വാഷിംഗ്ടണ്‍: എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ വിതരണം റഷ്യആരംഭിച്ചിട്ടും ഇന്ത്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് തീര്‍ത്ത് പറയാത്ത യുഎസ് നിലപാട് ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധം മെച്ചപ്പെട്ടതിന്റെ സൂചന. ഇതിന്റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് കാസ്റ്റ ഉപരോധം ഏര്‍പ്പെടുത്തുമോ എന്ന ആശങ്കയുടെ കാര്‍മേഘങ്ങള്‍ നീങ്ങുകയാണെന്ന് വേണം കരുതാന്‍.
റഷ്യയില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിയതിന്റെ പേരില്‍ ഇന്ത്യയ്ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്തുമോ എന്ന യുഎസ് സെനറ്റര്‍മാരുടെ ചോദ്യത്തിന് വ്യക്തമായ തീരുമാനം എടുത്തിട്ടില്ലെന്നായിരുന്നു തിങ്കളാഴ്ച യുഎസ് പ്രതിരോധ വകുപ്പിന്റെ വക്താവ് നല്കിയ മറുപടി. റഷ്യയില്‍ നിന്നും ആയുധം വാങ്ങിയാല്‍ അമേരിക്ക സാധാരണ ഏര്‍പ്പെടുത്തുന്ന കാസ്റ്റ ഉപരോധം അന്ധമായി എല്ലാ രാജ്യങ്ങള്‍ക്കും മീതെ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ഉപരോധത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍മാര്‍ നടത്തിയ അഭ്യര്‍ത്ഥനയോട് പ്രതികരിക്കുമ്പോഴായിരുന്നു യുഎസ് പ്രതിരോധ വകുപ്പ് വക്താവ് ഈ മറുപടി നല്‍കിയത്. ഇന്ത്യ-യുഎസ് പ്രതിരോധ ബന്ധം മെച്ചപ്പെട്ടതിന്റെ സൂചനയാണിതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ഇത് മോദിയുടെയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെയും നേതൃത്വത്തിലുള്ള നയതന്ത്രത്തിന്റെ വിജയം കൂടിയാകുമെന്ന് വേണം കരുതാന്‍.
വടക്കന്‍ കൊറിയ, ഇറാന്, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ യുഎസ് ഫെഡറല്‍ നിയമമാണ് കാസ്റ്റ. ഈ നിയമ പ്രകാരം റഷ്യയുമായി പ്രതിരോധ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങള്‍ക്ക് നേരെ സാധാരണ നിലയില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തേണ്ടതാണ്. എന്നാല്‍ ഇന്ത്യയുടെ കാര്യത്തില്‍ യുഎസ് നിലപാട് കടുപ്പിച്ചിട്ടില്ലെന്നത് പ്രതീക്ഷ പകരുന്നു. 2014ല്‍ ക്രിമിയയെ കൂട്ടിച്ചേര്‍ത്തതിനും 2016ല്‍ ട്രംപിന്റെ വിജയത്തിന് കാരണമായ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപെട്ടതിനുമാണ് അമേരിക്ക റഷ്യയ്ക്കെതിരെ കാസ്റ്റ ഉപരോധം ഏര്‍പ്പെടുത്തിയത്.
‘റഷ്യയുമായി പ്രതിരോധ ഇടപാട് പാടില്ലെന്ന് ഞങ്ങള്‍ എല്ല സഖ്യരാഷ്ട്രങ്ങളോടും പറയുന്നതാണ്. കാരണം അത് ആ രാജ്യങ്ങളുടെ മേല്‍ കാസ്റ്റ ഉപരോധം ഏര്‍പ്പെടുത്താന്‍ കാരണമാകും. എന്തായാലും ഇന്ത്യ നടത്തിയ റഷ്യന്‍ പ്രതിരോധ ഇടപാടിന്റെ പേരില്‍ കാസ്റ്റ ഏര്‍പ്പെടുത്തണമോ എന്ന് തീരുമാനിച്ചിട്ടില്ല. കാസ്റ്റയില് നിന്നും ഏതെങ്കിലും ഒരു രാജ്യത്തെ ഒഴിവാക്കാനോ എല്ലാ രാജ്യങ്ങളുടെ മേലും അന്ധമായി ഉപരോധം ഏര്‍പ്പെടുത്താനോ വകുപ്പില്ല,’ യുഎസ് പ്രതിരോധ വക്താവ് പറഞ്ഞു.
‘യുഎസ്-ഇന്ത്യ പ്രതിരോധ പങ്കാളിത്തം ഈയടുത്ത വര്‍ഷങ്ങളില്‍ വലിയ തോതില്‍ വിപുലമായിട്ടുണ്ട്. യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളി എന്ന പദവി ഇന്ത്യയ്ക്ക് ലഭിച്ചതോടെയാണിത്. ഇന്ത്യയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തെ ഞങ്ങള്‍ വിലമതിക്കുന്നു,’ പ്രതിരോധ വക്താവ് പറഞ്ഞു.
2018ൽ അമേരിക്കൻ മുന്നറിയിപ്പ് അവഗണിച്ച് റഷ്യയിൽ നിന്നും 5 ബില്ല്യൺ ഡോളറിന് അഞ്ച് യൂണിറ്റ് എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനം വാങ്ങാൻ ഇന്ത്യ കരാറൊപ്പിട്ടത്. 2019ൽ തന്നെ ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിൽ 800 മില്ല്യൺ ഡോളർ ഇന്ത്യ റഷ്യക്ക് കൈമാറിയിരുന്നു. ഈ കരാര്‍ പ്രകാരം എസ്-400 വ്യോമ പ്രതിരോധ മിസൈൽ സംവിധാനത്തിന്റെ വിതരണം റഷ്യ കഴിഞ്ഞ ദിവസം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: