ബെംഗളൂരു: മാധ്യമങ്ങള്‍ തന്റെ പേരിലുള്ള കേസിലെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിയുടെ മകനും മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി കോടതിയില്‍. ബെംഗളുരുവിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കോടതിയിലാണ് ബിനീഷ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ഇക്കാര്യം അഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്യുന്നത് സ്വാഭാവികമാണെന്നും തടയാനാവില്ലെന്നുമായിരുന്നു ജഡ്ജിയുടെ നിലപാട്.
വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നായിരുന്നു ബിനീഷിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് അരവിന്ദ് കമ്മത്ത് കോടതിയില്‍ വാദിച്ചത്. എന്നാല്‍, ഈ വാദവും കോടതി തള്ളി. അടച്ചിട്ട മുറിയില്‍ കേസ് കേള്‍ക്കണമെന്ന ബിനീഷിന്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.
തുടര്‍ന്നാണ് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് കോടിയേരിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയിലുളള ബിനീഷിനെ ബംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലേക്കാണ് മാറ്റി. ബിനീഷിന്റെ ജാമ്യാപേക്ഷ ഈ മാസം 18ന് കോടതി പരിഗണിക്കും. ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാനായി ഇ.ഡി ഒരാഴ്ചത്തെ സമയം ചോദിച്ചതിനെ തുടര്‍ന്നാണിത്.
മൂന്നു തവണയായി 13 ദിവസമാണ് ബിനീഷിനെ കസ്റ്റഡിയില്‍ ലഭിച്ചത്. ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലില്‍ ആദ്യ രണ്ടു തവണ കാര്യമായി സഹകരിക്കാതിരുന്ന ബിനീഷ്, മൂന്നാം ഘട്ട ചോദ്യം ചെയ്യലില്‍ ചില നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തിയതായാണ് വിവരം.
കള്ളപ്പണ ഇടപാടുകളില്‍ കൂടുതല്‍ രേഖകള്‍ ഇഡി കണ്ടെടുക്കുകയും തിരുവനന്തപുരത്തെ ബിനീഷിന്റെ ‘കോടിയേരി’ വീട്ടിലും ബിനാമികളുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടത്തിയതോടെ, കുടുങ്ങിയെന്ന് മനസ്സിലാക്കിയാണ് ബിനീഷ് അന്വേഷണത്തോട് സഹകരിക്കാന്‍ തുടങ്ങിയത്. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളാണ് ബിനീഷ് കൈമാറിയത്. ബിനീഷിന്റെ പ്രധാന ബിനാമികളായ അബ്ദുള്‍ ലത്തീഫ്, റഷീദ് എന്നിവര്‍ക്ക് ഇഡി നോട്ടീസ് നല്‍കിയെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിട്ടില്ല.
ബിനാമികള്‍ക്കൊപ്പം ബിനീഷിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന നിലപാടിലാണ് ഇഡി. കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനു മുന്‍പ് ഇവരെ ചോദ്യം ചെയ്യാനുള്ള നീക്കമാണ് ഇഡി നടത്തുന്നത്. നേരിട്ട് ഹാജരായില്ലെങ്കില്‍ കസ്റ്റഡിയില്‍ എടുക്കാനാണ് സാധ്യത. ഇതിനിടെ, ബിനീഷ് കോടിയേരിക്ക് ബന്ധമുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇഡിക്കു ലഭിച്ചു. ബിനീഷ് ഡയറക്ടറായ ബി ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബി ക്യാപിറ്റല്‍ ഫൊറക്സ് ട്രെയ്ഡിങ്, ടോറസ് റെമഡീസ് എന്നീ കമ്പനികളുടെ പ്രവര്‍ത്തനമാണ് അന്വേഷിക്കുന്നത്. കമ്പനികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ബാങ്കുകളില്‍ നിന്ന് ഇഡി വിവരങ്ങള്‍ ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: