കോഴിക്കോട്: കോഴിക്കോട് കോര്പറേഷന് പരിധിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഇല്ലെങ്കില്‍ കര്‍ശന നടപടികള്‍ വേണ്ടിവരുമെന്നും മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്. നിലവില്‍ കാര്യങ്ങള്‍ കൈവിട്ടുപോയിട്ടില്ല. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാന്‍ എല്ലാവരുടെയും സഹകരണം അത്യാവശ്യമാണ്.
സ്വയം കരുതലുണ്ടാകണം. വലിയങ്ങാടി, മിഠായിത്തെരുവ്, സെന്‍ട്രല്‍ മാര്‍ക്കറ്റ് തുടങ്ങി ആളുകള്‍ കൂടുതല്‍ എത്തുന്ന സ്ഥലങ്ങളിലെല്ലാം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ തയ്യാറായില്ലെങ്കില്‍ സമ്പൂര്‍ണ അടച്ചിടല്‍ ഉള്‍പ്പെടെ വേണ്ടിവരും. മാസ്ക്ക് ധരിക്കാനും സാമൂഹ്യ അകലം പാലിക്കാനും തയ്യാറാകണം. കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കാനാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രോഗ ഉറവിടമറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കുണ്ടായിത്തോട് നിന്ന് 70, വെള്ളയില്‍ 259, ചക്കുംകടവ് 200, കൊളത്തറ 30, പയ്യാനക്കല്‍ 15 സാമ്പിളുകളും സെന്റിനല്‍ സര്‍വലയന്‍സിന്റെ ഭാഗമായി 1580 സാമ്പിളുകളും ശേഖരിച്ചു. ആകെ 2154 സാമ്പിളുകള്‍ ശേഖരിച്ചു.
കോര്പറേഷന് പരിധിയില്‍ 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര് വിദേശത്തു നിന്ന് വന്നവരും അഞ്ചു പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 14 പേര്‍ക്ക് സമ്പര്‍ക്കം വഴിയും രോഗബാധയുണ്ടായി. നിലവില്‍ 16 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്ന 1176 പേരും വിദേശ രാജ്യങ്ങളില്‍ നിന്നും വന്ന 2465 പേരും നിരീക്ഷണത്തിലുണ്ട്.
കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് പ്രത്യേക സ്ക്വാഡുകളെ നിയോഗിച്ചതായും മേയര്‍ അറിയിച്ചു. പിഴ, പോലീസ് കേസ്, അട അടപ്പിക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. പ്രോട്ടോകോള്‍ ലംഘനം നടത്തിയ 35 കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നടപടി സ്വീകരിച്ചു. മാസ്ക്ക് ധരിക്കാത്ത 124 പേര്‍ക്കെതിരെ കേസും രജിസ്റ്റര്‍ ചെയ്തതായും മേയര്‍ കൂട്ടിച്ചേര്‍ത്തു. എ. പ്രദീപ്കുമാര്‍ എംഎല്‍എ, ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: