കൊല്ലം: കൊല്ലത്ത് മന്ത്രിയും കളക്ടറും ചേര്‍ന്ന് ലോക് ഡൗണ്‍ ലംഘനം നടത്തിയതിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. അഡ്വ. ബോറിസ് പോള്‍, അഡ്വ. ജി. ഗോപകുമാര്‍, അഡ്വ. വിജയമോഹന് എന്നിവര്‍ക്കെതിരെയാണ് കളക്ടറുടെ നിര്‍ദ്ദേശാനുസരണം കേസെടുത്തത്.
കോവിഡ് വ്യാപനം ഉണ്ടായ മാര്‍ച്ച് 12നാണ് കളക്ടറുടെ ചേംബറില്‍ ജില്ലയിലെ ക്ഷേത്രഭാരവാഹികളുടെ യോഗം വിളിച്ചത്. ഇതില്‍ 200 ലധികം പേര് പങ്കെടുത്തിരുന്നു. പലരും മാസ്ക് ധരിച്ചിരുന്നില്ല. സാമൂഹിക അകലവും പാലിച്ചില്ല. പിറ്റേ ദിവസത്തെ വര്‍ത്തമാന പത്രങ്ങളില്‍ ഈ വീഴ്ച ചൂണ്ടിക്കാട്ടി ചിത്രം സഹിതം വാര്‍ത്ത വന്നിരുന്നു. ഇക്കാര്യം നിരവധി പേര് സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചിരുന്നു. ഈ അഭിഭാഷകരും ഇതു ചൂണ്ടിക്കാട്ടി വിമര്‍ശിച്ചു.
തുടര്‍ന്ന് ഏപ്രില്‍ 2ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി പങ്കെടുത്ത ചടങ്ങിലും ഗുരുതരമായ വീഴ്ച സംഭവിച്ചു. കൊല്ലം കോര്‍പ്പറേഷന്റെ വക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരുകോടി രൂപയുടെ ചെക്ക് മേയര്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കു കൈമാറുന്ന ചടങ്ങായിരുന്നു ഇത്. മേയര്‍, ഡെപ്യൂട്ടിമേയര്‍, കൗണ്‍സിലര്‍മാര്‍ അടക്കം പത്തുപേരാണ് പരിപാടിയില്‍ പങ്കെടുത്തത്. അതാകട്ടെ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമാണ് അരങ്ങേറിയത്. എല്ലാവരും ചേര്‍ന്നുനിന്ന് ഫോട്ടോ എടുത്ത് പത്രങ്ങള്‍ക്ക് നല്‍കുകയും ചെയ്തു. മന്ത്രിയും കളക്ടറും അടക്കം നിയമം പാലിച്ച് മാതൃക കാണിക്കേണ്ട ഉത്തരവാദപ്പെട്ടവര്‍ തന്നെ ലോക് ഡൗണ്‍ വിലക്കു ലംഘിച്ചതാണ് അഭിഭാഷകര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത്.
ഇതിനെതിരെയാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകള്‍ നിരവധി പേര് ലൈക്ക് ചെയ്യുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ മൂന്നു പേര്‍ക്കെതിരെ മാത്രമാണ് നിലവില്‍ കേസെടുത്തത്. ഫെബ്രുവരി രണ്ടുമുതല്‍ ഇവര്‍ നിരന്തരം ഇത്തരം വിമര്‍ശനങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ നടത്തുന്നെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്.
മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്കും കൊല്ലം കളക്ടര്‍ക്കും എതിരെ പരാതി
കൊല്ലം: ലോക് ഡൗണ്‍ വിലക്കുലംഘിച്ച മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയ്ക്കും കൊല്ലം കളക്ടര്‍ ബി. അബ്ദുള്നാസറിനും മറ്റ് 9 പേര്‍ക്കും എതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. കൂട്ടംചേര്‍ന്ന് പരിപാടികള്‍ സംഘടിപ്പിക്കുകയും അതില്‍ മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പങ്കെടുക്കുകയും ചെയ്തെന്നുകാട്ടി തെളിവുസഹിതമാണ് കൊല്ലം ബാറിലെ പ്രമുഖ അഭിഭാഷകനും ബിജെപി ദക്ഷിണമേഖലാ വൈസ് പ്രസിഡന്റുമായ അഡ്വ ജി. ഗോപകുമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. പരാതി വിശദമായ അന്വേഷണത്തിനായി ഡിജിപിക്കു കൈമാറിയിട്ടുണ്ട്.
കളക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
കൊല്ലം: സാമൂഹ്യമാധ്യമങ്ങളിലൂടെ വിര്ശിച്ചെന്ന കുറ്റം ചുമത്തി കേസെടുത്ത കളക്ടര്‍ ബി. അബ്ദുള്‍ നാസറുടെ നടപടിക്കെതിരെ പരാതിയുമായി അഭിഭാഷകന് മുഖ്യമന്ത്രിയെ സമീപിച്ചു. കൊല്ലം ബാറിലെ അഭിഭാഷകനും ബാര്‍ അസോസിയേഷന് മുന്‍ ഭാരവാഹിയുമായ അഡ്വ ബോറിസ് പോളാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചെന്നു കാട്ടി ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയാണ് തനിക്കെതിരെ കളക്ടര്‍ കൊല്ലം വെസ്റ്റ് പോലീസിനെക്കൊണ്ട് കേസെടുപ്പിച്ചിരിക്കുന്നത്. എന്നാല്‍ കേസെടുത്ത വിവരം പത്രമാധ്യമങ്ങളില്‍ നിന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ എഫ്ഐആറില്‍ ചേര്‍ത്തിരിക്കുന്ന വകുപ്പുകള്‍ നിയമവിരുദ്ധവും നിലനില്ക്കാത്തവയുമാണ്. കളക്ടറെ ആരും വിര്ശിക്കരുതെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനാണ് ഇത്തരത്തില്‍ കേസെടുത്തതെന്ന് സംശയിക്കുന്നു. അഭിപ്രായസ്വാതന്ത്ര്യം നിഷേധിച്ച് ഭീഷണിപ്പെടുത്താന്‍ കളക്ടര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണ്. ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തിയിരിക്കുന്നതിനാല്‍ അറസ്റ്റു പോലുള്ള കടുത്ത നടപടിക്കും സാധ്യതയുണ്ട്. അതിനാല്‍ അടിയന്തരമായി പരാതി പരിഗണിച്ച് വിഷയത്തില്‍ ഇടപെടണമെന്നും അഡ്വ ബോറിസ് പോള്‍ മുഖ്യമന്ത്രിക്കു നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ പരാതി റവന്യൂ സെക്രട്ടറിക്കും ഡിജിപിക്കും കൈമാറിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: