അടിമാലി: തങ്ങള്‍ പഠിക്കുന്ന വിദ്യാലയത്തിലേക്കുള്ള പാലംപണി നാളുകളായി മുടങ്ങിക്കിടക്കുന്ന സാഹചര്യം വിശദീകരിച്ച് അധികൃതര്‍ക്ക് കുരുന്നുകളുടെ സങ്കടഹര്‍ജി നല്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പാലം പണി പൂര്‍ത്തിയായില്ല. കൊന്നത്തടി ഗവ എല്‍പി സ്കൂളിലെ കുരുന്നുകളാണ് തങ്ങളുടെ നിസഹായ അവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് അംഗം നോബിള്‍ ജോസഫിന് മുമ്പ് കത്തെഴുതിയത്.
പാലം പണി കഴിഞ്ഞെങ്കിലും ഇരുവശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി നിര്‍മാണം പാതിവഴിയില്‍ നിന്ന സ്ഥിതിയാണ്. ഇതു മൂലം വാഹനഗതാഗതവും നടക്കുന്നില്ല. സ്കൂളിനോട് ചേര്‍ന്ന് ഇവിടേയ്ക്കുള്ള ഏക യാത്രാമാര്‍ഗമായ പാലം ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായെന്നും കൊച്ചുകുട്ടികളായ ഞങ്ങളുടെ ജീവനു തന്നെ ഭീഷണിയായ താല്‍ക്കാലിക പാലത്തിലൂടെയാണ് ഞങ്ങള്‍ സ്കൂളിലെത്തുന്നതെന്നും തങ്ങളുടെ കൈപ്പടയില്‍ തന്നെ കുരുന്നുകള്‍ എഴുതി നല്‍കിയിരുന്നു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാലം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും സ്കൂള്‍ മുറ്റം വരെയുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് തരണമെന്നുമുള്ള വിനീതമായ അപേക്ഷയോടെയാണ് കത്ത് നല്‍കിയത്.
സ്കൂളിലെ മുഴുവന്‍ കുഞ്ഞുങ്ങളും ഒപ്പോ വിരലടയാളമോ അടയാളപ്പെടുത്തിയാണ് കത്തെഴുതിയത്. രജിസ്റ്റേര്‍ഡ് തപാലിലാണ് കത്ത് അയച്ചത്. സ്കൂളിന് നൂറു മീറ്റര്‍ മാത്രം അകലെയുള്ള ഇടുങ്ങിയ പഴയ പാലത്തിന്റെ കല്‍ക്കെട്ടുകള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു. ആദ്യഘട്ടത്തില്‍ 17 ലക്ഷം രൂപ അനുവദിച്ച് തുടങ്ങിയ നിര്‍മാണ ജോലികള്‍ ഒച്ചിഴയുന്ന വേഗത്തിലായിരുന്നു. ഈ ഘട്ടങ്ങളില്‍ തടിയിട്ട് ഉണ്ടാക്കിയ താല്‍ക്കാലിക പാലത്തിന് ഇക്കരെയെത്തുന്ന കുട്ടികളെ അധ്യാപകര്‍ കൈപിടിച്ചാണ് സ്കൂളിലെത്തിച്ചിരുന്നത്.
ഒരു വര്‍ഷം മുമ്പ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മിക്കുകയായിരുന്നു. ഇതിലൂടെയാണ് അധ്യാപകരുടെ സഹായത്തോടെ കുരുന്നുകള്‍ സ്കൂളിലെത്തുന്നത്. ഒന്നു മുതല്‍ നാലാം ക്ലാസുവരെയുള്ള 70 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പതിറ്റാണ്ടു പഴക്കമുള്ള സ്കൂള്ലോക്ക് ഡൗണായതിനാല്‍ തുറക്കാത്തത് ഭാഗ്യമായാണ് രക്ഷിതാക്കള്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: