കുവൈറ്റ്: കുവൈറ്റില്‍ എട്ട് ഇന്ത്യക്കാരടക്കം പതിനൊന്ന് പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം ഇരുന്നൂറ്റി ഇരുപത്താറായി. ഇന്ത്യക്കാരുടെ എണ്ണം ഇരുപത്തഞ്ചായി വര്‍ദ്ധിച്ചു. പതിമൂന്ന് പേര് തീവ്രപരിചരണ വിഭാഗത്തിലാണ് .ഇതുവരെ എഴുപത്തിരണ്ട് പേര് രോഗമുക്തി നേടി ആശുപത്രി വിട്ടെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
പൊതുമാപ്പ് പ്രകാരം സ്വന്തം രാജ്യത്തേയ്ക്ക് യാത്ര തിരിക്കുന്നത് വരെയുള്ള താമസസൗകര്യവും ഒരുക്കുമെന്ന് കുവൈറ്റ്് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമ ലംഘകര്‍ക്കു പിഴ അടയ്ക്കാതെ സ്വന്തം നാടുകളിലേക്ക് തിരിച്ചു പോകാം. ഇവര്‍ക്കുള്ള വിമാന യാത്രാ ചെലവ് കുവൈത്ത് സര്‍ക്കാര്‍ വഹിക്കും. ഇത്തരക്കാര്‍ക്ക് പുതിയ വിസയില്‍ പിന്നീട് കുവൈറ്റിലേക്ക് വരുന്നതിനും തടസ്സമുണ്ടാകില്ലന്നും സര്‍ക്കാര്‍ അറിയിച്ചു.
ഏപ്രില്‍ ഒന്ന് മുതല്‍ ഒരു മാസക്കാലത്തേക്കാണ് ഇളവ്. പൊതുമാപ്പ് നടപടികള്‍ക്കായി സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും പ്രത്യേകം കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓരോ രാജ്യക്കാര്‍ക്കും പ്രത്യേക കാലയളവും ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചു നല്‍കിയിട്ടുണ്ട്. താമസ നിയമലംഘകരായ ഇന്ത്യക്കാര്‍ ഏപ്രില്‍ 11 മുതല്‍ ഏപ്രില്‍ 15 വരെയുള്ള തിയ്യതികളിലാണ് തിരിച്ചു പോക്കിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത് .
പുരുഷന്മാര് അല്‍ മുത്തന്ന ബോയ്സ് സ്കൂളിലും (ഫര്‍വാനിയ, ബ്ലോക്ക് 1 , സ്ട്രീറ്റ് 122 ) , സ്ത്രീകള്‍ ഫര്‍വാനിയ ഗേള്‍സ് സ്കൂളിലും (ഫര്‍വാനിയ ബ്ലോക്ക് 1 സ്ട്രീറ്റ് 76) ആണ് ഹാജരാകേണ്ടത് . രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെയാണ് പ്രവര്‍ത്തന സമയം.
ഇളവ് കാലം പ്രയോജനപ്പെടുത്താതെ രാജ്യത്തു തുടരുന്ന നിയമലംഘകര്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: