മോസ്കോ: ചോരപൊടിയുന്ന ബോക്സിങ് ഇനമാണ് ബെയര്‍ നക്കിള്‍ ബോക്സര്‍മാരുടെ ഹാര്‍ഡ്കോര്‍ ഫൈറ്റിങ് ചാമ്പ്യന്‍ഷിപ്പ്. കഴിഞ്ഞ ദിവസം റഷ്യ നടത്തിയ പ്രോ ബെയര്‍-നക്കിള്‍ ബോക്സിങ് ലീഗാണ് ഇപ്പോള്‍ കായിക ലോകത്ത് ചര്‍ച്ചയാകുന്നത്. ഗ്ലൗസില്ലാതെ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ മോസ്കോയില്‍ നടന്ന മത്സരങ്ങളുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് ലീഗിനെ പിന്തുണച്ചും എതിര്‍ത്തും ചര്‍ച്ചകള്‍ കൊഴുത്തത്.
വമ്പന്‍ സമ്മാന തുകകള്‍ക്കാണ് സാധാരണ ഇത്തരം മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. എന്നാല്‍ റഷ്യയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പത്ത് ലക്ഷം രൂപയായിരുന്നു സമ്മാനം. ഇത്രയും ചെറിയ തുകയ്ക്ക് ഇടികൊണ്ട് ചോരതുപ്പാന് എന്തിന് തയാറാകുന്നെന്ന ചോദ്യം കായിക നിരീക്ഷകര്‍ ഉയര്‍ത്തുന്നു.
ലീഗിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അത്ഭുതപ്പെടുത്തുന്ന ദൃശ്യങ്ങളെന്നാണ് പലരുടെയും വിലയിരുത്തല്‍. ഇതാദ്യമായാണ് റഷ്യ ഇത്തരം ലീഗ് നടത്തുന്നത്.
ബെയര്‍ നക്കിള്‍ ബോക്സിങ്ങിന്റെ സാധ്യത കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് റഷ്യ ചാമ്പ്യന്‍ഷിപ്പ് നടത്തിയതെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ ഇത്തരം മത്സരങ്ങള്‍ക്ക് പൊതുവേ താത്പര്യം കൂടുന്നതായാണ് റിപ്പോര്‍ട്ട്.
പല വമ്പന്‍ ബോക്സര്‍മാരും ബെയര്‍ നക്കിള്‍ ബോക്സിങ്ങിലേക്ക് മാറുന്നതായും റിപ്പോര്‍ട്ടുണ്ട്. റഷ്യയിലെ സമ്മാനതുക കുറഞ്ഞുപോയതാണ് വിവാദത്തിന് കാരണമെന്നാണ് ചിലരുടെ വിമര്‍ശനം. നിരവധിയാളുകളാണ് ടെലിവിഷനില്‍ റഷ്യയിലെ ബോക്സിങ് ലീഗ് കണ്ടതെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: