കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയിലെ ഇതരസംസ്ഥാന തൊഴിലാളി ക്ഷേമത്തിനായി സമഗ്രപദ്ധതി റൂറല്‍ പോലീസ് തയ്യാറാക്കി. ഇവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനുപുറമെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തരശ്രദ്ധ ലഭിക്കുന്ന തരത്തില്‍ ഈ തൊഴിലാളികള്‍ പോലീസിന്റെ സമഗ്ര നിരീക്ഷണത്തിലാകും.
ഇവര്‍ എല്ലാവരുടെയും വിവരശേഖരണം ക്രൈംഡ്രൈവ് എന്ന പോലീസിന്റെ സോഫ്റ്റ്വെയര് ഉപയോഗിച്ച് ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് നിലവില്‍ കൊല്ലം റൂറല്‍ ജില്ലയില്‍ 625 ക്യാമ്പുകളിലായി 5950 ഇതരസംസ്ഥാന തൊഴിലാളികളാണുള്ളത്. താമസിക്കുന്ന സ്ഥലത്തെ ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം അനുസരിച്ച് മൂന്ന് ഗ്രേഡായി തിരിച്ചു. നൂറിനടുത്ത് തൊഴിലാളികളുള്ള ഗ്രേഡ് 1 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചാര്‍ജ്ജ് ഡിവൈഎസ്പിമാര്‍ക്കും 50 നടുത്ത് തൊഴിലാളികളുള്ള ഗ്രേഡ് 2 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചാര്‍ജ് എസ്എച്ച്ഒമാര്‍ക്കും 50 ല്‍ താഴെ തൊഴിലാളികളുള്ള ഗ്രേഡ് 3 കാറ്റഗറിയിലുള്ള ക്യാമ്പുകളുടെ ചാര്‍ജ് സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മൈഗ്രന്റ് ലേബേഴ്സ് ലെയ്സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ച് നല്കി.
ചാര്‍ജ് നല്‍കിയിട്ടുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തണം. എല്ലാ ദിവസവും ക്യാമ്പുകള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ ആരോഗ്യകാര്യങ്ങളും ഭക്ഷണലഭ്യതയും മറ്റും വിലയിരുത്തണം. പുറത്ത് നിന്നുള്ളവര്‍ തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ പ്രവേശിക്കുന്നതിന് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാ ക്യാമ്പുകളിലും അടിയന്തര സന്ദര്‍ഭങ്ങളില്‍ ബന്ധപ്പെടേണ്ടുന്ന 112 എന്ന നമ്പരും കോവിഡ് കണ്ട്രോള് റൂം നമ്പരായ 0474-42450868, 9497931000 എന്നീ നമ്പരുകളും പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എല്ലാ ക്യാമ്പുകളുടെയും ചാര്‍ജുള്ള പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഹിന്ദി അറിയാവുന്ന ഹോം ഗാര്‍ഡുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുറമെ ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍ അതത് പോലീസ് സ്റ്റേഷന് പരിധിയിലെ ക്യാമ്പുകളില്‍ ദിവസവും സന്ദര്‍ശിച്ച് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്താനും ജില്ലയിലെ സ്പെഷ്യല്‍ ബ്രാഞ്ചിലെ ഫീല്‍ഡ് ഓഫീസര്‍മാര്‍ വഴി ജില്ലാ പോലീസ് മേധാവി എല്ലാ പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കുകയും ചെയ്യുമെന്ന് കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി ഹരിശങ്കര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: