കായംകുളം: കൂട്ടരാജിക്കൊരുങ്ങി സിപിഎം കൗണ്‍സിലര്‍മാര്‍. കായംകുളം നഗരസഭാ കൗണ്‍സിലര്‍മാരാണ് രാജിവെയ്ക്കുന്നത്. സിപിഎം ജില്ലാ നേതൃത്വത്തിന് ഇവര്‍ രാജിക്കത്ത് കൈമാറിക്കഴിഞ്ഞു. നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കും.
നഗരസഭാ ഭരണത്തിലെ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കത്ത് നല്‍കിയിരിക്കുന്നത്. ലോക്കല്‍ കമ്മിറ്റി അംഗം എ.അബ്ദുല്‍ ജലീല്‍, ബ്രാഞ്ച് സെക്രട്ടറി കൂടിയായ അബ്ദുല്‍ മനാഫ്, റജില നാസര്‍, അനിത ഷാജി, സുഷമ അജയന് എന്നിവരാണ് ജില്ലാ സെക്രട്ടറി ആര്. നാസറിന് രാജിക്കത്ത് കൈമാറിയത്. ഇവരെല്ലാം അച്ചടക്ക നടപടിക്ക വിധേയരായിരുന്നു.
എന്നാല്‍ നഗരസഭാ ഭരണത്തില്‍ അഴിമതിയുണ്ടെന്നും നിയമ വിരുദ്ധമായി സ്വകാര്യ വ്യക്തികള്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നുണ്ടെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ഐടിഐയ്ക്ക് ഏറ്റെടുക്കാനിരുന്ന സ്ഥലത്ത് സ്വകാര്യ വ്യക്തിക്ക് കെട്ടിടനിര്‍മാണ അനുമതി നല്‍കിയത്, സ്വകാര്യ ബസ് സ്റ്റാന്‍ഡ് സ്ഥലം മാസ്റ്റര്‍പ്ലാനില്‍നിന്ന് ഒഴിവാക്കിയത്, ഗോകുലം ഗ്രൗണ്ട് ടൂറിസം സോണില്‍നിന്ന് ഒഴിവാക്കിയത് തുടങ്ങിയ വിഷയങ്ങളില്‍ നടന്ന അഴിമതി നടന്നിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയതിനാണ് തങ്ങള്‍ക്കെതിരേ നടപടിയെന്നാണ് ഇവര്‍ ആരോപിച്ചു.
സിപിഎം ജില്ലാ കമ്മിറ്റി അംഗം കൂടിയായ നഗരസഭാ ചെയര്മാന് എന്‍.ശിവദാസന്റെ നിലപാടുകളെ എതിര്‍ത്തതാണ് ആറുപേരുടെ പേരില്‍ നടപടിക്ക് കാരണമായത്. ഇതില്‍ ലോക്കല്‍ കമ്മിറ്റി അംഗമായ അബ്ദുള്‍ ജലീലിനെ പുറത്താക്കാനും മറ്റുള്ളവരെ താക്കീത് ചെയ്യാനുമാണ് തൂരുമാനിച്ചത്. എന്നാല്‍ ഏരിയ കമ്മിറ്റി അംഗവും പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുമായ എസ്. കേശുനാഥിനെ ഒരുവര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനും ഏരിയ കമ്മിറ്റി തീരുമാനിച്ചിരുന്നു. എന്നാല്‍ കേശുനാഥ് രാജിക്കത്ത് നല്‍കിയിട്ടില്ല. അതേസമയം അഞ്ച് കൗണ്‍സിലര്‍മാരും രാജിവെച്ചൊഴിയുകയാണെങ്കില് ഇടതുപക്ഷത്തിന് പിന്നെ നഗരസഭാ ഭരണത്തില്‍ തുടരാനാകില്ല. ഇത് പാര്‍ട്ടിക്ക് തന്നെ തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: