തിരുവനന്തപുരം: മംഗലാപുരത്തേക്ക് ആമ്പുലന്‍സുകള്‍ കടത്തിവിടാത്ത സംഭവം സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് കര്‍ണ്ണാടകം അതിര്‍ത്തി അടച്ചത് മാത്രം കോടതി കയറിയിരിക്കുകയാണ്. അവശ്യ സര്‍വ്വീസായ ആമ്പുലന്‍സിനെ കടത്തി വിടണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു കത്ത് അയയ്ക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. പകരം നിയമനടപടയിലേക്ക് പോയി. ഇതോടെ തങ്ങളുടെ മൗലീകാവകാശമായി കര്‍ണ്ണാടകയും എടുത്തു. വളരെ രമ്യമായി പരിഹരിക്കേണ്ട വിഷയമാണ് സംസ്ഥാന സര്‍ക്കാര്‍ കോടതി കയറ്റിയത്.
കാസര്‍കോട്ടു നിന്നും മംഗലാപുരത്തെ ആശുപത്രികളിലേക്ക് പോയ രോഗികളെ പ്രവേശിപ്പിച്ചില്ല. കോയമ്പത്തൂരിലെ ആശുപത്രികളിലും കേരളത്തില്‍ നിന്നുള്ള ആരെയും പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ കര്‍ണ്ണാടകയില്‍ പ്രവേശിപ്പിക്കാത്തത് സംബന്ധിച്ച് സംസ്ഥാനം രാഷ്ട്രീയ വിവാദമാക്കി.
കര്‍ണ്ണാടകയില്‍ ആകെ കോവിഡ് ബാധിച്ചതിനെക്കാള്‍ കൂടുതലാണ് കാസര്‍കോട് ജില്ലയില്‍ വൈറസ് പിടിപെട്ടവര്‍. അതിനാല്‍ കാസര്‍കോട് ജില്ലയിലുള്ളവരുടെ യാത്ര കര്ണ്ണാടകക്കാര് ഭയപ്പെടുന്നു. മംഗലാപുരത്ത് കോവിഡ് ബാധ സ്ഥിതീകരിച്ച ആറുപേരും കാസര്‍കോടുകാരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരാണ്. കാസര്‍കോടിനെ ഹോട്ട് സ്പോട്ട് ജില്ലയായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തു.
ഇനിയെങ്കിലും മുഖ്യമന്ത്രി കത്ത് അയയ്ച്ച് ആമ്പുലന്‍സ് കടന്നു പോകുന്നതിന് അനുമതി ആവശ്യപ്പെടണം. ബിജെപിയുടെ സംസ്ഥാന ഘടകവും കര്‍ണ്ണാടക സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രമന്ത്രി സദാനന്ദ ഗൗഢയുമായും ബന്ധപ്പെട്ടിട്ടുണ്ട്.
ഒരു നേരിയ പനിക്കു പോലും കാസര്കോടുകാര് മംഗലാപുരത്തെയാണ് ആശ്രയിക്കുന്നത്. ഒരാഴ്ചയിലധികമായി കര്‍ണ്ണാടക സര്‍ക്കാര്‍ മംഗാലാപുരത്തക്ക് രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്നാല്‍ ജില്ലയില്‍ എന്ത് പകരം സംവിധാനമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയതെന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രന് ആവശ്യപ്പെട്ടു. ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തനത്തെ സംബന്ധിച്ച് സര്‍ക്കാര്‍ ആത്മപരിശോധന നടത്തണം. എംആര്‍ഐ സ്കാന്‍ എടുക്കാനോ സിടി സ്കാന്‍ എടുക്കാനോ സംവിധാനമില്ല. കാസര്‍കോടിനെ എന്തിന് ഇത്തരത്തില്‍ അവഗണിച്ചു എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം ഇരു സംസ്ഥാനങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടാക്കി ബാംഗ്ലൂരിലും മറ്റുമായി ജോലിനോക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ സാരമായി ബാധിക്കുന്ന നിലപാടിലേക്കാണ് സംസ്ഥാനം പോകുന്നത്. ധനമന്ത്രി തോമസ് ഐസക്കിന്റെ വാക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണം. ഡിജിപിയില്‍ നിന്നും കൃത്യമായി അനുമതി വാങ്ങിയാണ് പത്രസമ്മേളത്തിന് എത്തിയതെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: