കോഴിക്കോട്: സിപിഎം – ഡിവൈഎഫ്ഐ ഭീഷണിയെ തുടര്‍ന്ന് സിപിഎം പ്രവര്ത്തകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തം. ദിനേശന്റെ ആത്മഹത്യ കുറിപ്പില്‍ പ്രതികളുടെ പേര് വ്യക്തമായി പറഞ്ഞിട്ടുണ്ടെങ്കിലും പോലീസ് ഇതുവരെ നടപടി എടുത്തിട്ടില്ല. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.
പ്രതികളെല്ലാവരും നാട്ടില്‍ വിലസുകയാണ്. കേസന്വേഷണം വൈകുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാവുമെന്നും ബന്ധുക്കള്‍ ആശങ്കപ്പെടുന്നുണ്ട്. അതേസമയം വിദഗ്ധ നിയമോപദേശം തേടിയതിന് ശേഷം മാത്രമേ തുടര്‍ നടപടി ഉണ്ടാവുകയുള്ളൂ എന്ന് ചേവായൂര്‍ സിഐ പറഞ്ഞു. പോലീസ് ഇന്ന് ദിനേശന്റെ ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നാണ് സൂചന. ദിനേശന്റെ ആത്മഹത്യാ കുറിപ്പില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ അജീഷ്, സുധീഷ്, ബാബു, മിറാസ്, സുര്‍ജിത്ത് എന്നിവരുടെ പേരുകള്‍ക്കൊപ്പം മറ്റു രണ്ടുപേരുടെ പേരുകള്‍ കൂടി ഉണ്ടെന്നാണ് വിവരം.
സിപിഎമ്മിന്റെ ഉള്‍പാര്‍ട്ടി പോരും നേതാക്കളുടെ അസാന്മാര്ഗിക പ്രവര്‍ത്തിയും ചോദ്യം ചെയ്തതാണ് സിപിഎം ദിനേശനെതിരെ തിരിയാന്‍ കാരണം. പാര്‍ട്ടി രഹസ്യങ്ങള്‍ ദിനേശന് പരസ്യമായി പറഞ്ഞതോടെ പിറ്റേദിവസം ഡിവൈഎഫ്ഐ, സിപിഎം നേതാക്കളടക്കം വീട്ടിലെത്തിയും ഫോണിലൂടെയും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായ ദിനേശന് ആത്മഹത്യ ചെയ്യുകയായിരുന്നു.
പൂവത്തൂര്‍ നിതിനം വീട്ടില്‍ ദിനേശന്റെ ആത്മഹത്യ കുറിപ്പിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ദിനേശന്റെ വീട് സന്ദര്‍ശിച്ച ബിജെപി സംസ്ഥാന സിക്രട്ടറി പി. രഘുനാഥ് ആവശ്യപ്പെട്ടു. കക്കോടിയിലെ ഡിവൈഎഫ്ഐക്കാരുടെ ഭീഷണിയെ തുടര്‍ന്നാണ് ദിനേശന് മരിച്ചതെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടും പോലീസ് നടപടി എടുക്കുന്നില്ല. ഇത് സിപിഎമ്മിന്റെ എരിയ നേതാക്കള്‍ പോലീസിനെ സ്വാധീനിക്കുന്നതിലാണെന്ന് രഘുനാഥ് കുറ്റപ്പെടുത്തി.
ആത്മഹത്യ കുറിപ്പില്‍ തന്നെ ദിനേശന് പ്രതികളെ കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ പോലീസ് കേസ് തേച്ച്മാച്ചു കളയാന്‍ ശ്രമിക്കുകയാണ്. പാര്‍ട്ടി ഗ്രാമമാക്കാനുള്ള ശ്രമമാണ് സിപിഎം കുറച്ചു നാളായി കക്കോടിയില്‍ നടത്തി കൊണ്ടിരിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ദിനേശന് പാര്‍ട്ടിയുടെ വീഴ്ചകള്‍ക്കെതിരെ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. അതിലുള്ള പക പോകലായിരുന്നു കഴിഞ്ഞ ദിവസം ഫോണ്‍ ചെയ്തും നേരിട്ടുമുള്ള ഭീഷണി. ഇക്കാര്യം ബന്ധുക്കള്‍ പറഞ്ഞത് ഗൗരവമായി കാണാന്‍ പോലീസ് തയ്യാറാകണമെന്നും രഘുനാഥ് ആവശ്യപ്പെട്ടു. ബിജെപി എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് സി.പി. സതീശ്, കര്‍ഷക മോര്‍ച്ച എലത്തൂര്‍ മണ്ഡലം പ്രസിഡന്റ് ഇ.എം. ശശിന്ദ്രന്, ബിജെപി നേതാക്കളായ പി.സി. അഭിലാഷ്, വിഷ്ണു മോഹന്‍, വിനീത് കക്കോടി, പി.എം. സുരേഷ്, സുധീര്‍ മലയില്‍, എ.കെ. മോഹനന്, എന്നിവരും ദിനേശന്റെ വീട് സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: