സാൻഫ്രാൻസിസ്കോ: ഖലിസ്ഥാന്‍വാദികളുടെ സംഘടനയായ ‘വാരിസ് പഞ്ചാബ് ദേ’ എന്ന സംഘടനയുടെ നേതാവായ അമൃതപാല്‍ സിങ്ങിനെതിരായ പൊലീസ് വേട്ടയ്ക്കെതിരെ ഇന്ത്യയ്ക്ക് പുറത്ത് പ്രതിഷേധിച്ച് ഖലിസ്ഥാന്‍ വാദികള്‍.
ലണ്ടനില്‍ ഇന്ത്യന്‍ ഹൈകമ്മീഷന് ഓഫീസിലെ പതാക താഴ്ത്തി ഖലിസ്ഥാന്‍ പതാക ഉയര്‍ത്താന്‍ ശ്രമിച്ച ഖലിസ്ഥാന്‍ വാദികള്‍ തിങ്കളാഴ്ച യുഎസിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഫീസില്‍ ആക്രമണം നടത്തി. യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റ് ഓഫീസിലെ ഗ്ലാസ് ഡോറും ജനവാതിലും ഖലിസ്ഥാന്‍ വാദികള്‍ അടിച്ചു തകര്‍ത്തു.
ഇതിന്റെ വീഡിയോകള്‍ ഖലിസ്ഥാന്‍ വാദികളുടെ സമൂഹമാധ്യമഅക്കൗണ്ടുകളില് പ്രചരിക്കുകയാണ്. പഞ്ചാബി ഗാനത്തിന്റെ അകമ്പടിയോടെ ഖലിസ്ഥാന്‍വാദികളായ പഞ്ചാബികള്‍ സര്ഫ്രാന്സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലേക്ക് തള്ളിക്കയറുകയായിരുന്നു.
കോൺസുലേറ്റിൽ എത്തിയ ഒരു കൂട്ടം ആളുകൾ ഗ്ലാസ് ഡോറുകളും വാതിലുകളും അടിച്ചു തകർക്കുകയായിരുന്നു. സ്പ്രേ പെയിന്റ് ഉപയോഗിച്ച് ‘ഫ്രീ അമൃത്പാൽ’ (അമൃതപാല്‍ സിങ്ങിനെ വിട്ടയയ്ക്കുക) എന്ന് വലുതായി എഴുതുകയും ചെയ്തു. കെട്ടിടത്തിനു മുകളിൽ ഖലിസ്ഥാൻ പതാക ഉയര്‍ത്തുകയും ചെയ്തു. അക്രമകാരികള്‍ക്കെതിരെ കർശന നടപടിയെടുക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു.
ഖലിസ്ഥാൻ നേതാവ് അമൃത്പാല്‍ സിങ്ങിനായി നടത്തുന്ന തിരച്ചിലില്‍ പ്രതിഷേധിച്ചാണ് വിവിധയിടങ്ങളിൽ ഖലിസ്ഥാൻ അനുകൂലികൾ അക്രമം അഴിച്ചുവിടുന്നത്.ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന് ഓഫീസിന് മുന്നില്‍ ഇന്ത്യയുടെ ദേശീയപതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ഇന്ത്യ ബ്രിട്ടനെ പ്രതിഷേധം അറിയിച്ചിരുന്നു. സുരക്ഷാവീഴ്ചയില്‍ വിശദീകരണം തേടിയ ഇന്ത്യ,കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ഹൈകമ്മീഷന് എല്ലാവിധ സുരക്ഷയും നല്‍കുമെന്ന് ബ്രിട്ടന് ഉറപ്പുനല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: