യാങ്കൂണ്‍: മ്യാന്മറിലെ ബാഗോ നഗരത്തില്‍ പട്ടാള ഭരണകൂടം നടത്തിയ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 80 കഴിഞ്ഞെന്നു റിപ്പോര്‍ട്ട്. ഫെബ്രുവരി ഒന്നിന് പട്ടാളം ഭരണം പിടിച്ചതിനു ശേഷം നടത്തിയ ക്രൂരമായ നരഹത്യയാണ് ബാഗോയില്‍ അരങ്ങേറുന്നതെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. യുദ്ധത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ആയുധങ്ങളാണ് സൈന്യവും പോലീസും ഉപയോഗിക്കുന്നതെന്നാണ് മ്യാന്മര് നൗ ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു. 82 പേര് കൊല്ലപ്പെട്ടെന്നും ഈ ന്യാസ് ചാനല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ഫെബ്രുവരി ഒന്നു മുതല്‍ മ്യാന്മറില് പലയിടത്തും പട്ടാള ഭരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ കടുത്ത നടപടികളിലൂടെയാണ് സൈന്യം അടിച്ചമര്‍ത്തുന്നത്.
ബാഗോ നഗരത്തില്‍ സമരക്കാര്‍ക്കു നേരെ സൈനികര്‍ നിര്‍ദയം നിറയൊഴിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. വ്യാഴാഴ്ച രാത്രി തുടങ്ങിയ വെടിവയ്പ്പ് പിന്നീടുള്ള ദിവസങ്ങളിലും തുടര്‍ന്നു. പ്രക്ഷോഭകര്‍ ഞായറാഴ്ച കിഴക്കന്‍ മേഖലയിലെ ഒരു പോലീസ് സ്റ്റേഷനെതിരെ നടത്തിയ ആക്രമണത്തില്‍ 16 പോലീസുകാര്‍ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ, കഴിഞ്ഞ മാസം പട്ടാള ഉദ്യോഗസ്ഥന്റെ സഹായിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 19 പേരെ പട്ടാളഭരണകൂടം വധശിക്ഷയ്ക്കു വിധിച്ചു. പട്ടാളം ഭരണം പിടിച്ചതിനു ശേഷം സൈന്യത്തിന്റേയും പോലീസിന്റേയും നീക്കത്തില്‍ ഇതുവരെ 701 പേരാണ് കൊല്ലപ്പെട്ടത്. നവംമ്പര്‍ എട്ടിനു നടന്ന തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ചാണ് ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം ഏറ്റെടുത്തത്. ഒരു മാസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: