കൊറോണ കേരളത്തിലും പിടിമുറുക്കി വരുന്നു എന്ന യാഥാര്‍ത്ഥ്യത്തെ അവഗണിക്കാനാവില്ല എന്നതിന് ദൃഷ്ടാന്തമാണ് തലസ്ഥാന നഗരിയില്‍ പ്രഖ്യാപിച്ച ഒരാഴ്ചത്തെ ട്രിപ്പിള്‍ ലോക്ഡൗണ്‍. ഫലത്തില്‍ ഭരണസിരാകേന്ദ്രമായ തലസ്ഥാനം അക്ഷരാര്‍ത്ഥത്തില്‍ അടച്ചിട്ടിരിക്കുകയാണ്. അതും ചരിത്രത്തില്‍ ആദ്യമായി. സെക്രട്ടേറിയേറ്റും സര്‍ക്കാര്‍ ഓഫീസുകളും അടച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പടെയുള്ളവര്‍ വീട്ടിലിരുന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. അതാണ് നിലവിലെ സ്ഥിതി. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനവാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനത്തിലേക്ക് എത്താന്‍ കാരണം.
സമൂഹ വ്യാപനത്തിന്റെ സൂചനയാണ് ഉറവിടം കണ്ടെത്താനാവാത്ത കൊറോണ രോഗികളുടെ എണ്ണം ഉയരുന്നതെന്ന അപായ മുന്നറിയിപ്പ് ഐഎംഎ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളും ആരോഗ്യ രംഗത്തെ വിദഗ്ധരും നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചതാണ്. അതൊന്നും ചെവിക്കൊള്ളാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവാതിരുന്നതും ഇപ്പോള്‍ തിരിച്ചടിയായി. എല്ലാ കാര്യങ്ങളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊതുജനത്തെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്ന മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും കൊറോണ വ്യാപനത്തിന്റെ ഗതി മനസ്സിലാക്കാന്‍ സാധിച്ചില്ല എന്നുവേണം കരുതാന്‍. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന കോറൊണ അഗ്നി പര്വ്വതത്തിന് മുകളിലാണ് തലസ്ഥാനമായ തിരുവനന്തപുരം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറയേണ്ടി വന്നതും രോഗവ്യാപനത്തിന്റെ തീവ്രത വിളിച്ചോതുന്നു.
ഒരാഴ്ചത്തേക്ക് തലസ്ഥാനം അടച്ചിടേണ്ടി വരുന്ന അവസ്ഥ ഭരണസ്തംഭനത്തിനും ഇടവരുത്തുമോ എന്ന് സംശയിക്കണം. രാജ്യം അടച്ചിട്ടപ്പോഴത്തെ അവസ്ഥയല്ല ഇപ്പോഴുള്ളത്. ജനങ്ങള്‍ പുറത്തിറങ്ങുന്നതും സാമൂഹിക ഇടപെടലുകള്‍ നടത്തുന്നതും സജീവമാക്കി. സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികള്‍ കൂടുതല്‍ ആവശ്യമായി വരുന്ന ഘട്ടം ഇതാണ്. ഈ അവസരത്തില്‍ ഭരണകര്‍ത്താക്കള്‍ക്ക് വീടുകളില്‍ ഇരുന്ന് എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നത് ഒരു ചോദ്യമാണ്. കൊറോണ വ്യാപനം തടയുന്നതില്‍ കേരളത്തെ എപ്രകാരം മാതൃകയാക്കാം എന്നതിലായിരുന്നു ഭരണമുന്നണിയുടെ ചര്‍ച്ചയത്രയും. അതേ കേരളത്തിലാണ് ഭരണസിരാകേന്ദ്രം തന്നെ അടച്ചിടേണ്ടി വന്നതും. ഇതൊരു വീഴ്ചയാണ്. അതില്‍ സംസ്ഥാനം ഭരിക്കുന്നവരും പ്രതിപക്ഷവും പൊതുജനവും എല്ലാം ഒരേ പോലെ ഉത്തരവാദികളാണ്.
മുന്നറിയിപ്പുകള്‍ അവഗണിക്കുക എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആദ്യത്തെ സംഭവമല്ല. ലോക് ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ പോലും അനുസരിക്കാന്‍ സംസ്ഥാനം തയ്യാറാവാതിരുന്ന സ്ഥിതിവിശേഷവും ഉണ്ടായിട്ടുണ്ട്. കരുതലാണ് മുഖമുദ്രയെന്ന് അവകാശപ്പെടുന്ന ഈ സര്‍ക്കാരിന് ദീര്‍ഘവീക്ഷണത്തിന്റെ അഭാവമാണ് ഇപ്പോഴുള്ളത്. ട്രിപ്പിള്‍ ലോക്ഡൗണ്‍ രോഗവ്യാപനം നിയന്ത്രിച്ചു നിര്‍ത്തുമെന്ന് തന്നെ പ്രതീക്ഷിക്കാം. എറണാകുളം, മലപ്പുറം, പാലക്കാട്, കാസര്‍കോഡ്, കണ്ണൂര്‍ തുടങ്ങിയ രോഗവ്യാപന സാധ്യത കൂടുതലുള്ള ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. നിലവില്‍ എന്ത് വന്നാലും നേരിടാം എന്നൊരു ചിന്താഗതിയാണ് സമൂഹത്തില്‍ ഒരു വിഭാഗത്തിനുള്ളത്. പൗരന്മാര് സാമൂഹിക പ്രതിബന്ധതയോടെ പെരുമാറേണ്ട ഈ കൊറോണ കാലത്ത് അത്തരം ചിന്താഗതി ദോഷം ചെയ്യും. രോഗ വ്യാപനം നിയന്ത്രണാതീതമായാല്‍ ലോക്ഡൗണ്‍ കൊണ്ടും കാര്യമുണ്ടാവില്ല. ജനസുരക്ഷയെ കരുതി സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് സഹകരിക്കുകയാണ് ഇപ്പോള്‍ ആവശ്യം. പാളിച്ചകളില്‍ നിന്ന് പാഠം ഉള്‍ക്കൊള്ളാനും അതനുസരിച്ച് വരും നാളുകളില്‍ പ്രവര്‍ത്തിക്കാനുമുള്ള ആര്‍ജ്ജവം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണം. എടുക്കുന്ന തീരുമാനങ്ങള്‍ പിഴവില്ലാതെ നടപ്പാക്കാനും സാധിക്കണം. ആരോഗ്യ രംഗത്തെ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുകയും വേണം. കൊറോണ എന്ന അഗ്നിപര്‍വ്വതം പൊട്ടാതെ നോക്കേണ്ടത് ഉത്തരവാദിത്തബോധമുള്ള സര്‍ക്കാരും പൗരന്മാരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: