കായംകുളം: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കായംകുളം എംഎല്‍എ യു. പ്രതിഭ ഫെയ്സ്ബുക്ക് ലൈവിലൂടെ നടത്തിയ അസഭ്യ പരാമര്‍ശങ്ങള്‍ ഒരു പൊതുപ്രവര്‍ത്തകയ്ക്കു ചേരാത്തതെന്ന് സിപിഎം. പാര്‍ട്ടിയില്‍ പറയേണ്ടത് പാര്‍ട്ടിയില്‍ പറയണമെന്നും അതിനായി സാമൂഹികമാധ്യമങ്ങളെ ഉപയോഗിക്കരുതെന്നും ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്.നാസര്‍ വ്യക്തമാക്കി. എംഎല്‍എയുടെ പരാമര്‍ശങ്ങളില്‍ പാര്‍ട്ടി വിശദീകരണം തേടുമെന്നും നാസര്‍ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശങ്ങളും പാര്‍ട്ടി ഗൗരവത്തോടെ കാണുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
കായംകുളത്തെ ഡിവൈഎഫ്ഐ നേതാക്കള്‍ തനിക്കെതിരെ ഉന്നയിച്ച പരസ്യവിമര്‍ശനങ്ങള്‍ വാര്‍ത്തയായ പശ്ചാത്തലത്തിലാണ് അതിരുകടന്ന വാക്പ്രയോഗങ്ങളുമായി എംഎല്‍എ രംഗത്തെത്തിയത്. ഇന്നലെ രാത്രിയില്‍, ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കായംകുളം എംഎല്‍എ യു.പ്രതിഭ അസഭ്യ വര്‍ഷം നടത്തിയത്.
സ്ത്രീത്വത്തെ തന്നെ അപമാനിക്കുന്ന വിധത്തിലാണ് എംഎല്‍എ പ്രതികരിച്ചത്. ഏതെങ്കിലും നേതാക്കളുടെ സമ്മര്‍ദ്ദത്തില്‍ തനിക്കെതിരെ വാര്‍ത്തയുണ്ടാക്കുന്നത് വൃത്തികെട്ട മാധ്യമ പ്രവര്‍ത്തനമാണ്. താന്‍ ഒരു മാധ്യമത്തിന്റേയും പരിലാളനകൊണ്ട് നേതാവായ ആളല്ല. പ്രസ്ഥാനമാണ് ഈ വിധത്തില്‍ വളര്‍ത്തിയെടുത്തത്. പാര്‍ട്ടിക്കുള്ളിലെ വിഭാഗീയത ചോര്‍ത്തി നല്‍കാത്തതിലുള്ള ദേഷ്യമാണ് മാധ്യമ പ്രവര്‍ത്തകര്‍ തന്നോട് തീര്‍ക്കുന്നത്. ചില ദീര്‍ഘ നിശ്വാസങ്ങള്‍ പോലും വാര്‍ത്തയാക്കുന്നുണ്ട്. ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നതിലും ഭേദം നിങ്ങള്‍ക്ക് ശരീരം വിറ്റ് ജീവിക്കുന്നതാണെന്നുമായിരുന്നു പ്രതിഭയുടെ വിവാദ പരാമര്‍ശം.
കൊറോണ ഭീതി വിട്ടൊഴിഞ്ഞാല്‍ വാവ സുരേഷിനെ വിളിച്ച് ചില വിഷപ്പാമ്പുകളെ പിടിക്കാനുണ്ടെന്ന് ഡിവൈഎഫ്ഐയെ ഉന്നം വെച്ച് കഴിഞ്ഞ ദിവസം എംഎല്‍എ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടിരുന്നു. ഇതിനെതിരെ ഡിെൈവഫ്ഐ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇത് വാര്‍ത്തയായതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ എംഎല്‍എ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: