വാഷിങ്ടണ്‍ : റഷ്യ ഉക്രൈന് ആക്രമിച്ചതിന് പിന്നാലെ അടുത്തത് ചൈന തായ്വാനെ ആയിരിക്കുമെന്ന് യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉക്രൈനിലെ സംഭവ വികാസങ്ങള്‍ ചൈന നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അവര്‍ തായ്വാനെ ആക്രമിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണെന്നും ട്രംപ് അറിയിച്ചു. ഫോക്സ് ബിസിനസ്സിന് നല്കിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഈ വെളിപ്പെടുത്തല്‍.
അടുത്ത അധിനിവേശത്തിനുള്ള പ്രദേശം തായ്വാനാണ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് ബുദ്ധിയുള്ള ആളാണ്. അഫ്ഗാനിസ്ഥാന് വിഷയത്തില്‍ അമേരിക്ക ചെയ്ത മണ്ടത്തരം ചൈന നിരീക്ഷിക്കുകയാണ്. അഫ്ഗാനിസ്ഥാനില്‍ എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം ശ്രദ്ധിക്കുന്നു. അമേരിക്കന്‍ പൗരന്മാരെ അവിടെ ഉപേക്ഷിച്ചു നമ്മള് അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയത് അദ്ദേഹം കണ്ടു. ഇപ്പോഴും പ്രശ്നത്തില്‍ നിന്ന് പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം അത് കാണുന്നുണ്ട്. ഇതാണ് ഷി ജിന്‍ പിങ് ആഗ്രഹിക്കുന്നത് ചെയ്യാനുള്ള അവസരമാണെന്നും ട്രംപ് പറഞ്ഞു.
താന്‍ ഇപ്പോഴും യുഎസ് പ്രസിഡന്റ് പദവിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ റഷ്യ- ഉക്രൈന് യുദ്ധം ഒരിക്കലും സംഭവിക്കില്ലായിരുന്നു. താനായിരുന്നു പ്രസിഡന്റെങ്കില്‍ പുടിന് ഒരിക്കലും ഇത് ചെയ്യില്ലായിരുന്നു. തന്റെ ഭരണകാലത്ത് ഉക്രൈന് ടാങ്ക് വേധ മിസൈലുകള്‍ നല്കി. എന്നാല്‍ ബൈഡന് അധികാരത്തില്‍ എത്തിയപ്പോള്‍ ഇത് കുറച്ചു. ഉക്രൈനില്‍ നിരവധി സാധാരാണക്കാരാണ് മരിക്കുന്നത്. എല്ലാം മനസ്സിലാക്കിയിട്ടും ഇത് സംഭവിക്കാന്‍ നമ്മള് അനുവദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് പുടിന്റേത് ബുദ്ധിപരമായ നീക്കമാണെന്ന് ട്രംപ് നേരത്തെയും പ്രതികരിച്ചിരുന്നു. ഇത് കൂടാതെ ഉക്രൈനില്‍ റഷ്യ നടത്തുന്ന അധിനിവേശം ചൈനയ്ക്ക് നേട്ടമാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. യുഎസിന്റെയും നാറ്റോയുടെയും ശ്രദ്ധ റഷ്യയിലേക്കു തിരിയുമ്പോള്‍ സ്വയംഭരണപ്രദേശമായ തയ്വാനില് അധിനിവേശം നടത്താന്‍പോലും ചൈനീസ് സേന ശ്രമിക്കാനുമിടയുണ്ടെന്നാണ് വിലിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: