കോഴിക്കോട്: ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് പാരിസ്ഥിതികാനുമതി നല്‍കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. ഇന്ന് കൂടാനിരിക്കുന്ന സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതി യോഗം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ സമരസമിതിയെ കേള്‍ക്കാതെ പാരിസ്ഥിതികാനുമതി നല്‍കരുതെന്ന് കോടതി ഉത്തരവിട്ടതോടെയാണ് ഖനന നീക്കത്തിന് തിരിച്ചടി നേരിട്ടത്.
സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഖനനം നടത്തുന്ന ഡല്‍റ്റ റോക്സ് പ്രൊഡക്ട്സ് കമ്പനിയാണ് കോട്ടൂര്‍ പഞ്ചായത്തിലെ ചെങ്ങോട്ടു മലയില്‍ 2015 മുതല്‍ ക്വാറി ആരംഭിക്കാനുള്ള പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ഇതിനെതിരെ പ്രദേശവാസികള്‍ സമരം ആരംഭിച്ചെങ്കിലും സിപിഎം അടക്കമുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തില്‍ പങ്കെടുത്തിരുന്നില്ല. സമരത്തിന് പിന്തുണയുമായി ജനങ്ങള്‍ ഒന്നടങ്കം രംഗത്ത് വരികയും ടി.പി. രാജീവനടക്കമുള്ള എഴുത്തുകാര്‍ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തപ്പോഴാണ് സിപിഎം സമരരംഗത്ത് വരാന്‍ നിര്‍ബന്ധിതരായത്.
മാനദണ്ഡങ്ങള്‍ ലംഘിച്ച് പാരിസ്ഥിതിക അനുമതി നല്കാന് ഏകജാലക ബോര്‍ഡ് വഴി നടത്തിയ പരിശ്രമത്തിന് ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് അടക്കം അനുകൂല നിലപാട് എടുത്തതോടെയാണ് ഖനനത്തിന് അനുമതി നല്‍കാനുള്ള നീക്കം ശക്തമായത്. കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ടി.പി. രാമകൃഷ്ണനടക്കമുള്ളവര്‍ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സര്‍ക്കാര്‍ ഖനന മാഫിയയ്ക്ക് അനുകൂലമായി നീങ്ങുകയായിരുന്നു. ഇന്ന് സംസ്ഥാന ഏകജാലക ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് മുഖം രക്ഷിക്കാനായി പ്രാദേശിക സിപിഎം നേതൃത്വം ഇക്കഴിഞ്ഞ ദിവസം സര്‍വകക്ഷി സമരസമിതിയുടെ നേതൃത്വത്തില്‍ സമരരംഗത്ത് വന്നത്.
സിപിഎം ബാലുശ്ശേരി ഏരിയാ കമ്മിറ്റി അംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാര്‍ എന്നിവരടക്കമാണ് സമരത്തില്‍ പങ്കെടുത്തത്. ബാലുശ്ശേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്, കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ കാറാങ്ങോട്ട്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് ടി. സരുണ്‍ എന്നിവരടക്കമുള്ളവരാണ് സമരത്തില്‍ പങ്കെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ ഖനനാനുകൂല നീക്കത്തിനെതിരെ പ്രാദേശിക വികാരം പരിഗണിച്ച് സമരം ചെയ്യേണ്ട ഗതികേടിലാണ് പ്രാദേശിക സിപിഎം നേതൃത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: