മുസഫറാബാദ്: പാക്ക് അധിനിവേശ കശ്മീരില്‍ ചൈന നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങള്‍ തെരുവിലിറങ്ങി. നീലം, ത്സലം നദികളില്‍ ചൈന നടത്തുന്ന ഡാം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയാണ് പാക്ക് അധിനിവേശ കശ്മീരിലെ മുസഫറാബാദ് നഗരത്തില്‍ പ്രതിഷേധമുയര്‍ന്നത്. ചൈനയും പാക്കിസ്ഥാനും പുറത്തുപോകണം എന്നഴെുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രകടനം.
“ഇവിടെ നടക്കുന്ന ജലവൈദ്യുത പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതിക്ക് വളരെ ദോഷം ചെയ്യുന്നതാണ്. ഒരിക്കലും ഇത് ഞങ്ങള്‍ അനുവദിക്കില്ല. അന്താരാഷ്ട്ര തലത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചൈനയ്ക്ക് അനുമതി നല്കാന് എന്ത് അധികാരമാണ് പാക്കിസ്ഥാനുള്ളത്. ഇത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണ്”. പ്രതിഷേധക്കാരില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
2.4 ബില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കില്‍ പാക്ക് അധിനിവേശ കശ്മീരില്‍ ചൈന നിര്‍മ്മിക്കുന്ന കൊഹാല ജലവൈദ്യുത പദ്ധതിക്കെതിരെ ആദ്യഘട്ടത്തില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ പാക്ക് ഗവണ്മെന്റ് കരാറുമായി മുന്നോട്ടുപോകുകയായിരുന്നു. ചൈനയുടെ അധിനിവേശ പദ്ധതിക്കെതിരെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: