ന്യൂദല്‍ഹി : രാജ്യത്തു നിന്ന് കോവിഡ് പരിശോധനാ കിറ്റുകള്‍ കയറ്റുമതി ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. കൊറോണ വൈറസ് വ്യാപകമായി പ്രചരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പരിശോധനാ കിറ്റുകളുടെ ദൗര്‍ലഭ്യം ഉണ്ടാകാതിരിക്കുന്നതിനായാണ് ഈ നടപടി.
തീരുമാനം അടിയന്തര പ്രാധാന്യത്തോടെ നിലവില്‍ വന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡ് അറിയിച്ചു. പരിശോധനാ കിറ്റുകള്‍ക്ക് കയറ്റുമതി ചെയ്യുന്നതില്‍ നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നതിനാല്‍ വിപണിയില്‍ ഒരു പരിധി വരെ അമിത വില ഈടാക്കുന്നത് തടയാന്‍ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
നിയന്ത്രണം ഏര്‍പ്പെടുത്തിയതിനാല്‍ ഇനി പരിശോധനാ കിറ്റുകള്‍ കയറ്റുമതി ചെയ്യണമെങ്കില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന് ട്രേഡില്‍ നിന്നും ലൈസന്‍സ് കരസ്ഥാക്കണം. ലൈസന്‍സ് ഇല്ലാത്ത വ്യക്തികള്‍ ഇവ കയറ്റുമതി ചെയ്യാന്‍ ശ്രമിക്കുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകും.
കേന്ദ്രത്തിന്റെ പുതിയ നിയന്ത്രണം വഴി ആഭ്യന്തര വിപണിയില്‍ പരിശോധനാ കിറ്റുകളുടെ ലഭ്യതക്കുറവ് അനുഭവപ്പെടില്ല. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്ക് കുറഞ്ഞവിലയില്‍ ഇവ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: