തൃശൂര്‍: ജില്ലാ പഞ്ചായത്ത് വള്ളത്തോള്‍നഗര്‍ ഡിവിഷനില്‍ വികസന പദ്ധതികള്‍ നടപ്പാക്കുന്നതില്‍ സ്വജനപക്ഷപാതവും ക്രമക്കേടും നടത്തിയെന്ന് ബിജെപിയും യുഡിഎഫും ഒരുപോലെ ആരോപിക്കുന്നു. വള്ളത്തോള്‍നഗര്‍, മുള്ളൂര്‍ക്കര, വരവൂര്‍, ദേശമംഗലം എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഡിവിഷനില്‍ കടുത്ത കുടിവെള്ളക്ഷാമമാണ് ജനങ്ങള്‍ നേരിടുന്നത്. ഡിവിഷനിലെ നിരവധി ഗ്രാമീണ റോഡുകള്‍ ശോചനീയാവസ്ഥയിലാണ്. ഡിവിഷനില്‍ നടപ്പാക്കിയ ചില പദ്ധതികളില്‍ അഴിമതി നടന്നിട്ടുണ്ട്. വള്ളത്തോള്‍ നഗറില്‍ ഇഎംഎസ് ഭവന പദ്ധതിയ്ക്കായി ഫ്ളാറ്റ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസ് നിലവിലുണ്ട്.
ജില്ലാപഞ്ചായത്തിനു കീഴിലുള്ള സ്ഥലങ്ങള്‍ മറ്റു പല പദ്ധതികള്‍ക്ക് ചട്ടവിരുദ്ധമായി വിനിയോഗിച്ച് നഷ്ടപ്പെടുത്തി. പ്രളയത്തില്‍ തകര്‍ന്ന ദേശമംഗലം പട്ടികജാതി കോളനിയെ പുനര്‍ നിര്‍മ്മിക്കാന്‍ ജില്ലാപഞ്ചായത്തിന്റെ പദ്ധതിയുണ്ടായില്ല. കൊട്ടിഘോഷിച്ച് നടപ്പാക്കിയ സമ്പൂര്‍ണ ശുചിത്വയജ്ഞം ഡിവിഷനില്‍ പരിപൂര്‍ണമായും പരാജയപ്പെട്ടു. സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന വിമുക്ത പഞ്ചായത്ത് പദ്ധതി നടപ്പാക്കിയെന്ന് അവകാശപ്പെടുമ്പോഴും ശുചിമുറികളില്ലാത്ത നിരവധി വീടുകള്‍ ഡിവിഷനിലുണ്ട്. ജലസേചനത്തിന് സംവിധാനമില്ലാതെ ആയിരക്കണക്കിന് കര്‍ഷര്‍ ദുരിതമനുഭവിക്കുകയാണ്. ഡിവിഷനില്‍ സമഗ്ര വികസനം നടത്തിയെന്നാണ് നിലവിലെ പ്രതിനിധി എല്‍ഡിഎഫിലെ കെ.പി രാധാകൃഷ്ണന് അവകാശപ്പെടുന്നത്.
ജനാഭിപ്രായം
* കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെല്ലാം വകമാറ്റി ചെലവഴിച്ചു. കേന്ദ്ര ഫണ്ട് പേരുകള്‍ മാറ്റി വിനിയോഗിച്ച് കൃത്രിമം കാട്ടി.
* ഡിവിഷനിലെ കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തനരഹിതം. മോട്ടോര്‍ തകരാറിലായതിനാല്‍ പലയിടത്തും പദ്ധതി സ്തംഭിച്ചു
* കോടിക്കണക്കിന് രൂപ ചെലവില്‍ നടപ്പാക്കുന്ന ഭാരതപ്പുഴ കേന്ദ്രീകരിച്ചുള്ള ജപ്പാന് കുടിവെള്ള പദ്ധതി വര്‍ഷങ്ങളായിട്ടും പൂര്‍ത്തിയായിട്ടില്ല. പൈപ്പ് ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പദ്ധതി ഇപ്പോഴും പാതിവഴിയില്‍
* സ്കൂള്‍ നവീകരണത്തിനുള്ള സമഗ്രശിക്ഷാ അഭിയാന് പദ്ധതി പ്രകാരമുള്ള കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് കൃത്യമായി വിനിയോഗിച്ചില്ല
* ഭൂരഹിത ഭവന പദ്ധതി പ്രകാരം സ്ഥലവും വീടും നല്കുന്ന പദ്ധതി അട്ടിമറിച്ചു
* മലബാറുമായി ബന്ധപ്പെട്ടുള്ള കൊച്ചി പാലം വികസനം എങ്ങുമെത്തിയിട്ടില്ല
* ഭൂരഹിതര്‍ക്ക് ഫ്ളാറ്റ് നിര്‍മ്മിച്ച് നല്‍കിയതോടെ മൂന്ന് സെന്റ് സ്ഥലത്തിന്റെ അവകാശികളാകാനുള്ള അവസരം നഷ്ടമാക്കി. ജില്ലാ പഞ്ചായത്തിന്റെ വാടകക്കാരായി കുടുംബങ്ങള്‍ താമസിക്കേണ്ട് അവസ്ഥ
* സ്വന്തം പേരില്‍ സ്ഥലമില്ലാത്തതിനാല്‍ പട്ടികജാതിക്കാരായ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ പദ്ധതിക്ക് അപേക്ഷിക്കാന്‍ സാധിക്കുന്നില്ല.
* വയോജനങ്ങള്‍ക്ക് പകല്‍വീട് പോലുള്ള പദ്ധതികള്‍ നടപ്പാക്കിയില്ല
* കാര്‍ഷിക മേഖലയെ പാടെ അവഗണിച്ചു. കര്‍ഷകര്‍ക്കായി യാതൊരു പദ്ധതികളും നടപ്പാക്കിയില്ല
* പ്രളയത്തില്‍ തകര്‍ന്ന ചീരക്കുഴി കനാലിലെ ബണ്ട് ഇതുവരെയും പുനര്‍ നിര്‍മ്മിച്ചിട്ടില്ല. ചീരക്കുഴി ഡാമിനെ ആശ്രയിച്ച് കൃഷി ചെയ്യുന്ന ദേശമംഗലം, വള്ളത്തോള്‍ നഗര്‍, വരവൂര്‍ പഞ്ചായത്തുകളിലുള്ള കര്‍ഷര്‍ ദുരിതത്തില്‍
എല്‍ഡിഎഫിന്റെ അവകാശവാദം
* വ്യത്യസ്ത മേഖലകളിലായി 20 കോടിയോളം രൂപയുടെ വികസനം നടപ്പാക്കി
* അഞ്ചു കോടി രൂപ ചെലവില്‍ ദേശമംഗലം-വരവട്ടൂര്‍ റോഡ് നിര്‍മ്മിച്ചു
* വള്ളത്തോള്‍ നഗറില്‍ അഞ്ചര കോടി രൂപ ചെലവഴിച്ച് കുടുംബശ്രീ പരിശീലന കേന്ദ്രവും ഷീലോഡ്ജും
* ചെറുതുരുത്തി പാലത്തിനടുത്ത് 25 ലക്ഷം രൂപ ചെലവില്‍ സാംസ്കാരിക നഗരിയിലേക്കുള്ള സ്വാഗത കവാടം
* പത്തോളം അങ്കണവാടികള്‍ വിവിധ സ്ഥലങ്ങളില്‍ നിര്‍മ്മിച്ചു
* ചെറുതുരുത്തിയില്‍ 40 ലക്ഷം രൂപ ചെലവില്‍ ഓപ്പണ്‍ എയര്‍ സ്റ്റേഡിയവും ഓഡിറ്റോറിയവും
* 15 ലക്ഷം രൂപ ചെലവില്‍ മുള്ളൂര്‍ക്കര പഞ്ചായത്ത് കുളം നവീകരിച്ചു
* രണ്ടു കോടി രൂപയോളം ചെലവില്‍ നിരവധി ഗ്രാമീണ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി
* ചെറുതുരുത്തി മുതല്‍ കലാമണ്ഡലം വരെ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചു
* ഒരു കോടിയോളം രൂപ വിനിയോഗിച്ച് സ്കൂളുകളില്‍ അടിസ്ഥാന സൗകര്യമൊരുക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: