തിരുവനന്തപുരം: ഒക്ടോബര്‍, നവംബര്‍ മാസങ്ങള്‍ കേരളത്തിലെ കോവിഡ് വ്യാപനത്തേയും അതുമൂലമുള്ള മരണ നിരക്കിനേയും സംബന്ധിച്ച് ഏറ്റവും നിര്‍ണ്ണായകമായ ഘട്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് . ഈ മാസങ്ങളില്‍ കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ നമുക്ക് കഴിയണം. എങ്കില്‍ മരണങ്ങള് അധികമാകുന്നത് വലിയ തോതില്‍ തടയാന്‍ സാധിക്കും.
പതിനായിരത്തിനു മുകളില്‍ ഒരു ദിവസം കേസുകള്‍ വരുന്ന സാഹചര്യമാണിപ്പോള്‍. ടെസ്റ്റുകളുടെ എണ്ണം കൂട്ടിയിട്ടും ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10 ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
വിദഗ്ധര്‍ അഭിപ്രായപ്പെട്ടതു പോലെ ഈ അവസരത്തില്‍ നമ്മുടെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്. പക്ഷേ, കഴിഞ്ഞ 8 മാസങ്ങളായി അവിശ്രമം പ്രയത്നിക്കുന്ന നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ ക്ഷീണിതരാണെന്നു നമ്മള് മനസ്സിലാക്കണം. പൊതുജന പിന്തുണ അവര്‍ക്ക് ഏറ്റവും ആവശ്യമുള്ള ഘട്ടമാണിത്. അതു പരിപൂര്‍ണമായും അവര്‍ക്കു നല്കുന്നതിനു നാം തയ്യാറാകണം. അവരുടെ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കാനും രോഗവ്യാപനം തടയുന്നതിന് ഒത്തൊരുമിച്ചു നില്ക്കാനുമുള്ള സന്നദ്ധത എല്ലാവരും കാണിക്കണം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കുന്നതിനായാണ് കോവിഡ് ബ്രിഗേഡ് രൂപീകരിച്ചത്. അതിന്റെ ഭാഗമായി 18957 പേര് രജിസ്റ്റര്‍ ചെയ്തു. അവരില്‍ 9325 പേര് മെഡിക്കല്‍ വിഭാഗത്തില്‍ പെട്ടവരാണ്. 543 പേര് എംബിബിഎസ് ഡോക്ടര്‍മാരുമാണ്. ഈ ഘട്ടത്തില്‍ നമുക്ക് കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം അത്യാവശ്യമായി വന്നിരിക്കുന്നു. അത് മനസ്സിലാക്കി കൂടുതല്‍ ഡോക്ടര്‍മാര്‍ കോവിഡ് ബ്രിഗേഡില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.നിങ്ങളുടെ സേവനം നാടിന് അനിവാര്യമായിരിക്കുന്ന ഘട്ടമാണിത്. പരമാവധി ആരോഗ്യ വിദഗ്ധരും സന്നദ്ധ പ്രവര്‍ത്തകരും കോവിഡ് ബ്രിഗേഡിന്റെ ഭാഗമാകാന്‍ മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു.
രോഗവ്യാപനം തടയാന്‍ നടപടികള്‍ ജനങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ട്. പല പ്രദേശങ്ങളിലും പ്രഖ്യാപിച്ച നിയന്ത്രണങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: