ബദിയടുക്ക: വാക്കുതര്‍ക്കത്തിനിടെ പഞ്ചായത്ത് സെക്രട്ടറി യുഡി ക്ലാര്‍ക്കിന്റെ മുഖത്ത് തുപ്പിയെന്ന പരാതിയില്‍ ബദിയടുക്ക പഞ്ചായത്ത് ഓഫീസില്‍ വിവാദം കൊഴുക്കുന്നു. യുഡി ക്ലാര്‍ക്ക് കൊല്ലം സ്വദേശി രാജ്മോഹനാണ് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയത്.
കൊറോണ വൈറസ് പടരുന്ന സാഹചര്യമുണ്ടാക്കുന്ന വിധം പഞ്ചായത്ത് സെക്രട്ടറി കണ്ണൂര്‍ സ്വദേശി പ്രദീപന് തന്റെ ദേഹത്ത് തുപ്പിയെന്നാണ് രാജ്മോഹന്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട കോലാഹലങ്ങള്‍ നിലനില്‍ക്കെ സെക്രട്ടറിക്ക് പനിയും ബാധിച്ചു. ഇതോടെ അദ്ദേഹത്തിന്റെ സ്രവം ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധനയ്ക്കയച്ചു. പരാതിയില്‍ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു. സെക്രട്ടറി കൈയേറ്റം ചെയ്തതിനെ തുടര്‍ന്ന് ക്ലാര്‍ക്ക് ഇന്നലെ ബദിയടുക്ക പിഎച്ച്സിയില്‍ ചികിത്സ തേടിയിരുന്നു.
ബദിയടുക്ക പഞ്ചായത്തിലെ കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ചുമതല ആലപ്പുഴ സ്വദേശിയായ അസി. സെക്രട്ടറിക്കും കണ്ണൂര്‍ സ്വദേശിയായ യുഡി ക്ലാര്‍ക്കിനും നല്‍കിയിരുന്നു. ചുമതല നല്‍കിയതായി സെക്രട്ടറി ഇറക്കിയ ഉത്തരവ് കൈപ്പറ്റുന്നതിന് മുമ്പ് ഇരുവരും നാട്ടിലേക്കു പോയി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ യുഡി ക്ലാര്‍ക്ക് കണ്ണൂര്‍ ജില്ലയിലെ ഒരു പഞ്ചായത്തില്‍ ജോലിക്ക് കയറിയതായി കണ്ടെത്തി. ലോക്ഡൗണ്‍ മൂലം വാഹന സൗകര്യമില്ലാതെ അസി. സെക്രട്ടറി ആലപ്പുഴ കളക്ടറുടെ മുമ്പില്‍ ഡ്യൂട്ടിക്ക് ഹാജരായി.വാഹന സൗകര്യം നല്‍കുകയോ എന്‍ഒസി നല്‍കുകയോ ചെയ്യണമെന്ന് കാണിച്ച് നല്കിയ അപേക്ഷ നിരസിച്ച് അനുമതിയില്ലാത്ത അവധി മാര്‍ക്ക് ചെയ്ത് ഇരുവര്‍ക്കും മെമോ നല്കാന് സെക്രട്ടറി നിര്‍ദേശിച്ചു.
വിശദീകരണം ആവശ്യപ്പെടുന്ന നോട്ടീസ് നല്കാന് പഞ്ചായത്തില്‍ പുതുതായി ചുമതലയേറ്റ യുഡി ക്ലാര്‍ക്ക് രാജ്മോഹനെയാണ് സെക്രട്ടറി ചുമതലപ്പെടുത്തിയത്. നോട്ടീസിലെ വാചകങ്ങള്‍ വായിച്ചാല്‍ മനസിലാകുന്നില്ലെന്ന് പറഞ്ഞ് രാജ്മോഹന്‍ അവര്‍ക്ക് കൈമാറിയില്ല. ഇതില്‍ പ്രകോപിതനായ സെക്രട്ടറി രാജ്മോഹനെതിരെ നടപടിയെടുക്കുന്നതിന് യോഗം ചേരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നല്കി. ഇന്നലെ പഞ്ചായത്ത് ഭരണസമിതി യോഗം ചേരേണ്ടതായിരുന്നെങ്കിലും നടന്നില്ല. ഇതിനിടെ നോട്ടീസിനെ ചൊല്ലി സെക്രട്ടറിയും രാജ്മോഹനും
തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ സെക്രട്ടറി രാജ്മോഹന്റെ ദേഹത്ത് തുപ്പുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: