തിംഫു: റോഡ് നിര്‍മ്മാണത്തിന്റെ മറവില്‍ നേപ്പാളിന്റെ 35 ഹെക്ടര്‍ ഭൂമി കൈയടക്കിയ ചൈന ഭൂട്ടാന്റെ വനമേഖലയിലും അവകാശമുന്നയിച്ചു. കിഴക്കന്‍ ഭൂട്ടാനിലെ ത്രഷിഗാങ് ജില്ലയില്‍ പെടുന്ന സാക്തെങ് വന്യമൃഗ സംരക്ഷണ കേന്ദ്രം ഉള്‍പ്പെടുന്ന മേഖല തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. വന്യമൃഗ സംരക്ഷണ കേന്ദ്രം വികസിപ്പിക്കാന്‍ ഫണ്ട് നല്‍കുന്നതും ചൈന എതിര്‍ത്തു.
ഗ്ലോബല്‍ എന്‍വയണ്‍മെന്റ് ഫെസിലിറ്റി എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ ഓണ്‍ലൈന്‍ സമ്മേളനത്തിലാണ് ചൈനയുടെ എതിര്‍പ്പുണ്ടായത്. യുഎസ് ആസ്ഥാനമായി 92ല്‍ രൂപീകരിച്ച സംഘടന പരിസ്ഥിതി വികസനത്തിന് വിവിധരാജ്യങ്ങള്‍ക്ക് സഹായം നല്‍കുന്നുണ്ട്. സാക്തെങ് വന്യമൃഗ സംരക്ഷണ കേന്ദ്രത്തിന്റെ വികസനത്തിന് ഭൂട്ടാന് സാമ്പത്തിക സഹായം അഭ്യര്‍ഥിച്ചപ്പോഴാണ് ചൈന തനിനിറം പുറത്തെടുത്തത്. ഈ മേഖല തങ്ങളുടേതാണെന്ന് പറഞ്ഞ ചൈന, പണം നല്‍കരുതെന്നും ആവശ്യപ്പെട്ടു.
എന്നാല്‍, സംഘടന ചൈനയുടെ ആവശ്യം തള്ളി ഭൂട്ടാന് പണം അനുവദിച്ചു. എങ്കിലും ചൈന നിലപാടില്‍ ഉറച്ചു നില്ക്കുന്നു. ചൈനയുടെ നിലപാട് പൂര്‍ണ്ണമായും തള്ളിയ ഭൂട്ടാന്, സാക്തെങ് വന്യമൃഗ സംരക്ഷണ കേന്ദ്രം ഭൂട്ടാന്റെ അവിഭാജ്യ ഘടകമാണെന്നും ഇത് തര്ക്കസ്ഥലമല്ലെന്നും വ്യക്തമാക്കി.
ഭൂട്ടാന് തങ്ങളുടെ നിലപാട് ഇന്ത്യയിലെ എംബസി വഴി ചൈനയെ നേരിട്ട് അറിയിച്ചിട്ടുണ്ട്. ചൈനയും ഭൂട്ടാനും തമ്മില്‍ നേരിട്ട് നയതന്ത്ര ബന്ധമില്ല. അതിനാല്‍, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ ഇരു രാജ്യങ്ങളുടെയും ഇന്ത്യയിലെ എംബസികള്‍ വഴിയാണ് നിര്‍വഹിക്കുക. ചൈനയും തങ്ങളും തമ്മില്‍ 24 അതിര്‍ത്തി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. ഒന്നിലും സാക്തെങ്ങിന്റെ കാര്യം ഉന്നയിച്ചിട്ടില്ല. ഇനി അടുത്ത അതിര്‍ത്തി ചര്‍ച്ചയില്‍ ചൈന ഇത് ഉന്നയിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്നും ഭൂട്ടാന് വ്യക്തമാക്കി.
ഭൂട്ടാന്റെ കിഴക്കന്‍ മേഖലയിലാണ്, 650 ചതുരശ്ര കിലോമീറ്റര്‍ വരുന്ന സാക്തെങ് വന്യമൃഗ സംരക്ഷണ കേന്ദ്രം. അതിര്‍ത്തി ഇതുവരെ നിര്‍ണ്ണയിച്ചിട്ടില്ലെന്നാണ് ചൈനയുടെ വാദം. അതിനാല്‍ കിഴക്ക്, മധ്യ, പടിഞ്ഞാറന്‍ മേഖലകളില്‍ കാലങ്ങളായി തര്‍ക്കമുണ്ട്, ചൈന വാദിക്കുന്നു. വിഷയത്തില്‍ മൂന്നാമതൊരു കക്ഷി ഇടപെടേണ്ടതില്ലെന്നും ചൈന പറയുന്നു. ഇന്ത്യയെ ലക്ഷ്യമിട്ടാണ് ഈ പരാമര്‍ശം. ധോക്ലാം തര്‍ക്കത്തിനു ശേഷം 2017 മുതല്‍ ചൈനയും ഭൂട്ടാനും അതിര്‍ത്തി ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. ഭൂട്ടാന്റെ കൈവശമുള്ള ധോക്ക്ലാം ചൈന കൈയേറിയപ്പോള്‍ ഇന്ത്യയാണ് രക്ഷയ്ക്കെത്തിയത്.
ഇന്ത്യയുടെ ശക്തമായ നിലപാടില്‍ ചൈനയ്ക്ക് അവകാശവാദം ഉപേക്ഷിച്ച് പിന്മാറേണ്ടിവന്നിരുന്നു. ഇപ്പോള്‍ ഭൂട്ടാനുമായി പുതിയ തര്‍ക്കമുണ്ടാക്കിയത് ഇന്ത്യയെ ലക്ഷ്യമിട്ടാണെന്ന് കരുതുന്നു. ഗല്‍വാന്‍, പാങ്ങ്ഗോങ്ങ് അടക്കമുള്ള കൈയേറ്റങ്ങളില്‍ ഇന്ത്യ യുദ്ധമെങ്കില്‍ യുദ്ധമെന്ന നിലപാടില്‍ ഉറച്ചുനിന്നതതോടെ ചൈനയ്ക്ക് സൈന്യത്തെ പിന്‍വലിക്കേണ്ടിവന്നു തുടങ്ങി. ലോക ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഐഎഎസുകാരിയുമായ അപര്‍ണ്ണ സുബ്രഹ്മണിയാണ് ഭൂട്ടാനെ പ്രതിനിധാനം ചെയ്തത്. ഇവരാണ് ഇന്ത്യ, ഭൂട്ടാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളെ 2017 സപ്തംബര്‍ ഒന്നു മുതല്‍ പ്രതിനിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: