തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യ പ്രതി സ്വപ്ന സുരേഷ് നടത്തിയ ഇടപെടലുകളില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ട്. ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആവില്ലെന്നും ബിജെപി നേതാവ് ബി. ഗോപാല കൃഷ്ണന്.
മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നിയമ വിരുദ്ധമല്ലാത്ത പ്രവര്‍ത്തനങ്ങള്‍ എന്ത് നടന്നാലും അതിന് മറുപടി നല്‍കേണ്ടത് മുഖ്യമന്ത്രി തന്നെയാണ്. എന്നാല്‍ സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ ഓഫീസ് വീരപ്പന്മാരുടെ ഒളിസങ്കേതമായി മാറിയിരിക്കുകയാണെന്ന് ഗോപാലകൃഷ്ണന് കുറ്റപ്പെടുത്തി. ഒന്നുകില്‍ മുഖ്യമന്ത്രി വീരപ്പന്മാരുടെ തടവറയിലാണ് അല്ലങ്കില്‍ അദ്ദേഹം വീരപ്പന്മാരെ സഹായിക്കുകയാണ്.
സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ മനസ്സാക്ഷി സൂക്ഷിപ്പുകാരനും പ്രതിയാണ്. ഈ കാര്യം താമസിക്കാതെ പുറത്ത് വരും. സ്വപ്ന ഇതുവരെ നടത്തിയിട്ടുള്ള ഇടപാടുകള്‍ കണ്ടെത്തേണ്ടതുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് എന്ത് അധമപ്രവര്‍ത്തനം നടന്നാലും ഉത്തരവദിത്വം മുഖ്യമന്ത്രിക്കാണന്ന് സോളാര്‍ സംഭവ കാലത്ത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന് പ്രസംഗിച്ചിട്ടുള്ളത്. സിപിഎം നേതാക്കളും ഇത് ആവര്‍ത്തിച്ചിട്ടുണ്ട്. പറഞ്ഞ വാക്കില്‍ ഉറച്ച് നില്ക്കുന്നുണ്ടെങ്കില് സ്വപ്ന സുരേഷ് നടത്തിയ ഇടപാടുകളുടെ ധാര്‍മിക ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക് ഏറ്റെടുക്കാന്‍ സാധിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വപ്ന സുരേഷിന്റെ സ്വര്ണ്ണക്കടത്തല് ആര്‍ക്ക് വേണ്ടിയാണെന്ന് കേന്ദ്ര ഏജന്‍സിയെ കൂടാതെ സംസ്ഥാന ആഭ്യന്തര വകുപ്പിനും അന്വേഷിക്കേണ്ട ഉത്തരവാദിത്തമുണ്ട്. ഇത്രയും രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം രാജ്യ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണോയെന്നും സംസ്ഥാനം അന്വേഷണം നടത്തണമെന്നും ബി. ഗോപാല കൃഷ്ണന് പറഞ്ഞു.
ആരോപണങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. ആരോപണ വിധേയനായ പ്രൈവറ്റ് സെക്രട്ടറിയെ മാറ്റിയതുകൊണ്ടൊ, സെക്രട്ടറിക്ക് നിര്‍ബന്ധിത ആവധി കൊടുത്തതു കൊണ്ട് മായ്ച്ച് കളയാന്‍ കഴിയുന്നതല്ല ഈ കളങ്കംവും പ്രശ്നങ്ങളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: