ന്യൂദല്‍ഹി: രാജ്യത്തെ വിവിധ സ്വയം സഹായ സംഘങ്ങള്‍ ചേര്‍ന്ന് ഈ കോവിഡ്-19 കാലത്ത് നിര്‍മ്മിച്ചത് ഒരു കോടിയിലധികം മുഖാവരണങ്ങള്‍. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ ദീനദയാല്‍ അന്ത്യോദയ യോജന-ദേശീയ നഗര ഉപജീവന ദൗത്യത്തിന് കീഴിലുള്ള സ്വയം സഹായ സംഘങ്ങളാണ് ഈ നേട്ടം കൈവരിച്ചത്.
ദൗത്യത്തിന് കീഴിലുള്ള വനിതാ സംരംഭകരുടെ ശക്തമായ പങ്കാളിത്തമാണ് ഇത് സാധ്യമാക്കിയത്. കൂടുതുല്‍ ഊര്‍ജ്ജത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയും പരിശ്രമിക്കാനുള്ള പ്രചോദനമാണ് ഇവരുടെ ഉല്പതിഷ്ണുത മറ്റുള്ളവര്‍ക്ക് നല്‍കുന്നത്. വനിതാ ശാക്തീകരണം അക്ഷരാര്‍ത്ഥത്തില്‍ ഇവിടെ ജീവനുകള്‍ കാത്തുരക്ഷിക്കുകയാണ്.
കോവിഡ് -19 ന്റെ പ്രതിരോധം, നിയന്ത്രണം എന്നിവയ്ക്കായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറുകളുമായി ചേര്‍ന്ന് പഴുതടച്ച നടപടികള്‍ സ്വീകരിച്ഛ് വരികയാണ്. ഉന്നതതലത്തില്‍ ഇവ കൃത്യമായി വിലയിരുത്തി വരികയും ചെയ്യുന്നുണ്ട്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രി ഡോ ഹര്‍ഷ് വര്ധന് രാജ്യത്തെ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആശയവിനിമയം നടത്തി. പിഎം കെയേഴ്സ് ഫണ്ടിലേക്ക് 9.1 കോടി രൂപയും വിവിധ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസഫണ്ടിലേക്ക് 12.5 കോടി രൂപയും സംഭാവന ചെയ്തതിന് ലയണ്‍സ് ക്ലബ് അംഗങ്ങളെ അദ്ദേഹം നന്ദി അറിയിച്ചു. ഇതിന് പുറമെ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണവും ആവശ്യമായ മെഡിക്കല്‍-സംരക്ഷണ ഉപകരണങ്ങളും നല്‍കുന്നതിനും അദ്ദേഹം ലയന്‍സ് ക്ലബിനെ അഭിനന്ദിച്ചു.
കോവിഡുമായി ബന്ധപ്പെട്ട് ആരോഗ്യമേഖലയിലെ സൗകര്യങ്ങളെ കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ജില്ലകളില്‍ നിന്നുമുള്ള പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ചര്‍ച്ച നടത്തി. കേന്ദ്രസര്‍ക്കാറിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം പകരുന്നതിന് ആരോഗ്യ സേതു ആപ്ലിക്കേഷന്‍ പ്രോത്സാഹിപ്പിക്കാനുള്ള നടപടിയെടുക്കണമെന്ന് അവര്‍ സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഹൃദ്രോഗം, ഡയാലിസിസ്, ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് ആവശ്യമായ പരിചരണം ലഭ്യമാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ഇതുവരെ 7695 പേരാണ് കോവിഡ് മുക്തി നേടിയത്. രോഗമുക്തരാകുന്നവരുടെ നിരക്ക് 24.5% ആണ്. ഇതുവരെ 31,332 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: