കോട്ടയം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൂട്ടിയിട്ട കോളേജുകള്‍ തുറക്കുമ്പോള്‍ സമരം പ്രഖ്യാപിച്ച് അധ്യാപകര്‍. അധ്യാപക-വിദ്യാര്‍ത്ഥി സംഘടനകളോട് ചര്‍ച്ച ചെയ്യാതെ പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചതും ശനിയാഴ്ച പ്രവൃത്തി ദിനമാക്കിയതുമാണ് ഒരു വിഭാഗം അധ്യാപകരുടെ എതിര്‍പ്പിന് കാരണം.
കോളേജുകള്‍ തുറക്കുമ്പോള്‍ പ്രവര്‍ത്തനസമയം രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര വരെ ആയിരിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പുറമെ ഞായറാഴ്ച മാത്രമെ ഇനി അവധിയുണ്ടാകു. ഓണ്‍ലൈന്‍ ക്ലാസുകളിലൂടെ തിയറി പഠനമെല്ലാം പൂര്‍ത്തിയായതാണെന്നും ഇനി പ്രാക്ടിക്കല്‍ മാത്രമാണ് ശേഷിക്കുന്നതെന്നും അധ്യാപകര്‍ പറയുന്നു. ഇതിന് ഈ രീതിയിലുള്ള ക്രമീകരണം ആവശ്യമില്ലെന്നും ജോലി ചെയ്ത് പഠിക്കുന്ന കുട്ടികളെ സമയമാറ്റം ബാധിക്കുമെന്നുമാണ് വാദം.
ശരാശരി ഒരു ദിവസം അധ്യാപകര്‍ മൂന്ന് ക്ലാസ് വീതം എടുത്തിരുന്നത് ഇനി മുതല്‍ ആറ് ക്ലാസ് എടുക്കണമെന്നതാണ് പുതിയ ഉത്തരവ്. ഇതിനുശേഷം വേണം ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുവാന്‍. ഇതുമൂലം അധ്യാപകര്‍ക്ക് ക്ലാസിന് തയാറെടുക്കാന്‍ സമയം ലഭിക്കില്ല. അവധിയെടുത്ത് പ്രതിഷേധിക്കാന്‍ കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷന് ആഹ്വാനം ചെയ്തിട്ടുണ്ട്. കോളേജ് തുറക്കുന്ന ദിവസം മുതല്‍ ആറു മണിക്കൂര്‍ മാത്രം ജോലി ചെയ്യാനും ശനിയാഴ്ച ദിനങ്ങളില്‍ ജോലിക്ക് വരാതിരിക്കാനും അംഗങ്ങള്‍ക്ക് നിര്‍ദേശവും നല്കി. 14ന് സംസ്ഥാന വ്യാപകമായി പ്രത്യക്ഷ സമരത്തിന് അധ്യാപക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: