ന്യൂദല്‍ഹി: ചൈനയുടെ ഭരണകൂടം തന്നെയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കരാര്‍ ഒപ്പിട്ടതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നു. അതിര്‍ത്തിയില്‍ ചൈനയുടെ പ്രകോപനത്തിനെതിരെ കടുത്ത തിരിച്ചടി നല്കുന്ന കേന്ദ്ര സര്‍ക്കാരിനേയും സൈന്യത്തേയും അപമാനിച്ച് ഓരോ ദിവസവും രാഹുല്‍ രംഗത്തു വരുമ്പോഴാണ് കോണ്‍ഗ്രസ്-ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ പുറത്തു വരുന്നത്.
2008ല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ യുപിഎ സര്‍ക്കാര്‍ ഇന്ത്യ ഭരിക്കുമ്പോഴാണ് കോണ്‍ഗ്രസ് അധ്യക്ഷയും യുപിഎ ചെയര്‍പേഴ്സണുമായിരുന്ന സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചൈനയില്‍ പോയി കരാര്‍ ഒപ്പു വച്ചത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സുപ്രധാന വിഷയങ്ങളില്‍ കോണ്‍ഗ്രസും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മില്‍ വിവരങ്ങള്‍ കൈമാറാനും ചര്‍ച്ച നടത്താനും ധാരണയിലെത്തിയ കരാര്‍ ആയിരുന്നു അത്.
അതിര്‍ത്തിയില്‍ 20 ഇന്ത്യന്‍ സൈനികരുടെ ജീവനെടുത്ത ചൈനയ്ക്കെതിരെ രാജ്യത്ത് വന്‍രോഷവും പ്രതിഷേധവും പുകയുമ്പോഴാണ് കോണ്‍ഗ്രസിന്റെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മറനീക്കിയത്.
കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് ഇന്ത്യവിരുദ്ധവും ചൈനക്കനുകൂലവുമായ നിലപാട് കൈക്കൊള്ളാന്‍ ഈ കരാറാണ് കാരണമെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. മുന്‍പും ധോക്ലാം അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ കോണ്‍ഗ്രസ് ചൈന അനുകൂല നിലപാട് കൈക്കൊണ്ടിട്ടുണ്ട്.
ഒളിമ്പിക്സിന്റെ മറവില്‍ ഒരു ധാരണ
2008 ആഗസ്തില്‍ സോണിയ കോണ്‍ഗ്രസ് അധ്യക്ഷയും രാഹുല്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ആയിരിക്കെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ച നടത്തി കരാര്‍ ഒപ്പിട്ടത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ബീജിങ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ ചൈനയില്‍ എത്തിയപ്പോഴായിരുന്നു ചടങ്ങ്. രാഹുലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രതിനിധിയും കരാറില്‍ ഒപ്പു വയ്ക്കുമ്പോള്‍ സോണിയ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മയും അന്ന് ചൈനയുടെ വൈസ് പ്രസിഡന്റായിരുന്ന സീ ജിന്പിങ്ങും സാക്ഷികളായി പിന്നിലുണ്ട്. ഇപ്പോള്‍ സീ ജിന്‍പിങ്ങ് പ്രസിഡന്റായിരിക്കുമ്പോഴാണ് ചൈനയുടെ ഇന്ത്യ വിരുദ്ധ നീക്കങ്ങള്‍. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗവുമായിരുന്നു ജിന്‍പിങ്ങ്.
സുപ്രധാന വിവരങ്ങള്‍ കൈമാറുക, പരസ്പരം സഹകരിക്കുക, ഉഭയകക്ഷി പ്രശ്നങ്ങളും മേഖലാ തലത്തിലും അന്തരാഷ്ട്ര തലത്തിലുമുണ്ടാകുന്ന സംഭവവികസങ്ങളും കൂടിയാലോചിക്കുക തുടങ്ങിയ കാര്യങ്ങളിലാണ് കോണ്‍ഗ്രസും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ധാരണയുണ്ടാക്കിയത്. കരാര്‍ ഒപ്പിടും മുന്‍പ് സോണിയയും രാഹുലും ജിന്‍പിങ്ങ് അടക്കമുള്ള കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതാക്കളുമായി വിപുലമായ ചര്‍ച്ചകളും നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം പ്രിയങ്കയും റോബര്‍ട്ട് വാദ്രയും ഇവരുടെ രണ്ടു കുട്ടികളും ഒളിമ്പിക്സ് ഉദ്ഘാടനച്ചടങ്ങ് കാണാന്‍ ബീജിങ്ങില്‍ എത്തിയിരുന്നു. ഇതിന് ഒരു വര്‍ഷം മുന്‍പും സോണിയയും രാഹുലും നേതൃത്വം നല്കിയ കോണ്‍ഗ്രസ് സംഘം ചൈന സന്ദര്‍ച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: