കോഴിക്കോട്: ഒരു വര്‍ഷത്തിന് ശേഷം പ്രളയ നഷ്ടത്തിന് ഫണ്ട് അനുവദിച്ചു. കഴിഞ്ഞ പ്രളയകാലത്ത് വീട് നഷ്ടപ്പെട്ട വിലങ്ങാട്ട് അടുപ്പില്‍ കോളനി, വെണ്ടേക്കുംപൊയില്‍ ഉള്‍പ്പെടെയുള്ള കോളനികളിലെ 167 കുടുംബങ്ങള്‍ക്കാണ് സ്ഥലം വാങ്ങി വീട് വയ്ക്കാനുള്ള ഫണ്ട് അനുവദിച്ചത്.
ഇന്നലെ കളക്ടറേറ്റില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. പ്രളയത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങള്‍ ലഭ്യമായില്ലെന്ന് ജന്മഭൂമി റിപ്പോര്‍ട്ട്ചെയ്തിരുന്നു. ഉരുള്‍പൊട്ടല്‍ മേഖലകളായ അടുപ്പില്‍ കോളനി, തണ്ടകം പൊയില്‍ കോളനിയില്‍പ്പെട്ടവര്‍ക്ക് വീട് വയ്ക്കുന്നതിനായി സ്ഥലം കണ്ടെത്തുന്നതിനുവേണ്ടി കമ്മിറ്റി രൂപീകരിച്ചു.
ഓരോ കുടുംബത്തിനും സ്ഥലം വാങ്ങി വീട് വെക്കുന്നതിന് 10 ലക്ഷം രൂപ വീതം നല്‍കുന്നതിന് തഹസില്‍ദാരെ ചുമതലപ്പെടുത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍ 180ല്‍പരം ആളുകള്‍ താമസിക്കുന്ന ചേര്‍ത്തലാട് വനംഭൂമി കോളനിയിലെ കുടിവെളള ക്ഷാമം പരിഹരിക്കുന്നതിനുളള എസ്റ്റിമേറ്റ് ലഭ്യമായിട്ടുണ്ടെന്നും എസ്സി കോര്‍പ്പസ് ഫണ്ടില്‍ ഉള്‍പ്പെടുത്തി നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
നദികളിലടിഞ്ഞ പാറയും മറ്റ് അവിശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിന് 20 അടിയന്തര പ്രവൃത്തികള്‍ ചെയ്യുന്നതിനായി 3,91,93000 രൂപ അനുവദിച്ചു. 20 പ്രവര്‍ത്തികളില്‍ എട്ട് പ്രവര്‍ത്തികള്‍ യുഎല്‍സിസി ഏറ്റെടുത്തു. 12 എണ്ണം ഷോര്‍ട്ട് ടെണ്ടര്‍ ചെയ്യുകയും ചെയ്തു.
ബേപ്പൂര്‍ മണ്ഡലത്തിലെ കേളാര്കുന്ന് കോളനിയിലെ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ എസ്റ്റിമേറ്റ് പ്രകാരമുളള 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തികരിച്ചതായി നിര്‍മ്മിതി കേന്ദ്രം ജില്ലാ പോജക്ട് മാനേജര്‍ അറിയിച്ചു. ഫുട്പാത്ത് കോണ്‍ക്രീറ്റിംഗ്, പമ്പ് ഹൗസ് നിര്‍മ്മാണം, റോഡ് കോണ്‍ക്രീറ്റിംഗ് എന്നിവ പൂര്‍ത്തീകരിച്ചു. പടികത്താഴം കോളനിയിലെ കുടിവെളള പദ്ധതികളുടെ 90 ശതമാനം പ്രവൃത്തിയും പൂര്‍ത്തീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: