പാലക്കാട്: രണ്ടുവര്‍ഷം മുമ്പ് പ്രളയത്തില്‍ തകര്‍ന്ന പാലം ഇതുവരെയും പുനര്‍നിര്‍മിച്ചില്ല. പകരം താത്ക്കാലിക പാലം നിര്‍മിച്ച് കര്‍ഷകര്‍. 2018 ലെ പ്രളയത്തിലാണ് എരുത്തേമ്പതിയിലെ വില്ലൂന്നിപ്പാലം തകര്‍ന്നത്. രണ്ടാമതൊരു പ്രളയം വന്നിട്ടുപോലും ജലവിഭവ വകുപ്പ് മന്ത്രിയുടെ മണ്ഡലത്തിലെ തകര്‍ന്ന പാലത്തിന് ശാപമോക്ഷം ലഭിച്ചില്ല.
നിയമസഭ, ലോക്സഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചോദിച്ചെത്തിയവര് എത്രയും പെട്ടന്ന് പാലം നിര്‍മിക്കുമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ജയിച്ചപ്പോള്‍ അതുമറന്നു. എംപിയും, എംഎല്‍എയും ഉള്‍പ്പെടെയുള്ളവര്‍ കൈയൊഴിഞ്ഞതോടെയാണ് പ്രദേശത്തെ മുപ്പതോളം കര്‍ഷകര്‍ ചേര്‍ന്ന് താത്ക്കാലിക പാലം നിര്‍മിച്ചത്.
പാലം തകര്‍ന്നത് എരുത്തേമ്പതിയിലെ പച്ചക്കറി, ക്ഷീര കര്‍ഷകരെയാണ് ഏറെ ദുരിതത്തിലാക്കിയത്. വടകരപ്പതി പഞ്ചായത്തിലുള്ള വേലന്താവളം മാര്‍ക്കറ്റിലെത്തിച്ചാണ് പച്ചക്കറിവില്‍പ്പന നടത്തുന്നത്.
മഴക്കാലം തുടങ്ങിയാല്‍ വരട്ടയാര്‍ പുഴയില്‍ വെള്ളം കയറും. ഇതോടെ കനാല്‍ പുതൂര്‍, കാളിയപുരം വഴി തമിഴ്നാട്ടിലൂടെ 25 കിലോമീറ്റര്‍ സഞ്ചരിച്ചുവേണം വേലന്താവളത്തെത്താന്. തമിഴ്നാട്ടില്‍ കൊറോണ രോഗവ്യാപനം വര്‍ധിച്ചതോടെയാണ് കര്‍ഷകര്‍ താത്ക്കാലിക പാലം നിര്‍മിച്ചത്. മണല്‍ ചാക്കുകളും തകര്‍ന്ന പാലത്തിന്റെ ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ഒരുലക്ഷത്തോളം രൂപ ചെലവഴിച്ചാണ് താത്ക്കാലിക പാലം നിര്‍മിച്ചരിക്കുന്നത്.
കനത്ത മഴപെയ്താല്‍ ഇതുവഴിയുള്ള യാത്രയും മുടങ്ങും. വടകരപ്പതി, എരുത്തേമ്പതി പഞ്ചായത്തുകളിലുള്ള ആയിരത്തോളം കുടുബംങ്ങള്‍ക്കാണ് ഇത് പ്രയോജനപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: