പരമാരിബോ: സുരിനാം പരമോന്നത സിവിലിയന്‍ ബഹുമതിയായ ദി ഗ്രാന്‍ഡ് ഓര്‍ഡര്‍ ഓഫ് ദി ചെയിന്‍ ഓഫ് യെല്ലോ സ്റ്റാര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് സമ്മാനിച്ചു. സുരിനാം പ്രസിഡന്റ് ചന്ദ്രികാ പെര്‍സാദ് സന്തോഖിയില്‍ നിന്ന് അവര്‍ ബഹുമതി ഏറ്റുവാങ്ങി. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരീയാണ് ദ്രൗപദി മുര്‍മു.
പരമോന്നത ബഹുമതി സ്വീകരിച്ച രാഷ്ട്രപതി മുര്‍മു, ഈ അംഗീകാരം തനിക്ക് മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന 140 കോടിയിലധികം ഇന്ത്യാക്കാര്ക്കുമുളള അംഗീകാരമാണെന്ന് പറഞ്ഞു. സുരിനാം സര്‍ക്കാരിന് ഹൃദയംഗമമായ നന്ദിയും അവര്‍ അറിയിച്ചു,.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുരിനാമില്‍ എത്തിയത്. ഇന്നലെ, രാഷ്ട്രപതി സുരിനാം പ്രസിഡന്റുമായി പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയെപ്പോലെ വ്യത്യസ്ത ജാതിയിലും മതത്തിയിലും ഭാഷയിലും ഉള്‍പ്പെട്ട ആളുകള്‍ സമാധാനത്തിലും ഐക്യത്തിലും ജീവിക്കുന്ന വൈവിധ്യമാര്‍ന്ന രാജ്യമാണ് സുരിനാമെന്നും ചര്‍ച്ചയില്‍ രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ആഴത്തിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധങ്ങള്‍ ഇന്ത്യയും സുരിനാമും തമ്മിലുണ്ട്.
പരസ്പരം പ്രയോജനപ്പെടുന്നതിന് ഉഭയകക്ഷി വ്യാപാരം വിപുലീകരിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ദ്രൗപദി മുര്‍മു പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ മൂന്ന് ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. ആരോഗ്യമേഖലയിലും കാര്‍ഷിക മേഖലയിലും ധാരണാപത്രങ്ങളിലും ഒപ്പുവച്ചു. രാജ്യത്തിന്റെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ സുരിനാമിന് 5.1 കോടി രൂപയുടെ അവശ്യ മരുന്നുകള്‍ വിതരണം ചെയ്യുമെന്ന് ഇന്ത്യാസര്‍ക്കാര്‍ പ്രഖ്യാപിച്ചു.
സുരിനാമില്‍ ഇന്ത്യക്കാര്‍ എത്തിയതിന്റെ 150-ാം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ മുഖ്യാതിഥിയാണ് ദ്രൗപദി മുര്‍മു ഇവിടെ എത്തിയത്.
ഇന്ന് ലല്ല റൂഖ് മ്യൂസിയം, ആര്യ ദേവകര്‍ ക്ഷേത്രം ശ്രീ വിഷ്ണു ക്ഷേത്രം എന്നിവ സന്ദര്‍ശിക്കും. അതിനുശേഷം, ‘ഗെവല്ലെന് ഹെല്‍ഡന്‍ 1902’ എന്ന സ്മാരകത്തില്‍ രാഷ്ട്രപതി പുഷ്പചക്രം അര്‍പ്പിക്കും. തുടര്‍ന്ന് സുരിനാമിലെ ഇന്ത്യന്‍ പ്രവാസികളുടെ സ്വീകരണവും ഏറ്റുവാങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: