മൂന്നാര്‍: മൂന്നാറിനടുത്ത് രാജമലയിലെ പെട്ടിമുടിയില്‍ മഴയും ഉരുള്‍പൊട്ടലും ദുരന്തം വിതച്ചത് വ്യാഴാഴ്ച രാത്രിയില്‍. മഴയുടെ തണുപ്പില്‍ ഉറക്കത്തിലാണ്ടു കിടന്നവരെ മലവെള്ളപ്പാച്ചില്‍ അപഹരിക്കുകയായിരുന്നു. കണ്ണന് ദേവന് കമ്പനിയുടെ നാലു ലയങ്ങളിലെ 30 മുറികളിലായി താമസിച്ചിരുന്ന എണ്‍പതിലേറെപ്പേരാണ് മലവെള്ള പ്രവാഹത്തിലും ഉരുള്‍പൊട്ടലിലും പെട്ടത്. നാലു ലയങ്ങളും ഒരു കാന്റീനും പൂര്‍ണമായും തകര്‍ന്നു. ഇവിടെ താമസിച്ചിരുന്നവരില്‍ ചിലരുടെ തമിഴ്നാട്ടിലെ ബന്ധുക്കളും അതിഥികളായി എത്തി ഇവിടെയുണ്ടായിരുന്നുവെന്നാണ് സംശയം. അതാണ് നാലു ലയങ്ങളിലായി ഇത്രയും പേര് ദുരന്തത്തില്‍ അകപ്പെടാന്‍ കാരണമെന്നാണ് കരുതുന്നത്.
പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് ദുരന്തമുണ്ടായതെന്നാണ് ആദ്യം എല്ലാവരും കരുതിയിരുന്നത്. ആദ്യത്തെ റിപ്പോര്‍ട്ടുകളും ഇങ്ങനെയായിരുന്നു. ദുരന്തം പുറംലോകമറിയാന്‍ വൈകി. രാവിലെ ഏഴരയോടെ അവിടെ നിന്ന് ചില നാട്ടുകാര്‍ രാജമല വനംവകുപ്പ് സ്റ്റേഷനില്‍ എത്തിയാണ് വിവരം അറിയിച്ചത്. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ് രാത്രി പതിനൊന്നരയോടെ അപകടമുണ്ടായതെന്ന് സ്ഥിരീകരിച്ചത്. അതായത് എട്ടു മണിക്കൂറിനു ശേഷമാണ് പുറംലോകം ദുരന്തത്തെപ്പറ്റി അറിയുന്നത്. വഴിയും വാഹനങ്ങളും പോലും ഇല്ലാത്ത സ്ഥലത്തു നിന്ന്, ഇവര്‍ നടന്നാണ് ഫോറസ്റ്റ് സ്റ്റേഷനില്‍ എത്തിയത്. ആറു ദിവസമായി ഇവിടെ കനത്ത മഴയായിരുന്നു. അതിനാല്‍ ഉള്ള റോഡുപോലും തകര്‍ന്നു കിടക്കുകയായിരുന്നു.
ഉരുള്‍ പൊട്ടി മൂന്നര കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് മണ്ണും കല്ലും താഴേക്ക് പതിക്കുകയായിരുന്നു. ഇവ വീണത് ലയങ്ങള്‍ക്കു മുകളിലാണ്. മണ്ണിനടിയില്‍പ്പെട്ട് നിരവധി വളര്‍ത്തു മൃഗങ്ങളും ചത്തു. കാന്റീനില്‍ ഉറങ്ങിയ മൂന്നു പേരെയും രക്ഷിക്കാന്‍ സാധിച്ചു. ഏതാണ്ട് നൂറു ഏക്കര്‍ വിസ്തൃതിയുള്ള മലയാണ് മലവെള്ളപ്പാച്ചിലില്‍ ഇടിഞ്ഞ് തകര്‍ന്നത്.
മൂന്നാറില്‍ നിന്ന് ഇരുപതിലേറെ കിലോമീറ്റര്‍ അകലെയാണ് രാജമലയിലെ പെട്ടിമുടി. കഴിഞ്ഞ പ്രളയകാലത്തും അല്ലാതെയും ഇടുക്കിയില്‍ പലയിടങ്ങളിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ടെങ്കിലും ഇവിടെ ഇത്തരമൊരു അപകടം ഉണ്ടായിട്ടില്ല.
കനത്ത മഴയില്‍ മരം വീണും പോസ്റ്റു തകര്‍ന്നും മറ്റും ഇവിടെ വൈദ്യുതിയില്ലാതായിട്ട് നാലു ദിവസമായി. അതിനാല്‍ മൊബൈല്‍ ടവറുകള്‍ പോലും നിശ്ചലമായിരുന്നു. ഫോണുകള്‍ക്കും ചാര്‍ജില്ലായിരുന്നു. മാത്രമല്ല പല ഭാഗങ്ങളിലും മൊബൈലുകള്‍ക്ക് റേഞ്ചും ഇല്ല. ഇതും ദുരന്ത വിവരം പുറംലോകം അറിയാന്‍ വൈകുന്നതിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: