മറക്കാന്‍ കഴിയുന്നില്ല ആ ആനയുടെ വേദന. തോട്ടപൊട്ടി വായില്‍ വ്രണവുമായി പുഴുവരിച്ചും ഈച്ചയാര്‍ത്തും വേദന കൊണ്ടു പുളഞ്ഞും, ഗര്‍ഭിണി പിടിയാന പുഴയില്‍ ജലസമാധിയായ സംഭവം. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് പോലീസ്, വനം വകുപ്പ് മേധാവികള്‍ പറയുന്നു. മുഖ്യമന്ത്രിയും അതു തന്നെ പറയുന്നു.
ആരാണ് സര്, കുറ്റക്കാര്‍? തോട്ട വച്ചവര്‍ കുറ്റക്കാരാണെന്നു സമ്മതിക്കുന്നു. പക്ഷേ, അവര്‍ മാത്രമാണോ? കാട്ടു ജീവിയായ ആന നാട്ടിലിറങ്ങാന്‍ കാരണം കാടില്ലാതാകുന്നതല്ലെ? കാട്ടില്‍ ഭക്ഷണം ഇല്ലാതായതല്ലെ? അതിനൊക്കെ ആരാണ് സര് കാരണക്കാര്‍? കാട് വെട്ടിത്തെളിച്ച്, കുന്നും മലയുമിടിച്ച്, വയല്‍ നികത്തി, മഴയെ ആട്ടിയകറ്റിയവരും മേഘമഴയിലൂടെ മലവെള്ളപ്പാച്ചിലിന് സാഹചര്യമൊരുക്കിയവരുമല്ലെ? വനം കയ്യേറ്റ മാഫിയകള്‍ക്ക് പട്ടയം കൊടുക്കുന്ന, മാറിമാറിവരുന്ന സര്‍ക്കാരുകളല്ലെ?
അപ്പോള്‍, കാടു വെട്ടിത്തെളിച്ച കാട്ടുകള്ളന്മാര് കൂട്ടുപ്രതികളല്ലെ? അതിനു കൂട്ടുനിന്ന രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂട്ടു പ്രതികളല്ലെ? അത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാത്ത നിങ്ങളോരോരുത്തരും കൂട്ടുപ്രതികളല്ലെ? (നിങ്ങള്‍ എന്നു പറഞ്ഞത് ഈ സ്ഥാനങ്ങളില്‍ മുമ്പ് ഇരുന്നവരെക്കൂടി ചേര്‍ത്താണ്.) ഭൂൂമാഫിയകള്ക്കു വേണ്ടിയുള്ളതല്ല സാര്‍, വനം. വന്യ ജീവികളടക്കമുള്ള ജീവജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും വനവാസികള്‍ക്കും അവകാശപ്പെട്ടതാണ്.
വനം മാത്രമല്ല, ഈ ഭൂമിയിലുള്ളതെല്ലാം എല്ലാ ജീവജാലങ്ങള്‍ക്കുമുള്ളതാണ്. വരും തലമുറകള്ക്കുമുള്ളതാണ്. പൂര്‍വികര്‍ കരുതി ഉപയോഗിച്ചതുകൊണ്ടല്ലെ നമുക്ക് അനുഭവിക്കാന്‍ ഇതൊക്കെ ബാക്കിയുണ്ടായത്? നമ്മളും ബാക്കി വയ്ക്കേണ്ടെ? പ്രകൃതിയില്‍ നിന്ന് അത്യാവശ്യത്തിന് മാത്രമുള്ളതേ എടുക്കാവൂ. കടന്നു പോയ ഈ പരിസ്ഥിതി ദിനത്തിലെ പ്രതിജ്ഞ അതായിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: