സ് പിന്നീട് രാഷ്ട്രീയത്തിലേക്ക് തിരിയുകയായിരുന്നു. 2017ല്‍ രാജ്യത്തിന്റെ പ്രസിഡന്റായി. ഇദ്ദേഹം ഏകാധിപത്യം സ്ഥാപിക്കുന്നതായി ഈയിടെ പ്രതിപക്ഷം കുറ്റപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: