കട്ടപ്പന: തമിഴ്നാട്ടില്‍ പരിധിവിട്ട് കൊറോണ വ്യാപനം, ആശങ്കയില്‍ സംസ്ഥാന അതിര്‍ത്തി മേഖല. അതിര്‍ത്തി പങ്കിടുന്ന തേനി ജില്ലയിലും സമീപ ജില്ലയായ മധുരയിലും കൊറോണ വ്യാപനം പരിധി വിട്ടിരിക്കുകയാണ്.
കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച ലോക്ക് ഡൗണില്‍ തുടങ്ങി ഇവിടങ്ങളില്‍ അടച്ചിടല്‍ തുടരുകയാണ്. ഇതോടെ നൂറുകണക്കിന് പേര്‍ക്കാണ് ജോലി നഷ്ടമായത്. സ്വകാര്യ കമ്പനികളിലും മറ്റും ജോലി ചെയ്തിരുന്നവര്‍ക്ക് ശമ്പളം കിട്ടാനുമില്ല. ചിലയിടങ്ങളില്‍ പകുതി ശമ്പളം മാത്രമാണ് നല്‍കുന്നത്. ഇതോടെ പ്രദേശങ്ങളില്‍ തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമാകുന്നതായിട്ടാണ് വിവരം. ഇതിനിടെ ചില ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ പിടിച്ചുപറിയും മോഷണവും അരങ്ങേറുന്നതായും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മോഷണ സാധ്യതയുള്ളതിനാല്‍ അനാവശ്യമായി വീടിന്റെ മുന്‍ വാതിലോ ഗ്രില്ലോ തുറന്നിടരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതേസമയം കാലവര്‍ഷ സമയത്ത് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് തസ്കര സംഘങ്ങള്‍ എത്തുന്നത് പതിവാണ്. ഇത്തവണ തമിഴ്നാട്ടില്‍ പട്ടിണിയും തൊഴിലില്ലായ്മയും പെരുകിയതോടെ ഇത്തരത്തില്‍ അതിര്‍ത്തി കടന്നുള്ള തസ്കര സംഘം എത്താനുള്ള സാധ്യത ഏറെയാണ്.
നിലവില്‍ കൊറോണ പരിശോധനകള്‍ അതിര്‍ത്തിയില്‍ നടക്കുന്നുണ്ടെങ്കിലും വനപാതകളില്‍ പരിശോധന ലഘൂകരിച്ചത് ഇത്തരക്കാര്‍ക്ക് കടന്നുവരാനുള്ള മാര്‍ഗമാകുമെന്നും ആശങ്കയുണ്ട്. ഇടുക്കിയില്‍ രണ്ടു ദിവസമായി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. ഈ സമയമാണ് തസ്കര സംഘങ്ങളും വിനിയോഗിക്കുന്നത്. അതേസമയം അതിര്‍ത്തി പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ഒരാള്‍ക്ക് കൂടി കോറോണ
ഇടുക്കി: ജില്ലയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ഈ മാസം മാത്രം കൊറോണ സ്ഥിരീകരിച്ചവര്‍ 26 ആയി.
ജിദ്ദയില്‍ നിന്നും ജൂലൈ ഏഴിന് കോഴിക്കോട് എത്തിയ കോടികുളം സ്വദേശിയായ 50കാരനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരിയില്‍ നിരീക്ഷണത്തില്‍ ആയിരുന്നു. നിലവില്‍ മഞ്ചേരി ആശുപത്രിയിലാണ്.
ഇതുവരെ ആകെ 134 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 57 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതില്‍ നാല് പേര് കോട്ടയത്തും ഒരാള്‍ മഞ്ചേരിയിലുമാണ് ചികിത്സയിലുള്ളത്. ആകെ 77 പേര്‍ക്ക് രോഗം ഭേദമായി.
ആകെ 11791 പേരുടെ സ്രവ സാമ്പിള്‍ ഇതുവരെ പരിശോധനക്ക് അയച്ചപ്പോള്‍ ഇനി ഫലം ലഭിക്കാനുള്ളത് 501 പേരുടെയാണ്. ഇന്നലെ 10 പേരുടെ ഫലം വന്നപ്പോള്‍ 378 പേരുടെ സാമ്പിള്‍ പരിശോധനക്ക് അയച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമായി 4513 പേരും ജില്ലയിലെ ആശുപത്രികളിലായി രോഗികളടക്കം 55 പേരും ആകെ നിരീക്ഷണത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: