ബെയ്ജിംഗ്: ചൈനയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍ആഘാതം സൃഷ്ടിച്ച് വൈദ്യുതിക്ഷാമം രൂക്ഷമാവുന്നു. ഇത് മൂലം ആപ്പിള്‍ ഐഫോണ്‍, വൈദ്യുതകാര്‍ നിര്‍മ്മാതാക്കളായ ടെസ് ല തുടങ്ങി ഒട്ടേറെ കമ്പനികള്‍ വൈദ്യുതിയില്ലാതെ ഉല്പാദനം നിര്‍ത്തിവെച്ചിരിക്കുകയാണ്.
നേരത്തെ ലോകത്തിലെ തന്നെ രണ്ടാമത്തെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ചൈനയുടെ എവര്‍ ഗ്രാന്റെ കടക്കെണിയിലായതും രാജ്യത്തിന് ആഘാതമായിരുന്നു. ശൈത്യകാലം വരുന്നതിന് മുന്നോടിയായി രാജ്യത്തെ വിവിധ മേഖലകളില്‍ വൈദ്യുതോപയോഗം പൊടുന്നനെ കൂടിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറയുന്നു. ആസ്ത്രേല്യയുമായുള്ള ശീതയുദ്ധം കാരണം ചൈനയില്‍ കല്‍ക്കരി ക്ഷാമമുണ്ട്. കല്‍ക്കരി വില റെക്കോഡ് ഉയരത്തിലാണ്. കാലാവസ്ഥാവ്യതിയാനം തടയുന്നതിന്റെ ഭാഗമായി മലിനീകരണം കുറയ്ക്കാന്‍ ഓരോ വൈദ്യുതി ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവന്നതും വൈദ്യുതിപ്രതിസന്ധിക്ക് കാരണമായി.
ഇത് മൂലം പല വ്യവസായമേഖലകളിലും ഉല്പാദനം വെട്ടിക്കുറയ്ക്കേണ്ടിവന്നു. അലൂമിനിയം ശുദ്ധീകരണപ്ലാന്റുകള്‍, ഉരുക്കു നിര്‍മ്മാണ ഫാക്ടറികള്‍, ടെസ്റ്റൈല്‍ വ്യവസായങ്ങള്‍,സോയബീന്‍ സംസ്കരിക്കുന്ന യൂണിറ്റുകള്‍ എന്നിവിടങ്ങളില്‍ വന്‍തോതില്‍ ഉല്പാദനം കുറഞ്ഞു. സാധാരണ വൈദ്യുതിക്ഷാമം നേരിടുമ്പോള്‍ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുമായിരുന്നു. എന്നാല്‍ അന്തരീക്ഷമലിനീകരണം കുറയ്ക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല.
എവര്‍ഗ്രാന്റെയുടെ ഓഹരി വില 11 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞനിരക്കിലാണ്. വായ്പ തിരിച്ചടവ് മുടങ്ങിയതാണ് പ്രധാന പ്രതിസന്ധിയായത്. വിതരണക്കാര്‍ക്കും നിക്ഷേകര്‍ക്കും വന്‍തുകയാണ് കൊടുത്തു തീര്‍ക്കാനുള്ളത്. ഏകദേശം 30500 കോടി ഡോളറാണ് ബാധ്യത. ഈ പ്രതിസന്ധി ചൈനയുടെ സാമ്പത്തിക സംവിധാനത്തെതന്നെ അട്ടിമറിച്ചേക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പുണ്ട്. 1996ല്‍ പന്നിഫാമിലൂടെയും കുപ്പിവെള്ള ബിസിനസിലൂടെയും വളര്‍ന്ന എവര്‍ഗ്രാന്റെ പിന്നീട് റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഭീമനായി മാറി. 250ലധികം നഗരങ്ങളില്‍ എവര്‍ഗ്രാന്റെയുടെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ വിറ്റഴിയാതെ കെട്ടിക്കിടക്കുകയാണ്. പ്രത്യേകിച്ചും കോവിഡാനന്തര പ്രതിസന്ധിയാണ് ഇതിന് കാരണമായത്. ഇതോടെ പിടിച്ചുനില്ക്കാന് വന്‍ കടങ്ങള്‍ വാങ്ങിക്കൂട്ടി. ചൈനയുടെ ജിഡിപിയുടെ 30 ശതമാനവും റിയല്‍ എസ്റ്റേറ്റ് മേഖല വഴിയാണ്.
എന്തായാലും വൈദ്യുതി പ്രതിസന്ധിയും എവന്ഗ്രാന്റെ കടക്കെണിയും ചേര്‍ന്ന് അടുത്ത സാമ്പത്തികപാദത്തില്‍ ചൈനയുടെ വളര്‍ച്ചാനിരക്കിനെ ഇടിച്ചുതാഴ്ത്തുമെന്ന് നോമുറ ഹോള്‍ഡിങ്ങിലെ അനലിസ്റ്റ് ടിങ് ലൂ പറയുന്നു.ഇതോടെ അടുത്ത സാമ്പത്തിക പാദങ്ങളില്‍ ചൈനയുടെ വളര്‍ച്ചാനിരക്ക് വെട്ടിക്കുറച്ചിരിക്കുകയാണ് സാമ്പത്തിക വിദഗ്ധര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: