കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിലെ ടേബിൾ ടോപ് റൺവേയിൽ വിമാനത്തിന്റെ രണ്ടാമത്തെ ലാൻഡിങ് കൃത്യതയോടെ നിറവേറ്റാമെന്ന് തന്നെയായിരിക്കും ഒരു പക്ഷേ എയർ ഇന്ത്യ എക്സ്പ്രസിന്റെ ക്യാപ്ടൻ ദീപക് സാത്തേ വിചാരിച്ചത്. കാരണം അത്രമേൽ വ്യോമയാന രംഗത്ത് അദ്ദേഹത്തിന് പരിചയ സമ്പത്തുണ്ട്. എന്നാൽ വിധി മറ്റൊന്നായിരുന്നു. റൺവേയിൽ നിന്നും തെന്നിമാറി 35 അടി താഴ്ചയിലേക്ക് വിമാനം പതിച്ച് ദീപക് സാത്തെയും കോ പൈലറ്റും ഉൾപ്പെടെ 19 പേരാണ് മരിച്ചത്.
എന്നാൽ അദ്ദേഹത്തിന്റെ അവസാന നിമിഷത്തിലെ അവസരോചിതമായ ഇടപെടൽ കൊണ്ട് രക്ഷപ്പെട്ടത് നൂറ് കണക്കിന് ജീവനുകളാണ്. വന്ദേഭാരത് മിഷൻ ദൗത്യത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ദുബായിയിൽ നിന്നും കരിപ്പൂരിലേക്ക് 190 യാത്രികരുമായി പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്താവളത്തിൽ ആദ്യം ലാൻഡിങ് ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് രണ്ടാമത് ഉയർന്ന് പൊങ്ങി റൺവേയിൽ പറന്നിറങ്ങിയ വിമാനം തെന്നിനീങ്ങിയപ്പോൾ വീണ്ടും ടേക്ക് ഓഫ് നടത്താൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു. വിമനം അപകടത്തിലേക്കാണ് പോകുന്നതെന്ന് മനസിലാക്കിയ അദ്ദേഹം എഞ്ചിൻ നിർത്തുകയായിരുന്നു. വിമാനത്തിന് തീപിടിക്കരുത് എന്ന ഉദ്ദ്യേശത്തോടെയാണ് അദ്ദേഹം അവസാന നിമിഷം എഞ്ചിൻ ഓഫ് ചെയ്തത്. ഇത് ദുരന്തിന്റെ വ്യാപ്തി കുറക്കാൻ ഏറെ സഹായകമായി.
ഇന്ത്യൻ വ്യോമസേനയിലെ കരുത്തുറ്റ ഓഫീസറായിരുന്നു ദീപക് സാത്തെ. പൂനെയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും 1981ൽ ‘സോർഡ് ഓഫ് ഓൺർ’ കരസ്ഥമാക്കിയാണ് വ്യോമസേനയിൽ അണിനിരന്നത്. യുദ്ധ വിമാനങ്ങളിലെ പൈലറ്റായിട്ടും അദ്ദേഹം സൈനിക വേഷമണിഞ്ഞു. വിങ് കമാൻഡറായിരുന്നു അദ്ദേഹം ഗോൾഡൻ ആരോസ് എന്നറിയപ്പെടുന്ന 17 സ്ക്വാഡ്രണിൽ മിഗ് 21 യുദ്ധവിമാനവും പറത്തിയിട്ടുണ്ട്. എയർ ഫോഴ്സ് ട്രെയിങ് അക്കാദമിയിലെ ഇൻസ്ട്രകടറായും അദ്ദേഹം പ്രവർത്തിച്ചു. ടെസ്റ്റിങ് ഫ്ലൈറ്റായും അദ്ദേഹം സേനയുടെ ഭാഗമായി. വ്യോമസേനയിലെ അൻപത്തി എട്ടാമത് എൻഡിഎ പ്രസിഡൻ്റ് സ്വർണ്ണമെഡലും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
21 വർഷം അദ്ദേഹം വ്യോമസേനയുടെ ഭാഗമായതിനു ശേഷം 2003ൽ സ്വയം വിരമിച്ച് 2005ൽ എയർ ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചത്. 18 വർഷം അദ്ദേഹം എയർ ഇന്ത്യയിൽ സേവനമനുഷ്ടിക്കുകയും ചെയ്തു. തുടർന്നാണ് എയർ ഇന്ത്യ എക്സ്പ്രസിൽ പ്രവേശിച്ചത്. പ്രധാനമായും ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ അദ്ദേഹത്തിന് ഏറെ വൈദഗ്ദ്യമുണ്ടായിരുന്നു. നീണ്ട 36 വർഷത്തെ സർവ്വീസിനിടെ യാതൊരു തരത്തിലുള്ള അപകടങ്ങളും ഉണ്ടായിട്ടില്ല എന്നത് അദ്ദേഹത്തിന്റെ വ്യോമയാനരംഗത്തെ കഴിവിനെ എടുത്ത് കാട്ടുന്നു.
അദ്ദേഹത്തിന്റെ മരണവാർത്ത കേട്ട് മുൻ എയർ വൈസ് മാർഷൽ മന്മോഹൻ ബഹദൂർ അടക്കം നിരവധി പ്രമുഖരാണ് അനുശോചനം രേഖപ്പെടുത്തിയത്. ദീപക് സാത്തെയുടെ അവസരോചിത ഇടപെടലാണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചതെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരനും വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: