കൊച്ചി: കൊറോണ വൈറസ് വായുവിലൂടെയും വ്യാപിക്കാമെന്ന് നാലുമാസം മുമ്പേ പറഞ്ഞിരുന്നു ഡോ. രാജീവ് ജയദേവന്. കൊറോണ വ്യാപനം തടയാന്‍ പുതിയ മാര്‍ഗ നിര്‍ദേശം വേണമെന്ന് 30 രാജ്യങ്ങളിലെ 239 ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ നിര്‍ദേശിക്കുമ്പോള്‍ ശ്രദ്ധേയനാകുന്നത്, ഐഎംഎ കൊച്ചി ശാഖയുടെ അധ്യക്ഷന്‍ കൂടിയായ ഡോ. രാജീവ് ജയദേവന് തന്നെ.
കൊറോണ വായുവിലൂടെ പടരുമെന്ന അദ്ദേഹത്തിന്റെ കണ്ടെത്തല്‍, ഇപ്പോള്‍ ആധികാരികമാണെന്ന് സ്ഥീരികരിക്കുകയാണ് ശാസ്ത്രജ്ഞരുടെ നിഗമനങ്ങള്‍. കാലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഡോ. ജയദേവന് ഈ നിഗമനത്തില്‍ എത്തിയത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം 2020 മാര്‍ച്ച് 13ന് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിനും കത്തുകളും അയച്ചിരുന്നു.
കത്ത് ചിലര്‍ വിവാദമാക്കി, ചിലര്‍ രാഷ്ട്രീയവും. അതേക്കുറിച്ച് പ്രതികരിക്കാനോ ഓര്‍മിക്കാനോ ഡോ. ജയദേവന് താല്പര്യമില്ല. പക്ഷേ, ”ആറടി ദൂരം, ആറുപേര്‍ മാത്രം” എന്ന കത്തിലെ നിര്‍ദേശം മാത്രമാണ് കൊറോണയെ മറികടക്കാന്‍ മാര്‍ഗമെന്ന് അദ്ദേഹം പറയുന്നു.
വായുവിലൂടെ പകരുമെന്ന് ഞാന്‍ അന്നേ പറഞ്ഞു. അത് ആധികാരിക പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനപ്പുറമൊന്നും ഇപ്പോള്‍ വരുന്ന വെളിപ്പെടുത്തലുകളിലുമില്ല. ആരോഗ്യ മേഖലയിലെ എന്റെ ഗവേഷണങ്ങളില്‍ എക്കാലത്തും എനിക്ക് വിലപ്പെട്ടത് ഈ കണ്ടെത്തല്‍തന്നെയാണ്. അത് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ മുന്നിലെത്തി, അദ്ദേഹം അന്നുതന്നെ അതില്‍ നടപടിയെടുത്തു. സര്‍ക്കാരിന് നിര്‍ദേശം നല്കി. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായി ആശയ വിനിമയം നടത്തി, അങ്ങനെ രാജ്യത്തെ മുഴുവന്‍ കോടതി സംവിധാനം വഴി സര്ക്കാരുകളിലെത്തി, കേന്ദ്ര സര്ക്കാരിലുമെത്തിയെന്ന് ഡോക്ടര്‍ പറയുന്നു.
ഇന്ത്യ ലോക്ഡൗണിന് എടുത്ത തീരുമാനത്തില്‍ ഈ കത്തും ഒരു കാരണമായിട്ടുണ്ടാകാം. പക്ഷേ, ലോക്ഡൗണ്‍ ശാശ്വത പരിഹാരമല്ല എന്നാണ് ഡോ. രാജീവിന്റെ പക്ഷം. കാലിനു പരിക്കുണ്ടായാല്‍ അതിന് ചികിത്സിക്കുക, കാല് മുറിച്ചു കളയല്‍ അവസാനമാര്‍ഗമാണ്, എന്ന പോലെയാണ് ലോക്ഡൗണ്‍. അതിനു മുമ്പ് ജനങ്ങളെ ബോധവാന്മാരാക്കുന്നതുള്പ്പെടെയുള്ള ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. അതു ചെയ്യുകയാണ് വേണ്ടത്, അദ്ദേഹം പറയുന്നു.
ഇനി ചെയ്യാവുന്നതിങ്ങനെയാണ്: പരിശോധന വ്യാപകമാക്കുക, ചെയ്ത കാര്യങ്ങള്‍ ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരുമായി പങ്കുവയ്ക്കുക. രോഗ വ്യാപനം, ചികിത്സ, ഭേദമാകല്‍, രോഗികളുടെ പ്രത്യേകത, മരുന്നു വിവരം തുടങ്ങിയവയുടെ ഡേറ്റാഗ്രാഫുണ്ടാക്കുക, അതുവേണം വാര് റൂമില്‍ വിശകലനം ചെയ്യാന്‍. നമുക്ക് ഇതുവരെ ഇത്തരത്തില്‍ ആധികാരികരേഖകളില്ല, ഡോക്ടര്‍ പറയുന്നു.
കമ്യൂണിറ്റി ടെസ്റ്റിങ് ഇനിയും കേരളത്തില്‍ ആരംഭിച്ചിട്ടില്ല. വീടുകള്‍ കയറിയിറങ്ങി പരിശോധിക്കണം. ധാരാവിപോലുള്ള ചേരികളിലെ രോഗ വ്യാപനം തടയാനായത് അങ്ങനെയാണ്. മൂന്നു മാസം മുമ്പ് ഇവിടെ ചെയ്യേണ്ടതായിരുന്നു. അതിനും
മുമ്പേ പറയാന്‍ തുടങ്ങിയതാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്ത്, അവരോട് സുതാര്യമായി ഇടപെട്ട്, അവരെ ബോധവല്‍കരിച്ചാണ് ധാരാവി നേടിയത്. ജനങ്ങള്‍ക്കിടയില്‍ സര്‍വേ നടത്തണം, അവര്‍ രോഗത്തെ എങ്ങനെ കാണുന്നുവെന്നറിയണം. ഫോണ്‍വഴി, ഇന്റര്‍നെറ്റ് വഴി, വീടുകള്‍ കയറി എല്ലാം സര്‍വേ നടത്തി വിവരങ്ങള്‍ ശേഖരിക്കണം, അതാണ് ശാസ്ത്രീയ പ്രവര്‍ത്തനം. ശാസ്ത്രീയത ലാബുകളില്‍ നടക്കുന്ന പരീക്ഷണങ്ങള്‍ മാത്രമല്ല, വിവര ശേഖരണവും വിശകലനവും ശാസ്ത്ര പ്രവര്‍ത്തനമാണ്, ഡോ. ജയദേവന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: